ADVERTISEMENT

നന്നായി ഇസ്തിരിയിട്ട ഷർട്ട് ധരിച്ച് ടൈയും കെട്ടി ഓഫിസിലേക്കു പോവുക. കൃത്യസമയത്ത് പഞ്ച് ചെയ്ത് സ്വന്തം ഇരിപ്പിടത്തിലിരിക്കുക. വൈകിട്ട് കൃത്യസമയത്ത് പഞ്ച് ചെയ്തു പുറത്തിറങ്ങുക. ഇതുതന്നെ അടുത്ത ദിവസവും തുടരുക. ഓഫിസുകളിൽ പോകുന്ന മിക്കവരും പതിവായി ചെയ്യുന്ന കാര്യമാണ് ഇതുവരെ പറഞ്ഞത്. എന്നാൽ, ജോലിക്കൊരു ഓഫിസ് എന്ന പരമ്പരാഗത രീതിതന്നെ വരുംകാലത്ത് ഇല്ലാതായേക്കുമെന്നാണു സമീപകാലത്തെ ചില പഠനങ്ങൾ നൽകുന്ന സൂചന. 

യുഎസിലെ ബെന്റ്ലി സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നത് പുതിയ തലമുറയിലെ 77% പേർക്കും ആഗ്രഹിക്കുന്ന സമയത്ത്, സൗകര്യപ്രദമായ സ്ഥലത്തിരുന്നു ജോലി ചെയ്യാനാണ് ഇഷ്ടമെന്നാണ്. ‘ഫ്ലെക്സിബിൾ വർക്കിങ്’ അഥവാ ജീവനക്കാർക്കു സൗകര്യപ്രദമായ സമയത്തു ജോലി ചെയ്യുക എന്ന ആശയം ലോകത്തു പല കമ്പനികളും നടപ്പാക്കിക്കഴിഞ്ഞു! 

ജോലിസമയം കൂടും! 
ഫ്ലെക്സിബിൾ വർക്ക് ടൈമിങ് ജീവനക്കാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുമെന്നു വിദഗ്ധർ പറയുന്നു. ജോലിസ്ഥലത്തേക്കുള്ള ദീർഘയാത്ര തന്നെ പ്രവർത്തനക്ഷമത കുറയ്ക്കുമെന്നു ചില പഠനങ്ങൾ. ദിവസേന ജോലിസ്ഥലത്തെത്താൻ 30 മിനിറ്റിൽ താഴെ മാത്രം സമയെടുക്കുന്നവർ വർഷം 7 ദിവസം അധികം ജോലി ചെയ്തതിന്റെ ഫലം തരുമെന്നാണു മറ്റൊരു നിഗമനം. യാത്രയിലെ ട്രാഫിക് ബ്ലോക്കും മറ്റും ജീവനക്കാർക്കുണ്ടാക്കുന്ന സമ്മർദവും വേറെ. ജോലിയും കുടുംബവും തമ്മിലുള്ള സന്തുലനവും ഇതുവഴി സാധ്യമാക്കാം. ഉച്ചയ്ക്ക് ഉറങ്ങാനാഗ്രഹിക്കുന്നവർക്ക് അങ്ങനെയുമാകാം. പക്ഷേ, ബാക്കി ജോലി അന്നുതന്നെ മറ്റൊരു സമയത്തു തീർക്കണമെന്നു മാത്രം.

ഉഴപ്പോ, പറ്റില്ല 
വീട്ടിലിരുന്നു തന്നെ ജോലി ചെയ്താൽ ഉഴപ്പാൻ സാധ്യതയില്ലേ എന്നു സംശയമുണ്ടാകാം. എന്നാൽ, ചെയ്യുന്ന ജോലി കൃത്യമായി അളക്കാൻ സാധിക്കുന്ന കാലത്ത് അതൊരു പ്രശ്നമല്ലെന്നാണു വിദഗ്ധാഭിപ്രായം. ഓഫിസുകൾക്കുള്ള സ്ഥലത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ചെലവ് കുറയ്ക്കാമെന്ന സൗകര്യവുമുണ്ട്. എല്ലാവരും ഒരേ സമയത്തല്ല ജോലി ചെയ്യുന്നത് എന്നതിനാൽ ദീർഘനേരം നീളുന്ന ജോലികൾ പലരെ ഉപയോഗിച്ചു ചെയ്തു തീർക്കാം എന്നതും ഫ്ലെക്സിബിൾ വർക്ക് ടൈമിങ്ങിന്റെ പ്രത്യേകതയാണ്. എന്നാൽ, വലിയ യന്ത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള ജോലികൾക്ക് ഇപ്പറഞ്ഞതു ബാധകമാക്കാൻ ബുദ്ധിമുട്ടാണ്. 

English Summary : Work From Home Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com