ADVERTISEMENT

ആദ്യം ഒരു കഥ പറയാം; പിന്നെ ഒരു നേരനുഭവവും. 

 

പ്രസിദ്ധ ഉറുദു കവി മിർസാ ഗാലിബ് ഒരിക്കൽ മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫറിനെ സന്ദർശിക്കാൻ പോയി. ഈ അലസവേഷത്തിൽ ചക്രവർത്തിക്കടുത്തേക്കു പോകാനാവില്ലെന്നു പറഞ്ഞ് കാവൽക്കാരൻ തടഞ്ഞു. ഇതു കണ്ട ഗാലിബിന്റെ ഒരു ആരാധകൻ അദ്ദേഹത്തെ കൊണ്ടുപോയി പുതിയ വസ്ത്രവും തലപ്പാവും ഷൂസുമൊക്കെ അണിയിച്ച് തിരികെ കൊണ്ടുവന്നു. അതേ കാവൽക്കാരൻ ഗാലിബിനെ വിനയത്തോടെ സ്വീകരിച്ചു! 

അപ്രതീക്ഷിതമായി എത്തിയ ഗാലിബിനെ ബഹദൂർ ഷാ വിരുന്നൂട്ടി. മേശപ്പുറത്തു നിരന്ന ഭക്ഷണമൊന്നും ഗാലിബ് കഴിച്ചില്ല. പകരം തലപ്പാവിനെ കഴിപ്പിച്ചു, കോട്ടിന്റെ പല ഭാഗത്തുമായി ഭക്ഷണം നിറച്ചു. ‘എന്തു ഭ്രാന്താണിത്?’ എന്നു ബഹദൂർ ഷാ ചോദിച്ചപ്പോൾ ശാന്തനായി ഗാലിബ് പറഞ്ഞു: ‘അങ്ങയെ കാണാൻ ആദ്യം വന്നതു ഗാലിബായിരുന്നു. പക്ഷേ, ഇപ്പോൾ വന്നത് എന്റെ വേഷം മാത്രമാണ്. അതുകൊണ്ട് ഈ സൽക്കാരവും എന്റെ വേഷത്തിനു മാത്രം അവകാശപ്പെട്ടതാണ്’. 

 

മുൻപൊരിടത്തു ഞാൻ മാജിക് ഷോയ്ക്കു പോയപ്പോൾ, അതു സംഘടിപ്പിച്ച ക്ലബ്ബിന്റെ പ്രസിഡന്റിന്റെ വീട്ടിലായിരുന്നു രാത്രിഭക്ഷണം. പരിപാടി തുടങ്ങുംമുൻപേ ഭാര്യയെയും മകളെയും അദ്ദേഹം എന്നെ പരിചയപ്പെടുത്തി. വീട്ടിലെത്തിയപ്പോൾ കണ്ട കുടുംബചിത്രത്തിൽ ഒരു മകളെക്കൂടി കണ്ടു. സ്വാഭാവികമായി അതാരാണെന്ന കൗതുകം എനിക്കുണ്ടായി. 

 

‘അത് എന്റെ മൂത്ത മകളാണ്. അവൾ പത്താം ക്ലാസിലായതുകൊണ്ട് ഒരുപാടു പഠിക്കാനുണ്ട്. അതുകൊണ്ടാണു പരിപാടിക്കു വരാതിരുന്നത്’–കുടുംബനാഥൻ വിശദീകരിച്ചു. അവളെ കാണണമെന്നു ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു. അവളുടെ നിറം ഇത്തിരി കറുപ്പായിരുന്നു. അവൾ അനിയത്തിയെപ്പോലെ അത്രമാത്രം സുന്ദരിയായിരുന്നില്ല. അവളുടെ മുഖത്തു വല്ലാത്ത നിരാശാഭാവമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ കൂടെയിരിക്കാൻ അവൾ കൂട്ടാക്കിയില്ല. പക്ഷേ, ഞാൻ അവളെ നിർബന്ധിച്ച് കൂടെയിരുത്തി. 

 

കഴിച്ചു തീരുംവരെ അച്ഛനും അമ്മയും അവളെ ഇകഴ്ത്തിയും അനിയത്തിയെ പുകഴ്ത്തിയും ഒരുപാടു സംസാരിക്കുന്നുണ്ടായിരുന്നു. കൈ കഴുകാൻ പോകുമ്പോൾ അവളുടെ കയ്യിൽ വിസിറ്റിങ് കാർഡ് കൊടുത്ത് ഞാൻ പറഞ്ഞു: ‘നാളെ മോള് എന്നെയൊന്നു വിളിക്കണം’. അടുത്ത ദിവസം അവൾ വിളിച്ച് ഒരുപാടു സംസാരിച്ചു. താരതമ്യം ചെയ്യൽ കേട്ടുകേട്ട് ആ പാവം പെൺകുട്ടിയുടെ മനസ്സു മുരടിച്ചിരുന്നു. പിന്നെയും എത്രയോ തവണ അവൾ വിളിച്ചു. നിറവും സൗന്ദര്യവും ഉടുക്കുന്ന വസ്ത്രവുമൊന്നുമല്ല ഒരാളെ ഉയർത്തുന്നതെന്ന് ഞാൻ ആ കുട്ടിയോട് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. 

 

പഠിക്കാൻ മോശമാവുന്നതിന്റെ പേരിൽ, നിറം ഇത്തിരി കറുപ്പാവുന്നതിന്റെ പേരിൽ, ഏതെങ്കിലും നാളിൽ ജനിച്ചുപോയതിന്റെ പേരിൽ, പിറന്ന ദിവസം കുടുംബത്തിൽ ആർക്കങ്കിലും അത്യാഹിതം സംഭവിച്ചതിന്റെ പേരിൽ ഒക്കെ മക്കളെ അടച്ചാക്ഷേപിക്കുന്ന മാതാപിതാക്കൾ ഇന്നും ഒരുപാടുണ്ട്. അതിലേറെ കഷ്ടമാണ്, വീട്ടിലെ മിടുക്കരായ സഹോദരങ്ങളോടോ അയൽപക്കത്തെ കുട്ടികളോടോ ഒക്കെയുള്ള താരതമ്യം. 

 

തടവറയിലുള്ളയാളെ നമുക്കു തുറന്നുവിടാം. എന്നാൽ, അവഹേളനങ്ങളുടെ തടവറയിൽ ബന്ധിതരായവരെ എങ്ങനെയാണു സ്വതന്ത്രരാക്കാൻ കഴിയുക? മാതാപിതാക്കളേ, മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്തു സംഘർഷത്തിലാക്കാതിരിക്കുക. അവരുടെ കഴിവുകുറവുകൾ മറ്റുള്ളവരുടെ മുന്നിൽ വച്ചു പറയാതിരിക്കുക. ഈ ഭൂമിയിൽ പിറന്ന ഓരോരുത്തർക്കും ഓരോ കഴിവുണ്ട്. അത് ഒരേ കഴിവ് ആയിരിക്കണമെന്നില്ലതാനും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com