ADVERTISEMENT

അഹംബോധം കാട്ടിനടക്കുന്ന നമ്മൾക്കൊക്കെ ഫായിസെന്ന മിടുമിടുക്കൻ പറഞ്ഞ വാക്കുകൾ വലിയ പാഠമാണ്–‘ചെലോൽത്‌ റെഡ്യാവും, ചെലോൽത്‌ റെഡ്യാവൂല, ഇന്റത്‌ റെഡ്യായില്ല, അതിനു ഞമ്മക്ക്‌ ഒരു കൊയപ്പോം ഇല്ല’. ഇതിനപ്പുറം ഒരു മോട്ടിവേഷൻ ആർക്കാ, എങ്ങനെയാ കൊടുക്കാൻ പറ്റുക?!

കടലാസ്‌ മുറിച്ചുള്ള ഫായിസിന്റെ കളി കണ്ടപ്പോൾ എന്റെ മനസ്സിലേക്കു കയറിവന്നത്‌ മുഖ്യമന്ത്രിയും ഡിജിപിയുമൊക്കെയുള്ള വേദിയിൽ അടുത്ത കാലത്ത് എനിക്കു പറ്റിയ അബദ്ധമാണ്. സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകൾക്കെതിരായ ബോധവൽക്കരണ പരിപാടിയായിരുന്നു. ഡിജിപിയുടെ പടമുള്ള ഫോണിന്റെ ചിത്രം മുറിച്ച്‌ കൂട്ടിയോജിപ്പിക്കുന്നതായിരുന്നു മാജിക്. പക്ഷേ, പേപ്പർ നിവർത്തിനോക്കിയപ്പോൾ എനിക്കും മനസ്സിലായി, ‘ഇന്റത്‌ റെഡ്യായില്ല’ എന്ന്!  

 

വേദിയിൽ ചില്ലറക്കാരല്ല. മുന്നിൽ മുഴുവൻ കാമറക്കണ്ണുകളും വിദ്യാർഥികളുടെ വലിയ കൂട്ടവും. ‘അയിന് ഇനിക്കൊരു കൊയപ്പൂല്ല്യ’ എന്നു മനസ്സിൽ പറഞ്ഞുകൊണ്ട്‌ മുഖ്യമന്ത്രിയുടെ വാച്ച്‌ വാങ്ങി അപ്രത്യക്ഷമാക്കുന്ന അടുത്ത മാജിക്കിലേക്കു ഞാൻ കൂളായിട്ടങ്ങു കടന്നു. പക്ഷേ, പരാജയപ്പെട്ട മാജിക്കായിരുന്നു അന്നു രാത്രി ചാനലുകളിലെ കോമഡി പരിപാടിക്കു വിഷയം. മാജിക്‌ രംഗത്തെ എന്റെ പ്രിയപ്പെട്ട ശത്രുക്കൾ ട്രോൾ ആക്കി സമൂഹമാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിച്ചു. 

 

ആയിരക്കണക്കിനു വേദിയിൽ അവതരിപ്പിച്ച മാജിക്കാണു ഫ്ലോപ്പായത്‌. പക്ഷേ, തെല്ലുപോലും അതെന്നെ അലോസരപ്പെടുത്തിയില്ല. തെറ്റുപറ്റിയതിനെ ന്യായീകരിക്കുകയല്ല. ആ ഒരു മാജിക്കോ വേദിയോ മാത്രമല്ല എന്റെ ജീവിതം നിർണയിക്കുന്നത്‌ എന്നതാണല്ലോ സത്യം? ഒരുപാടു തോൽവികൾ നേരിട്ടതുകൊണ്ടാകാം ഇന്ന് ഇങ്ങനെയൊക്കെ ചിന്തിക്കാൻ എനിക്കു കഴിയുന്നത്‌. മാജിക്കിലെ അരങ്ങേറ്റം തന്നെ കനത്ത പരാജയമായിരുന്നു. ബഹ്റൈനിൽ ഫയർ എസ്കേപ്‌ ആക്റ്റിനിടയിലെ മാരക തീപ്പൊള്ളലും ആശുപത്രിവാസവും, തിരുവനന്തപുരത്തെ പ്രൊപ്പല്ലർ ആക്റ്റ് പൊളിഞ്ഞതിനെത്തുടർന്നുള്ള നാടുവിടൽ തുടങ്ങി എത്രയെത്ര തോൽവികൾ...! 

 

ഫായിസിന്റെ ‘പരാജയം’ അവന്റെ ഉപ്പ മറച്ചുവയ്ക്കാതിരുന്നതുപോലെ, ഞാനും ഒന്നും മറച്ചുവച്ചില്ല. പലപ്പോഴും പലരും കളിയാക്കി. അപ്പോഴൊക്കെ മനസ്സിലോർത്തത്‌ അച്ഛൻ പറഞ്ഞ വാക്കുകളാണ്: ‘കുട്ട്യേ, വിജയത്തിൽനിന്നു നിനക്കൊരു പാഠവും പഠിക്കാൻ സാധിക്കില്ല. പരാജയത്തിൽനിന്നു മാത്രമേ അതു സാധിക്കൂ’. 

 

മാതാപിതാക്കളേ, നമ്മുടെ മക്കളെ തോൽക്കാൻ കൂടി പഠിപ്പിക്കണം. തോറ്റാൽ അതിനെ എങ്ങനെയാണു നേരിടേണ്ടതെന്നും പഠിപ്പിക്കണം. റൂമിയുടെ മനോഹരമായൊരു വചനമുണ്ട്-The art of knowing is knowing what to ignore. അതായത്‌, നമ്മുടെയൊക്കെ ജീവിതത്തിൽ എന്തൊക്കെയാണോ ഗൗനിക്കാതിരിക്കേണ്ടത്‌, അതു തിരിച്ചറിയുന്നതിലാണ് ഏറ്റവും വലിയ കല. 

 

രക്ഷപ്പെടൽ ജാലവിദ്യയുടെ ഉപജ്ഞാതാവായ ഹാരി ഹൂഡിനി പലതവണ രക്ഷപ്പെട്ട കയ്യാമങ്ങളും ചങ്ങലകളും പൂട്ടുകളുമൊക്കെ കലിഫോർണിയയിൽ മാജിക്‌ കാസിൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, അവിടെ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്‌ അദ്ദേഹം പലതവണ പരാജയപ്പെട്ട ഉപകരണങ്ങളും വാർത്തകളും കൂടി പ്രദർശിപ്പിച്ചിട്ടുണ്ട്‌ എന്നതാണ്. 

 

തെറ്റു പറ്റുമെന്നു മുൻവിധിയെഴുതി ഒന്നിനും ശ്രമിക്കാതിരിക്കുകയും പറ്റിയ അബദ്ധങ്ങളെ മറച്ചുവയ്ക്കാൻ ശ്രമിക്കുകയും പറ്റുന്ന അബദ്ധങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കുകയും അതിന്റെ പേരിൽ ജീവിതം തന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പലർക്കുമിടയിലാണു ഫായിസും ആ വിഡിയോ ഷെയർ ചെയ്ത അവന്റെ ഉപ്പയും നമുക്കു റോൾ മോഡലുകളാവുന്നത്‌. ചെറിയൊരു തോൽവിയിൽ പകച്ചുപോകുന്ന നമ്മൾ ജീവിതത്തിന്റെ ടാഗ്‌‌ലൈനാക്കണം, കൊച്ചുഫായിസിന്റെ ഈ വാക്കുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com