അയർലൻഡിൽ നഴ്സുമാരെ ഇനി രണ്ടായി തിരിക്കില്ല; ഇത് മലയാളിയുടെ വിജയം
Mail This Article
ബിഎസ്‌സി, ജിഎൻഎം നഴ്സുമാരെ രണ്ടായി പരിഗണിക്കുന്ന രീതി അയർലൻഡ് സർക്കാർ ഉപേക്ഷിച്ചു. ഡബ്ലിനിൽ നഴ്സായ തൃശൂർ പുത്തൻവേലിക്കര ചാത്തേടം തുരുത്തിപ്പുറം ഷാൽബിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള നീക്കങ്ങളാണു വിജയിച്ചത്.
പതിനായിരത്തിലേറെ വിദേശ നഴ്സുമാരുള്ള അയർലൻഡിൽ 2014ലാണ് ജനറൽ സ്കിൽ നഴ്സ് (ജിഎൻഎം), ക്രിട്ടിക്കൽ സ്കിൽ നഴ്സ് (ബിഎസ്‌സി) എന്ന തരംതിരിവു വന്നത്. ഒരേ ശമ്പളമെങ്കിലും മറ്റ് ആനുകൂല്യങ്ങളിൽ വലിയ വ്യത്യാസം വന്നു.
ആദ്യം ഷാൽബിന്റെ നേതൃത്വത്തിൽ മലയാളി നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. പിന്നീട് സുഡാൻ, സിംബാബ്‌വെ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യക്കാരെയും കൂട്ടി. റിവ്യു പെറ്റിഷനും ആരോഗ്യ, തൊഴിൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കു നിവേദനവും നൽകി.
പെറ്റിഷൻ പരിഗണിച്ചു നടത്തിയ അന്വേഷണത്തെത്തുടർന്ന്, എല്ലാവരെയും ക്രിട്ടിക്കൽ സ്കിൽ നഴ്സ് വിഭാഗത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് ഓർഗനൈസേഷൻ നാഷനൽ വൈസ് പ്രസിഡന്റാണു ഷാൽബിൻ.