അരുണ ഷാൻബാഗ്: നഴ്സിങ് രംഗത്തെ നീറുന്ന ഓർമ; അബോധാവസ്ഥയിൽ 42 വർഷം
Mail This Article
ഇന്ത്യൻ നഴ്സിങ് രംഗത്തെ നീറുന്ന ഓർമയാണ് അരുണ ഷാൻബാഗ്. ജോലിക്കിടയിൽ ക്രൂരമാനഭംഗത്തിനിരയായ അവർ അബോധാവസ്ഥയിൽ 42 വർഷം കിടന്നു. കർണാടകയിലെ ശിവമൊഗ്ഗയ്ക്കടുത്തു ഹാൽദിപുർ സ്വദേശിയായ അരുണ മുംബൈ കെഇഎം ആശുപത്രിയിൽ ജോലിചെയ്യുമ്പോൾ 1973 നവംബർ 27ന് ആണു ക്രൂരപീഡനത്തിന് ഇരയായത്. ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം മാറാൻ മുറിയിൽ കയറിയപ്പോൾ അവിടെ ഒളിച്ചിരുന്ന സോഹൻലാൽ എന്ന ജീവനക്കാരൻ നായയെ കെട്ടുന്ന ചങ്ങല കഴുത്തിൽ കുരുക്കി കീഴ്പ്പെടുത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു.
പിറ്റേന്നു രാവിലെ കണ്ടെത്തിയപ്പോഴേക്കും ആ ഇരുപത്തിയഞ്ചുകാരി ജീവച്ഛവമായിരുന്നു. തലച്ചോറിലേക്കുള്ള ഞരമ്പുകൾക്കു ക്ഷതം സംഭവിച്ചു. ശരീരം തളർന്നു. കാഴ്ചയും സംസാരശേഷിയും പോയി. തുടർന്ന് 41 വർഷവും 5 മാസവും 20 ദിവസവും കെഇഎം ആശുപത്രിയിലെ പ്രത്യേക മുറിയിൽ കഴിഞ്ഞ അരുണ 2015 മേയ് 18ന് അന്തരിച്ചു.