ADVERTISEMENT

ഓഗസ്റ്റിനെ ലോകത്തിനു മറക്കാനാവില്ല. 75 വർഷം മുൻപ് ഈ മാസമാണല്ലോ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചത്? ലക്ഷക്കണക്കിനു സാധാരണ മനുഷ്യർ ഒരു നിമിഷംകൊണ്ടു കത്തിച്ചാമ്പലായ ദിനങ്ങൾ. അതിലേറെപ്പേർ വികലാംഗരും അനാഥരുമായി. 

ദുരന്തം അവിടെയൊന്നും തീർന്നില്ല. അവശേഷിച്ച ഗർഭിണികളുടെ ഭ്രൂണങ്ങൾക്കുവരെ അണുബാധയേറ്റിരുന്നു. ആ കുഞ്ഞുങ്ങളും അവരുടെ കുഞ്ഞുങ്ങളുമൊക്കെ ഇന്നും അതിന്റെ വിപത്ത് അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്. തെറിച്ചുവീണ അണുബാധയുള്ള വസ്തുക്കൾ കടലിലെ മീനുകളെവരെ വിഷമുള്ളതാക്കി. അതു ഭക്ഷിച്ചവരുടെ മജ്ജയിലും രക്തത്തിലും വരെ അണുബാധയുണ്ടായി. 

ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടത്തിനായി ആൽബർട്ട് ഐൻസ്റ്റീൻ കണ്ടുപിടിച്ച ഒരു സൂത്രവാചകം (E=mc2) ഓപ്പൺ ഹൈമറിലേക്കെത്തിയപ്പോൾ അതു വിഷമായി മാറി. അയോഗ്യനായൊരാൾ ഏതൊരു നൻമയെയും ദോഷകരമായ ഉദ്ദേശത്തിനായേ ഉപയോഗിക്കൂ എന്നുള്ളതിന്റെ ഏറ്റവും ശക്തമായ തെളിവാണിത്. 

1945 ജൂലൈ 16 നു ന്യൂമെക്സിക്കോയിൽനിന്ന് 56 കിലോമീറ്ററകലെ ഒരു മരുഭൂമിയിൽ രാവിലെ 5.29 നു അമേരിക്ക ആദ്യ അണുബോംബ് പരീക്ഷണം നടത്തി. ആയിരം സൂര്യൻമാരുടെ ഊർജം ഒരേ സമയം പൊട്ടിത്തെറിച്ചതുപോലെ എന്നാണ് അമേരിക്ക അതിനെ വിശേഷിപ്പിച്ചത്. തന്റെ കണ്ടുപിടിത്തം അണുബോംബുണ്ടാക്കാൻ ഉപയോഗിക്കരുതെന്ന് അപേക്ഷിച്ചുകൊണ്ട് ഐൻസ്റ്റീൻ അന്നത്തെ യുഎസ് പ്രസിഡന്റ് റൂസ്‍വെൽറ്റിനു കത്തെഴുതി. നിങ്ങളീ ലോകം മുഴുവൻ നേടിക്കഴിഞ്ഞാലും സ്വന്തം മനസ്സാക്ഷി നഷ്ടപ്പെട്ടുകഴിഞ്ഞാൽ അ നേട്ടങ്ങളെക്കൊണ്ടൊന്നും യാതൊരു പ്രയോജനവുമുണ്ടാകില്ലെന്ന് ഐൻസ്റ്റീൻ വീണ്ടും വീണ്ടുമെഴുതി. പക്ഷേ, അതൊന്നും ഫലവത്തായില്ല. 

മരണത്തോടടുത്തൊരു നാളിൽ ഐൻസ്റ്റീനോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു: ‘അടുത്തൊരു ജൻമമുണ്ടെങ്കിൽ താങ്കൾ ശാസ്ത്രലോകത്തു ബാക്കിവച്ച കണ്ടുപിടിത്തങ്ങൾ നടത്തുമോ?’. ഐൻസ്റ്റീന്റെ മറുപടി ഇതായിരുന്നു: ‘എത്രമാത്രം തീവ്രമായ വേദനയോടെയാണു ഞാനീ ഭൂമിയിൽനിന്നു മടങ്ങിപ്പോകുന്നതെന്നോ? അടുത്ത ജൻമത്തിൽ ഒരു ശാസ്ത്രജ്ഞനാവാൻ ഞാൻ ആഗ്രഹിക്കുന്നേയില്ല’. അണുബോംബിന്റെ പിതാവായ ഹൈമർ കാലങ്ങൾക്കു ശേഷം എഴുതിവച്ചു: ‘ലോകമേ ക്ഷമിക്കണം. ഞാൻ മരണമായിപ്പോയി. ലോകത്തെ നശിപ്പിക്കുന്നവനായിപ്പോയി’. 

രാജ്യസ്നേഹത്തിന്റെ പേരിൽ മറ്റു രാജ്യങ്ങളെ വെറുക്കാനും അകലം സൃഷ്ടിക്കാനുമാണോ കുട്ടിക്കാലം മുതൽ നമ്മളെയൊക്കെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്? കാലങ്ങളായി കഷ്ടപ്പെട്ടുണ്ടാക്കിയ കൂട്ടിൽനിന്നു തേൻ കവർന്നെടുക്കുന്നവരോടു തേനീച്ച പറയുന്നു: ‘അഹങ്കാരിയായ മനുഷ്യാ, നിനക്ക് എന്റെ തേൻ മാത്രമേ കട്ടെടുക്കാൻ സാധിക്കൂ. തേനുണ്ടാക്കാനുള്ള എന്റെ കഴിവിനെ കവരാൻ സാധിക്കില്ല’. അതുപോലെ, ലോകത്ത് അധികാരത്തിന്റെ ആർത്തി ബാധിച്ച മുഴുവൻ ഭരണാധികാരികളോടും നമ്മൾ പറയുന്നു: ‘നമ്മൾ ഓരോരുത്തർക്കും സുഖമായും സുഭിക്ഷമായും സുന്ദരമായും കഴിയാനുള്ള സമ്പത്ത് കട്ടെടുത്ത് നിങ്ങൾക്കു വേണമെങ്കിൽ യുദ്ധക്കോപ്പുകൾ വാങ്ങിക്കൂട്ടിക്കൊണ്ടേയിരിക്കാം. പക്ഷേ, ഞങ്ങളുടെയൊക്കെ ഉള്ളിൽ ഉറഞ്ഞുകിടക്കുന്ന സ്നേഹത്തെ നിങ്ങൾക്കു തൊടാൻ സാധിക്കില്ല’.

English Summary: Magic Lamp Podcast By Gopinath Muthukad

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com