തബ്‌ലീഗ് പരാമർശം നീക്കിയെന്ന് പിഎസ്‌സി
Mail This Article
പിഎസ്‌സി ബുള്ളറ്റിൻ ഇ– പതിപ്പിൽ പ്രസിദ്ധീകരിച്ച തബ്‌ലീഗ് പരാമർശം നീക്കിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്നും പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തെക്കുറിച്ചു വർഗീയനിറം നൽകി വ്യാജവാർത്ത പ്രചരിപ്പിച്ചതായി ആരോപിച്ച് നബീൽ നാസർ നൽകിയ ഹർജിയിലാണു സത്യവാങ്മൂലം.
പത്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുന്ന ‘ആനുകാലികം’ പംക്തിയിലാണു പരാമർശം വന്നതെന്നു പിഎസ്‌സി വിശദീകരിച്ചു. ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിച്ച ബുള്ളറ്റിനിലെ വിവാദപരാമർശം ശ്രദ്ധയിൽപ്പെട്ട ഉടൻ നീക്കി. പകരമായി ‘കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി തലവൻ അമിതാഭ് കാന്ത്’ എന്ന വാർത്ത ചേർത്തു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വാർത്താക്കുറിപ്പു നൽകി. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.