ADVERTISEMENT

ലോക‍്ഡൗൺ കഴിഞ്ഞ് തിരികെ ഓഫിസിലെത്തുമ്പോൾ എല്ലാം പഴയതുപോലെയായിരിക്കുമോ ? ശാരീരിക അകലം തുടരേണ്ടി വരുമെന്നതിനാൽ ഓഫിസിന്റെ ഘടനയും ഇന്റീരിയറുമൊക്കെ വൻ മാറ്റത്തിനു വിധേയമാകുമെന്നുറപ്പ്. ആളുകൾ തമ്മിൽ അകലമുറപ്പാക്കാൻ 6–ഫീറ്റ് ഓഫിസ്, പരസ്പരമുള്ള സ്പർശം പരമാവധി ഒഴിവാക്കാൻ കോൺടാക്ട്‌ലെസ് ഓഫിസ്, വർക് ഫ്രം ഹോം സൗകര്യാർഥം ഓഫിസ് പോഡ്, പ്രത്യേക ഓഫിസുകൾക്കു പകരം കോ–വർക്കിങ്/ മാനേജ്ഡ് സ്പേസ്... അങ്ങനെ ഓഫിസ് സങ്കൽപങ്ങൾ മാറിമറിയുകയാണ്.

smart-office-space-general-layout

6–ഫീറ്റ് ഓഫിസ്

ജീവനക്കാർ തമ്മിൽ ആറടി അകലം ഉറപ്പിച്ചുള്ള സീറ്റിങ് ക്രമീകരണം പ്രമുഖ രാജ്യാന്തര റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് തങ്ങളുടെ ആംസ്റ്റർഡാം ഓഫിസിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. ഒരാൾ മറ്റൊരാളുടെ സ്ഥലപരിധിയിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കാർപറ്റ് പോലും വലയ രൂപത്തിലാണ്. നിലത്തു പ്രത്യേക ദിശാചിഹ്നങ്ങളുണ്ട്; ഇതനുസരിച്ച് ജീവനക്കാർ ഘടികാരദിശയിലേ (clockwise) ഓഫിസിനുള്ളിലൂടെ നീങ്ങാവൂ. എല്ലാ ദിവസവും രാവിലെ പേപ്പർ കൊണ്ടുള്ള ടേബിൾ മാറ്റ് എടുത്തുകൊണ്ടുവേണം സ്വന്തം ഇരിപ്പിടത്തിലെത്താൻ. വൈകിട്ട് ഇതു കളയുകയും വേണം. ജീവനക്കാർ ഒരു പരിധിക്കപ്പുറം അടുത്തുവന്നാൽ മുന്നറിയിപ്പ് നൽകാൻ മൊബൈൽ ഫോൺ സെൻസറും ഉപയോഗിക്കാം.

കോൺടാക്ട്‌ലെസ് ഓഫിസ്

smart-office-space-work-station

ഓഫിസ് ഡോർ തുറക്കുന്നതു മുതൽ സീറ്റിലിരിക്കുന്നതു വരെയുള്ള സമയത്ത് ജീവനക്കാർ പൊതുവായി സ്പർശിക്കുന്ന സ്ഥലങ്ങൾ കുറയ്ക്കുകയാണ് കോൺടാക്ട്‌ലെസ് ഓഫിസ് സങ്കൽപത്തിന്റെ ലക്ഷ്യം. ഡോർ ഹാൻഡിലുകൾ, ലിഫ്റ്റ് ബട്ടണുകൾ, കിയോസ്ക്കുകൾ എന്നിവ പ്രത്യേക സെൻസറുകൾ, മൊബൈൽ‌ ആപ്, ഫെയ്സ് ഡിറ്റക്‌ഷൻ എന്നിവയൊക്കെ ഉപയോഗിച്ചാകും നിയന്ത്രിക്കപ്പെടുക. ഫിംഗർ പ്രിന്റ് പഞ്ചിങ് അപ്രത്യക്ഷമായേക്കാം. മാസ്ക് നിത്യജീവിതത്തിന്റെ ഭാഗമായി മാറിയാൽ ഫെയ്സ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യയിൽ പോലും വഴിത്തിരിവുണ്ടാകാം. കാനഡയിൽ ചില ഓഫിസുകളിൽ ഡോർ കാലുകൊണ്ട് നിയന്ത്രിക്കുന്ന തരത്തിലാക്കിക്കഴിഞ്ഞു.

smart-office-space-cubicle

വീട്ടിലെ 'ഓഫിസ് പോഡ്' 

നിശ്ചിത ശതമാനം ജീവനക്കാർ അനിശ്ചിത കാലത്തേക്കു വർക് ഫ്രം ഹോം സമ്പ്രദായത്തിൽ തുടരേണ്ടി വരാം. ഇവർക്കു വീടിന്റെ ഒരു മൂലയ്ക്കു സ്വകാര്യമായിരുന്നു ജോലി ചെയ്യാൻ പഴയ ഫോൺ ബൂത്ത് മാതൃകയിൽ ഓഫിസ് പോഡുകൾ വ്യാപകമായേക്കാം. സാമ്പത്തിക പ്രതിസന്ധി മൂലം ഓഫിസിനും വീടിനും വെവ്വേറെ വാടക ബുദ്ധിമുട്ടാകാം. അതിനു പ്രതിവിധിയാണ് യുഎസിലെ സിലിക്കൺ വാലിയിൽ ഉൾപ്പെടെ പ്രചാരത്തിലുള്ള ‘സോഹോ’ (Small Office/ Home Office) സങ്കൽപം. താമസിക്കുന്ന അപാർട്മെന്റ് ഓഫിസ് കൂടിയായി ഉപയോഗിക്കും. രാവിലെ എണീറ്റ് കട്ടിൽ മടക്കിയ ശേഷം വളരെ പെട്ടെന്ന് കിടപ്പുമുറി ഓഫിസ് മുറിയാക്കാം. ക്ലയന്റ് മീറ്റിങ്ങിനു പോലും പറ്റുന്ന തരത്തിൽ കിടിലമാക്കാം. ചുരുക്കത്തിൽ 3 ബെഡ്റൂം അപാർട്മെന്റ് ഉണ്ടെങ്കിൽ 6 പേരുള്ള കമ്പനിക്കു സുഖമായി താമസിച്ചു ജോലി ചെയ്യാം.

smart-office-space-it-experts
പി.എം. ശശി, റിച്ചഡ് ആന്റണി, അൻവർ ഹനീഫ

പല ഐടി കമ്പനികളും പുതിയ സെന്ററുകൾ ആരംഭിക്കാനാകുന്ന അവസ്ഥയിലായിരിക്കില്ല. കെട്ടിടം വാടകയ്ക്കെടുത്ത് ഓഫിസ് ഒരുക്കാൻ ചെലവേറുമെന്നതിനാൽ കമ്പനികൾക്കു പകരം സീറ്റ് അടിസ്ഥാനത്തിൽ ഫർണിഷ്ഡ് സ്ഥലം നൽകുന്ന കോ–വർക്കിങ്/ മാനേജ്ഡ് സ്പേസ് രീതി ഐടി പാർക്കുകളിൽ വന്നേക്കും 

പി.എം ശശി (ഗവ.ഐടി പാർക്സ് സിഇഒ)

ലോക്ഡൗൺ കഴിഞ്ഞാലും കുറേനാളത്തേക്കു നാലിലൊന്നു ജീവനക്കാരെ മാത്രം വച്ചാകും പല കമ്പനികളുടെയും പ്രവർത്തനം. ഭാവിയിൽ ജീവനക്കാരുടെ എണ്ണം കൂടിയാലും ചെലവുചുരുക്കൽ കാരണം ഓഫിസ് സ്പേസ് വലുതാകാനിടയില്ല. ഉദാഹണത്തിന് 125 പേരെത്തിയാലും നിലവിലുള്ള 10 വർക്സ്റ്റേഷനുകൾ മാത്രമേയുണ്ടാകൂ. നിശ്ചിത ശതമാനം പേർ എല്ലാ സമയത്തും വർക് ഫ്രം ഹോം ആയി തുടരും

റിച്ചഡ് ആന്റണി (ഏൺസ്റ്റ് ആൻഡ് യങ് ഗ്ലോബൽ ഡെലിവറി സർവീസസ് ഇന്ത്യ മേധാവി)

നേരത്തെ ഹൈക്ലാസ് ഓഫിസ് സ്പേസ് ആവശ്യപ്പെട്ടിരുന്ന കമ്പനികൾ കോവിഡിനു ശേഷം മുൻഗണനകൾ മാറ്റി. ആദ്യ പറഞ്ഞ സൗകര്യങ്ങൾ ആവശ്യമില്ലെന്ന മട്ടിലാണു ചർച്ചകൾ. സാമ്പത്തിക ഞെരുക്കമോ അതുമല്ലെങ്കിൽ ഓഫിസ് സ്പേസ് പ്രധാന കാര്യമല്ലെന്ന ചിന്തയോ ആകാം കാരണം.

അൻവർ ഹനീഫ (ഐടി സ്പേസ് ഡിസൈനിങ് കമ്പനിയായ നൊസ്റ്റെർ അസോഷ്യറ്റ്സ് സിഇഒ)

English Summary: How coronavirus could change your office space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com