കോവിഡ്: അകലവും സമ്പർക്കവും അറിയാൻ ഡിജിറ്റൽ വേലി
Mail This Article
കോവിഡ് കാലത്ത് ഓഫിസിൽ ജീവനക്കാർ തമ്മിൽ ആറടി അകലത്തിൽ കുറഞ്ഞ് ഇടപഴകുന്നത് നിയന്ത്രിക്കണോ? കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കമുള്ളവരെ ഉടൻ കണ്ടെത്തണോ? വെറുമൊരു ഐഡി ടാഗ് ധരിച്ചാൽ മതി. ബെംഗളൂരുവിൽ മലയാളികൾ നേതൃത്വം നൽകുന്ന ഫ്ലെമിംഗോ ടെക്, വേക്കസ് ടെക് എന്നീ കമ്പനികളുടെ ഡി–ഫെൻസ് എന്ന ഇലക്ട്രോണിക് ടാഗ് ലോകമാകെ വിപണനം ചെയ്യാൻ പ്രമുഖ സ്ഥാപനങ്ങൾ ഏറ്റെടുത്തു.
നിലവിൽ ഡൽഹി വിമാനത്താവള കമ്പനി, പിടിഎസ് ജപ്പാൻ, മാക് ഇൻഡസ്ട്രീസ്, പ്രമുഖ ടു വീലർ, ബയോ, ഫാർമ കമ്പനികൾ തുടങ്ങിയവ അവരുടെ ജീവനക്കാർക്കിടയിൽ ഉപയോഗത്തിനായി ഇവ വാങ്ങിയിട്ടുണ്ട്. ഐടി, മാന്യുഫാക്ചറിങ് രംഗങ്ങളിലെ മുൻനിര സ്ഥാപനങ്ങളാണ് ആഗോളതലത്തിൽ ഇവയുടെ വിപണനത്തിന് ഫ്ലെമിംഗോ ടെക്കുമായി കരാറായിട്ടുള്ളത്. യുഎസിലും ജപ്പാനിലും സിംഗപ്പൂരിലും മറ്റും വിപണനം നടത്താനും കരാറുണ്ട്.
പ്രവർത്തനവും ചെലവും വളരെ ലളിതമാണെന്നതാണ് ഡി ഫെൻസിന്റെ (ഡിജിറ്റൽ വേലി) പ്രത്യേകത. ചരടിൽ തൂക്കി കഴുത്തിലോ ബെൽറ്റിലോ ധരിക്കുന്ന നെയിം ടാഗും ഓരോ ഓഫിസിലും സോൺ മോണിറ്ററും ക്ളൗഡിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറും ചേർന്നതാണിത്. ഐഡി കാർഡിന്റെ ഹോൾഡറിൽ ചിപ്പും ബാറ്ററിയും ബസറും ഉണ്ട്. എല്ലാ ജീവനക്കാരും ടാഗ് ധരിക്കണം. ആറടി സാമൂഹിക അകലത്തിനുള്ളിൽ മറ്റൊരാൾ വന്നാൽ ടാഗിലെ ബസറിൽ നിന്ന് ബീപ് സൗണ്ട് കേൾക്കും. അകന്നു നിൽക്കാനുള്ള മുന്നറിയിപ്പാണിത്.
മാത്രമല്ല ഓരോ സ്റ്റാഫും ഓഫിസിൽ എത്ര സമയം ചെലവഴിച്ചെന്നറിയാം, ഓഫിസിനകത്ത് എവിടെയുണ്ടെന്ന് ഏതു നിമിഷവും അറിയാം. ഹാജർ രേഖപ്പെടുത്താനും വേറൊന്നും വേണ്ട. ടാഗ് ധരിച്ചിട്ടുള്ള ഓരോരുത്തരും ഓഫിസിൽ വച്ചിട്ടുള്ള സോൺ മോണിറ്ററിന്റെ പരിധിക്കു പുറത്തു പോയാൽ പിന്നെ ട്രാക്ക് ചെയ്യാനും കഴിയില്ല.
ഡി ഫെൻസിന്റെ സാങ്കേതികവിദ്യയ്ക്കു യുഎസിൽ നിന്നാണു പേറ്റന്റ് എടുത്തിരിക്കുന്നത്. പെട്ടെന്ന് വളരെ അധികം ഓർഡറുകൾ ലഭിക്കുന്നതിനാൽ വേഗത്തിൽ നിർമിച്ചു നൽകുന്നതാണു വെല്ലുവിളിയെന്ന് ഫ്ലെമിംഗോ ടെക് സിഇഒ ബാല ചിറ്റൂർ പറഞ്ഞു.
English Summary: De fencing Tag for covid protection