സ്മാർട് ആകാനാകാതെ ഓൺലൈൻ ക്ലാസ്സുകൾ; വിദ്യാർഥികളും അധ്യാപകരും പ്രതിസന്ധിയിൽ
Mail This Article
സ്കൂളുകൾക്കും കോളജുകൾക്കും ഒരേ ദിവസമാണ് ഓൺലൈൻ ക്ലാസ് തുടങ്ങിയത്– ജൂൺ ഒന്നിന്. സ്കൂളുകളിലെ പഠന പ്രതിസന്ധികൾ പരിഹരിക്കാൻ സമൂഹം കൈകോർത്തിറങ്ങി. കോളജുകളിലെ ഓൺലൈൻ പഠനവും ഇതുപോലെ ചർച്ചയാകണ്ടേ ? ഒരുമാസത്തെ അനുഭവം വിലയിരുത്തി പരിമിതികൾ പരിഹരിക്കാനുള്ള നടപടികളും കൂടിയേ തീരൂ. ഇതാ വിദ്യാർഥികളും അധ്യാപകരും പങ്കുവയ്ക്കുന്ന ചില പ്രായോഗിക പ്രശ്നങ്ങൾ:
സ്മാർട് ആകാനാകാതെ
സ്മാർട് ഫോൺ, ലാപ്ടോപ് ലഭ്യത ഇപ്പോഴും പ്രശ്നമാണ്. ഉള്ള വീടുകളിൽ തന്നെ ഒന്നിലേറെ കുട്ടികളുണ്ടെങ്കിൽ ഒരേസമയം അവ പങ്കുവയ്ക്കുന്നതിന്റെ പ്രശ്നം. വിവാഹവും കുട്ടികളുമായ ശേഷം പഠനം പുനരാരംഭിച്ച സ്ത്രീകളുണ്ട്; പ്രത്യേകിച്ച് അധ്യാപക കോഴ്സുകളിൽ. അമ്മയ്ക്കും കുട്ടികൾക്കും ഒരേസമയമാകും ഓൺലൈൻ ക്ലാസ്. ലാപ്ടോപ്പോ സ്മാർട് ഫോണോ മക്കൾക്കു നൽകി അമ്മമാർ പഠനം ഒഴിവാക്കുന്ന സാഹചര്യം വരെയുണ്ടാകുന്നു.
ഡേറ്റ എന്ന പുതിയ ചെലവ്
ടെക്സ്റ്റ്, വിഡിയോ, അസൈൻമെന്റുകൾ തുടങ്ങിയവ വൻതോതിൽ കൈമാറുമ്പോൾ ദിവസം 2 ജിബി ഡേറ്റയെങ്കിലും വേണം. ഇതിനു മാത്രം മാസം 500 രൂപയിലേറെ വേണം. ഒരേ വീട്ടിൽ കൂടുതൽ വിദ്യാർഥികളുണ്ടെങ്കിൽ ചെലവ് അതിനനുസരിച്ചു കൂടും. ലോക്ഡൗൺ ആഘാതത്തിനിടെയാണിത്.
അധ്യാപകർക്കും പ്രശ്നങ്ങൾ
സ്വന്തം വിഷയങ്ങളിൽ വിദഗ്ധരാണെങ്കിലും പുതിയ ഓൺലൈൻ അധ്യയനരീതികൾ പഠിച്ചെടുക്കുക അധ്യാപകർക്കു വെല്ലുവിളിയാണ്. ഗൂഗിൾ ക്ലാസ്റൂം, ഗൂഗിൾ മീറ്റ്, ടെലഗ്രാം, വാട്സാപ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണു പഠനം. പരീക്ഷയ്ക്കു ഗൂഗിൾ ഷീറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളിലേക്കും മാറണം. ഒരുതരത്തിലുള്ള പരിശീലനവും ലഭിക്കുന്നുമില്ല.
ഒരു ക്ലാസിലെ 40–50 വിദ്യാർഥികളെ ഓൺലൈനിൽ പഠിപ്പിക്കുമ്പോൾ ആശയവിനിമയം ദയനീയം.
പ്രാക്ടിക്കൽ എന്ന വെല്ലുവിളി
സയൻസ്, എൻജിനീയറിങ് പ്രാക്ടിക്കലുകൾക്ക് അധ്യാപകർ വിഡിയോ അയച്ചു കൊടുത്ത് കാൽക്കുലേഷൻ ഭാഗങ്ങൾ മാത്രം ചെയ്യാൻ പറയുകയാണ്. ശരിയായ പ്രാക്ടിക്കലിന്റെ മെച്ചമില്ല.
നിയമ വിദ്യാർഥികളുടെ മൂട്ട്കോർട്ടും ഇതുപോലെ.
റഫറൻസ് സൗകര്യവുമില്ല
അവസാന വർഷ വിദ്യാർഥികൾക്കു ലൈബ്രറി സൗകര്യവും പാഠപുസ്തകത്തിനു പുറത്തുള്ള സ്റ്റഡി മെറ്റീരിയലുകളും ഏറെ ആവശ്യമുണ്ട്. ദേശീയതല പ്രവേശനപരീക്ഷകൾക്ക് ഒരുങ്ങാനും വിശദ വായന വേണം. ഇ–ലൈബ്രറി പോലെയുള്ള ബദൽ സാധ്യതകളും ഉറപ്പാക്കാനാകുന്നില്ല.
ലൈബ്രറി ഇല്ലാത്തതു കൊണ്ട് ഇപ്പോൾ ഇന്റർനെറ്റിനെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയാണ്. കേസുകൾ സംബന്ധിച്ച പല വിവരങ്ങളും ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടണമെന്നില്ല. കിട്ടുന്ന വിവരങ്ങളുടെ ആധികാരികതയും സംശയമാണ്. ഏതു തിരഞ്ഞെടുക്കണം എന്നറിയാത്ത അവസ്ഥ.
എ. ജീഷ്മ,
ബിബിഎ എൽഎൽബി, എംസിടി കോളജ്, മലപ്പുറം
ക്ലാസ്മുറികളുടെ ജൈവികത നഷ്ടമായി എന്നതാണു പ്രധാന പ്രശ്നം. സിലബസിന് അപ്പുറം വ്യക്തിപരമായ ഒരുപാട് പ്രശ്നങ്ങളിൽ കുട്ടികൾ അധ്യാപകരെ സമീപിച്ചിരുന്നു. അത്തരം ഇടപെടലുകൾ ഇല്ലാതായി.
മനു ആന്റണി
അസി. പ്രഫസർ, സെന്റ് ജോസഫ്സ്, ദേവഗിരി, കോഴിക്കോട്