ഐടി മേഖലയിൽ പ്രതിസന്ധി? നിരാശ വേണ്ട, ഇവ മറക്കാതെ ചെയ്യൂ
Mail This Article
പ്രഫഷനൽ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിൽ മാർച്ച് 22നു മൈക്രോസോഫ്റ്റ് ലിസ്റ്റ് ചെയ്തിരുന്നത് 5,580 തൊഴിലവസരങ്ങൾ. ഏപ്രിൽ 20ന് ഇതു 3,028 ആയി കൂപ്പുകുത്തി. ഏകദേശം 46 % കുറവ്. മറ്റു കമ്പനികളെ റിക്രൂട്മെന്റിൽ സഹായിക്കുന്ന ലിങ്ക്ഡ്ഇൻ കമ്പനിയില്‍ മാർച്ച് ഒന്നിന് ഒഴിവുകൾ 510 ആയിരുന്നെങ്കിൽ ഏപ്രിൽ പകുതിയോടെ ഇതു വെറും മൂന്നായി ! ഇപ്പോഴുള്ളത് 9 ഒഴിവു മാത്രം. 20,000 പേരെ റിക്രൂട്ട് ചെയ്യുമെന്നു കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്ന ഗൂഗിൾ ഇത്തവണ തൊഴിലവസരങ്ങൾ 15 ശതമാനത്തോളം വെട്ടിക്കുറച്ചു.
പ്ലേസ്മെന്റ് സാഹചര്യം എന്തെന്നു വ്യക്തമാക്കുന്നുണ്ട് ഡേറ്റ അനലിറ്റിക്സ് കമ്പനിയായ തിങ്ക്നം (Thinknum) പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ലോക‍്ഡൗണിനു ശേഷം ജോബ് സെർച്ചുകൾ വർധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഗൂഗിൾ സെർച്ച് ട്രെൻഡ് വ്യക്തമാക്കുന്നു. മാനസിക പിരിമുറുക്കം, മെന്റൽ തെറപ്പി തുടങ്ങിയ കീവേഡുകളും ഏറ്റവുമധികം തിരയപ്പെടുന്നു. അതേസമയം, പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ കൈവിടാതെ, ജോലിക്കായി സ്വന്തം കഴിവുകൾ മിനുക്കിയെടുക്കണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ടാലന്റ് പ്രധാനം
കേരളത്തിലെ ഐടി മേഖലയിൽ ചെറിയ തോതിലുള്ള പിരിച്ചുവിടൽ ആരംഭിച്ചുകഴിഞ്ഞു. പിരിച്ചുവിടലിനെ അതിജീവിക്കാൻ തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരുടെ പ്രസിദ്ധീകരണമായ ‘ടെക്നോപാർക്ക് ടുഡേ’ ആരംഭിച്ച ടാലന്റ് പൂളിൽ ഒരാഴ്ച കൊണ്ട് റജിസ്റ്റർ ചെയ്തത് 230 പേരാണെന്ന് സ്ഥാപകരിലൊരാളായ രഞ്ജിത് രാമചന്ദ്രൻ പറയുന്നു. പലരും 5 വർഷത്തോളം അനുഭവപരിചയമുള്ളവർ. ഇവരുടെ സ്കില്ലുകള്‍ ഉൾപ്പെടുത്തി തയാറാക്കിയ ടാലന്റ് പൂൾ ലിസ്റ്റ് വിവിധ കമ്പനികൾക്ക് അയച്ചുകൊടുത്തിരിക്കുകയാണ്.
നിരാശരാകേണ്ട
വലിയ ഐടി കമ്പനികളുടെ മാസ് റിക്രൂട്മെന്റുകൾ പലതും മുടങ്ങിയെങ്കിലും ചെറിയ കമ്പനികൾ ഇപ്പോഴും ആളെ എടുക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ബിസിനസ് മോഡലുകളും പ്രതീക്ഷയാണ്. ഉദാഹണത്തിന് യുഎസിലെ ബേസ്ബോൾ മത്സരങ്ങളുടെ ടിക്കറ്റ് ബുക്കിങ് സൈറ്റ് ഇപ്പോൾ വേണ്ടിവരില്ല. പക്ഷേ വെയർഹൗസുകൾ മാനേജ് ചെയ്യാനൊരു സംവിധാനം ആവശ്യമായേക്കാം. കമ്പനികളും ജീവനക്കാരും ഒരുപോലെ അടിമുടി മാറ്റത്തിനു വിധേയമാകണം.
ചെയ്തുവന്നതോ പഠിച്ചുവന്നതോ ആയ കാര്യങ്ങളും ശീലങ്ങളും മാറ്റേണ്ടിവരും. ഹാക്കത്തൺ പോലെ മത്സരങ്ങളിലൂടെ ആളെ റിക്രൂട്ട് ചെയ്യുന്ന ടിസിഎസ് കോഡ്‍വിറ്റ (CodeVita), ഇൻഫോസിസിന്റെ ഹാക്ക് വിത്ത് ഇൻഫി തുടങ്ങിയ റിക്രൂട്മെന്റ് രീതികളും തുടരുന്നുണ്ട്. തിരുവനന്തപുരത്തു തന്നെ ഏൺസ്റ്റ് ആൻഡ് യങ് ഫിനാൻഷ്യല്‍ അനലിസ്റ്റ് തസ്തികയിലേക്ക് റിക്രൂട്മെന്റ് നടത്തിയിരുന്നു.
റിച്ച് ആകട്ടെ സിവി
ഇക്കൊല്ലം പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു പ്ലേസ്മെന്റ് വൈകിയാലും അതുവരെ വെറുതെയിരിക്കാൻ പാടില്ലെന്നു കേരള സാങ്കേതിക സർവകലാശാലയിലെ ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെൽ കോ–ഓർഡിനേറ്റർ അരുൺ അലക്സ് പറയുന്നു. ജോലി കിട്ടുന്നതുവരെയുള്ള സമയം കൊണ്ട് പല കാര്യങ്ങൾ ചെയ്ത് കരിക്കുലം വിറ്റെ (സിവി) ഉഷാറാക്കുക.
∙മാക്സിമം പഠനം: പ്ലേസ്മെന്റ് കിട്ടുന്നതുവരെയുള്ള സമയം കോഴ്സ്റ പോലെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ തൊഴിൽസാധ്യത ഏറെയുള്ള കോഴ്സുകൾ പഠിക്കുക.
∙സന്നദ്ധ ജോലി: അറിയാവുന്ന കഴിവുകൾ പ്രകടിപ്പിക്കുക. വെബ്സൈറ്റ് നിർമിക്കാനറിയാവുന്നയാൾക്കു സന്നദ്ധസംഘടനയ്ക്കായി പ്രവർത്തിക്കാം.
∙വിദേശഭാഷ: ഭാവിയിൽ യാത്ര കുറഞ്ഞാലും വിദേശഭാഷാ ഉപയോഗത്തിനു കുറവു വരില്ല. അതുകൊണ്ടു പരമാവധി വിദേശഭാഷകൾ പഠിക്കാം.
∙പ്രോജക്ട് പ്രധാനം: മൂന്നാം വർഷം ഒരു തട്ടിക്കൂട്ട് പ്രോജക്ട് എന്ന മട്ടിലാകരുത് വിദ്യാർഥികളുടെ ചിന്ത. ഭാവിയിൽ സ്പെഷലൈസ് ചെയ്യുന്ന മേഖല തീരുമാനിച്ച് അതിനനുസരിച്ചാകണം.
∙ബ്രാൻഡിങ്: കൈവശമുള്ള അറിവുകൾ യൂട്യൂബ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുക. കമ്പനികളുടെ ശ്രദ്ധയിൽ എളുപ്പം പെടും.
∙ലിങ്ക്ഡ്ഇൻ: സ്വന്തം പ്രൊഫൈൽ ലിങ്ക്ഡ്ഇന്നിൽ കൃത്യമായി അപ്ഡേറ്റ് ചെയ്ത് മൂർച്ച കൂട്ടിവയ്ക്കുക. ഗിറ്റ്ഹബ് (Github) പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ സജീവമാകുക.
സി++ മാത്രം അറിഞ്ഞിരുന്നവർ ഇനി പൈത്തൺ പഠിക്കേണ്ടിവരും, മാനുവൽ ടെസ്റ്റിങ് മാത്രം ചെയ്തിരുന്നവർ ഓട്ടമേറ്റഡ് ടെസ്റ്റിങ് ടൂളുകൾ പഠിക്കണം. നമുക്കറിയാവുന്ന സാങ്കേതികവിദ്യയിലെ പ്രോജക്ട് ഇല്ലാതായാലും പിടിച്ചുനിൽക്കാനുള്ള റീസ്കില്ലിങ് വേണം.
രാജീവ് കൃഷ്ണൻ,
ഐടി ജീവനക്കാരുടെ കൂട്ടായ്മയായ ‘പ്രതിധ്വനി’യുടെ മുൻ സെക്രട്ടറി
കോഡിങ് പോലെയുള്ള കോർ ജോലികൾ ചെയ്യാതെ കീഴ്ജീവനക്കാരുടെ ജോലിയുടെ തോത് അളക്കുക മാത്രം ചെയ്തിരുന്ന മാനേജർമാരുടെ കാര്യം പ്രശ്നത്തിലാകും. അവരെക്കാൾ നന്നായി റിമോട്ട് വർക്ക് ഏകോപിപ്പിക്കാൻ സോഫ്റ്റ്‌വെയറുകൾക്കു കഴിയും.
ദീപു എസ്. നാഥ്,
എംഡി, ഫയ ഇന്നവേഷൻസ്
ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയാകണം കമ്പനികളുടെ മുൻഗണന. ഇക്കാരണത്താലാണ് ജീവനക്കാർക്കു ഞങ്ങൾ 15,000 രൂപ ഒറ്റത്തവണ അലവൻസ് നൽകിയത്. വർക് ഫ്രം ഹോമിനു സൗകര്യങ്ങൾ ഒരുക്കാൻ പണം വേണമല്ലോ.
ബാബു ശിവദാസൻ,
ഗ്രൂപ്പ് പ്രസിഡന്റ്, എൻവെസ്റ്റ്നെറ്റ്