ADVERTISEMENT

എ‍ഡിറ്റിങ് എന്നു കേൾക്കുമ്പോൾത്തന്നെ ഏതു പത്രാധിപരും പ്രസാധകനും ഓർക്കേണ്ട അപൂർണവാക്യം നിക്കൊളാസ് ഹോൺബി എന്ന ഇംഗ്ലിഷ് എഴുത്തുകാരന്റേതായുണ്ട് : 

 

‘എഴുത‌ുന്നതിനെപ്പറ്റി ക്ലാസെടുക്കുന്ന ഏവർക്കും അറിയാം, എഴുതി ഫലിപ്പിക്കുന്നതിലെ രഹസ്യം. വെട്ടിനീക്കുക, മുറിച്ചു മാറ്റുക, ചെത്തിയൊതുക്കുക, പതിരുകൊഴിക്കുക, കോതുക, ചെറുതാക്കുക, വെടിപ്പാക്കുക, അധികപദങ്ങൾ മാറ്റിക്കളയുക, ചുരുക്കുക, ചുരുക്കുക, ചുരുക്കുക…..’ (ഈ വാക്യം ഏറെ എഡിറ്റ് ചെയ്യേണ്ടതല്ലേയെന്നു നമുക്കു തോന്നാം. പക്ഷേ, അതിശക്തമായി ഊന്നിപ്പറയാനുള്ള അസാധാരണശ്രമമാണിത്.)

 

പല എഴുത്തുകാർക്കും, വിശേഷിച്ചു തുടക്കക്കാർക്ക്, അവരെഴുതിയ ഓരോ വാക്കും അമൂല്യമാണ്. ഒന്നുപോലും ഒരിക്കലും വെട്ടിനീക്കിക്കൂടാ എന്ന് അവർക്കു തോന്നും. പക്ഷേ, ദുർമ്മേദസ്സ് വെട്ടിനീക്കി സുന്ദരമാക്കിയാലാവും വായനക്കാർക്ക് ഹൃദ്യമായ അനുഭവമുണ്ടാകുക.

എഡിറ്റർമാരെപ്പറ്റി ടി എസ് എലിയറ്റ് പറഞ്ഞു : ‘എഴുത്തിൽ തോറ്റവരാണ് ചില എഡിറ്റർമാർ. മിക്ക എഴുത്തുകാരും അങ്ങനെതന്നെ.’

എഡിറ്റിങ്ങിന് ജീവിതത്തിലുമുണ്ട് പ്രസക്തി. എഡിറ്റ് ചെയ്ത് ജീവിതഭാരം കുറയ്ക്കാം, ജീവിതം ആസ്വാദ്യമാക്കാം. ആകട്ടെ, ഇ‌തിനുള്ള വഴികളെന്തെല്ലാമാണ്?

 

തനിക്കിഷ്ടമില്ലാത്ത ചുമതലകൾ അന്യരുടെ സമ്മർദ്ദത്തിനു വിധേയമായി ഏറ്റെടുക്കുന്നത് സ്വന്തം സമാധാനം ക‌െടുത്തും. താല്പര്യമുള്ളതു ചെയ്യാനാവാതെ വിഷമിക്കും. ഇഷ്ടമില്ലാത്ത ഭാരം ചുമക്കുന്ന കഴുതയ്ക്കു മനഃശാന്തിയില്ല. ‘വയ്യ’ എന്ന വാക്കു പറയേണ്ടപ്പോൾ പറയാൻ ധൈര്യമില്ലാത്തവർ അനാവശ്യത്തിനു സമയം പാഴാക്കും. അവശ്യചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തും. ഉത്സാഹത്തോടെ കൂടുതൽ ജോലി ചെയ്യുന്നവരുടെ തലയിൽ വീണ്ടും ഭാരം കെട്ടിവച്ച് കൈകഴുകി മാറാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കുക. അത്തരക്കാർ ഏറെയുണ്ട്. ആരെയും വേദനിപ്പിക്കാതെ തന്നെ വിനയത്തോടെ ‘വയ്യ’ എന്നു പറയാം.

 

നിങ്ങൾ വർഷത്തിൽ എത്ര നേരം ടെലിവിഷന്റെ മുന്നിൽ ചെലവാക്കുന്നെന്നു കണക്കാക്കിയിട്ടുണ്ടോ? ദിവസം ഒരു മണിക്കൂർ മാത്രമെന്നു പറയുന്നയാൾ ആണ്ടിൽ 15 ദിവസം രാപകൽ ടെലിവിഷന്റെ മുന്നിലാണ്. (360 = 24 x 15). ദിവസം ശരാശരി രണ്ടു മണിക്കൂർ കാണുന്നയാളിന്റെ കലണ്ടറിൽ ഏപ്രിൽ മാസം മുഴുവൻ ടിവിക്കു മുന്നിൽ എന്നു കരുതാം. ഇക്കാര്യം അറിയുന്നുണ്ടെങ്കിൽ ശരി. തുടർന്നും കാണുക. അല്ലെങ്കിൽ നിയന്ത്രിക്കുക.

 

നിങ്ങൾ എത്ര പ്രസിദ്ധീകരണങ്ങൾ വരുത്തുന്നു? അവയിൽ എത്രയെണ്ണം വായിക്കുന്നു? നിങ്ങൾക്ക് എത്ര ഷർട് / സാരി / ചെരിപ്പ് / പേന / വാച്ച് / മൊബൈൽ ഫോൺ ഉണ്ട്? അവയിൽ എത്രയെണ്ണം ഉപയോഗിക്കുന്നു? പുതിയത്  വാങ്ങുന്നതിനു മുൻപ് ഇക്കാര്യവും  മനസ്സിൽ വയ്ക്കുമോ? ഫാഷനും മറ്റും നോക്കി അറിഞ്ഞുകൊണ്ട് വാങ്ങുകയാണെങ്കിൽ ശരി. പക്ഷേ പലരും വെറുതേ വാരിക്കൂട്ടും. കാര്യമായി ഉപയോഗിക്കില്ല.

 

മിക്ക വിദ്യാർത്ഥികളെയും കുഴക്കുന്ന പ്രശ്നമാണ് ഏതു കോഴ്സിനു ചേരണമെന്നത്. പഠനമാർഗങ്ങളെപ്പറ്റിയുള്ള അ‍ജ്ഞതയും രക്ഷിതാക്കളുടെ സമ്മർദ്ദവും സഹപാഠികളുടെ അപക്വമായ ഉപദേശവും കൂടിച്ചേർന്ന് ‘ആകെ കൺഫ്യൂഷനിലാണ്’ എന്നു സ്ഥിരം പരാതി. ഇതൊഴിവാക്കാം. അഭിരുചിയും പഠനശേഷിയും മനസ്സിൽവച്ച് രണ്ടോ മൂന്നോ വഴി തിരഞ്ഞെടുത്ത്,  അവയെപ്പറ്റി പരമാവധി വിവരങ്ങൾ ശേഖരിച്ച്, ഒടുവിൽ ഏറ്റവും പറ്റിയ ഒന്നിലെത്തിച്ചേരുക. മരക്കൊമ്പുകൾ മാറിമാറി ചാടിക്കളിക്കുന്ന കുരങ്ങിനെപ്പോലെയാകരുത് മനസ്സ്.

 

നിങ്ങൾക്കെത്ര പ്രവർത്തനമേഖലയുണ്ട്? എത്ര ഹോബിയുണ്ട്? എണ്ണം കുറച്ചില്ലെങ്കിൽ, ഒന്നിലും വേണ്ടത്ര ശ്രദ്ധിക്കാനാവില്ല. തീരെച്ചുരുക്കം അതിപ്രതിഭാശാലികൾക്ക് പലതിലും വിജയിക്കാൻ കഴിഞ്ഞേക്കാം. സി ബി ഫ്രൈയെന്ന ഇംഗ്ലിഷ്കാരനെപ്പോലെ (1872–1956). .ക്രിക്കറ്റിലും ഫുട്ബോളിലും ഇംഗ്ലണ്ട് കുപ്പായമണിഞ്ഞു. ലോങ് ജമ്പിൽ ലോകറിക്കോർഡിനോടു തുല്യത. അദ്ധ്യാപകൻ, ജേണലിസ്റ്റ്, നേവി പരിശീലനക്കപ്പലിൽ ക്യാപ്റ്റൻ–സൂപ്രണ്ട്, ലീഗ് ഓഫ് നേഷൻസിൽ അസിസ്റ്റന്റ്, രാഷ്ട്രീയപ്രവർത്തനം, പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി, 9 പുസ്തകങ്ങളെഴുതിയ ഗ്രന്ഥകാരൻ, പത്രത്തിലെ കോളമിസ്റ്റ്. ഇതെല്ലാമായി ഇഴുകിച്ചേർന്നു ഫ്രൈ. തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖപ്രതിഭാശാലികളായിരുന്നു തോമസ് ജെഫേഴ്സനും രവീന്ദ്രനാഥ ടാഗൂറും. സാധാരണക്കാർക്കു ചെന്നെത്താനാവാത്ത ഉയരത്തിൽ കഴിഞ്ഞവരായതുകൊണ്ടാണല്ലോ അവരെയോർത്ത് നാം വിസ്മയഭരിതരാകുന്നത്.

 

പണം ചെലവു ചെയ്യുന്നിതിലും വേണം എഡിറ്റിങ്. കൊക്കിലൊതുങ്ങാത്തവ കണ്ടു മോഹിച്ച് വാങ്ങിക്കൂട്ടി, കടക്കെണിയിലും ഇൻസ്റ്റാൾമെന്റ് അടിമത്തത്തിലും കുടുങ്ങിപ്പോകുന്നവരേറെ. അനുകരിക്കാനോ പ്രദർശിപ്പിച്ച് ആദരം നേടാനോ വേണ്ടി ഒന്നും വാങ്ങാതിരിക്കുകയെന്നത് ആരോഗ്യകരം.

കൃത്യങ്ങളെ അത്യാവശ്യം, ആവശ്യം,  അനാവശ്യം എന്നു വിഭജിച്ച് വിവേകപൂർവം കൈകാര്യം ചെയ്യാം. ചെയ്യണമെന്നു നിർബന്ധമില്ലാത്തവ, ചെയ്യുന്നത് അപകടം വരുത്തിയേക്കാവുന്നവ എന്ന വിഭാഗങ്ങളെ വിവേചനബുദ്ധിയോടെ സമീപിക്കണം. നാം ചെയ്തേ പറ്റൂ എന്ന തരത്തിൽ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഒരു തരം. സുഹൃത്തുക്കൾക്കുവേണ്ടി, അപരിചിതർക്കു വേണ്ടി, നാട്ടുകാർക്കു വേണ്ടി എന്നെല്ലാം വിഭജിക്കാവുന്ന കൃത്യങ്ങളിലോരോന്നും വിവേകത്തോടെ കൈകാര്യം ചെയ്യാതിരുന്നാൽ ജീവിതം കുത്തഴി‍ഞ്ഞുപോകും. എത്ര നല്ല എഡിറ്റിങ്ങിനും ശരിയാക്കാൻ കഴിയാത്തവിധം കൈവിട്ടുപോയാൽ ജീവിതം തിരിച്ചുപിടിക്കാനാവാതെ വരാം. ശരിയായ മുൻഗണന പാലിച്ച്, നല്ല എഡിറ്റിങ്‌വഴി ജീവിതം ചിട്ടപ്പെടുത്തുന്നതു വിജയിയുടെ വഴി.

English Summary: Column By B. S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com