വെന്റിലേറ്റർ സേവനം ഇരട്ടിയാക്കാൻ പ്രകാശ് ബാരെയുടെ സ്റ്റാർട്ടപ് കൺസോർഷ്യം
Mail This Article
കോവിഡ് വ്യാപനം അതിതീവ്രതയിലേക്കു കടക്കുമ്പോൾ, കുറഞ്ഞ ചെലവിൽ വെന്റിലേറ്റർ സൊല്യൂഷനുകളുമായി സാങ്കേതിക വിദഗ്ധനും സംരംഭകനും നടനുമായ പ്രകാശ് ബാരെയുടെ ഏകോപനത്തിലുള്ള സ്റ്റാർട്ടപ് കൺസോർഷ്യം. 20,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയുള്ള 3 വെന്റിലേറ്റർ സൊല്യൂഷനുകളാണ് ‘ഇൻഡ്‌വെന്റർ’ എന്ന പേരിലുള്ള കൺസോർഷ്യം വികസിപ്പിക്കുന്നത്. യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പ്രോജക്ട് പ്രാണ ഫൗണ്ടേഷന്റെ സാങ്കേതിക സഹകരണത്തോടെയാണു വികസനം.
നിലവിലുള്ള വെന്റിലേറ്ററുകൾ ഉപയോഗിച്ചു കൂടുതൽ പേർക്കു സേവനം ലഭ്യമാക്കാൻ കഴിയുന്ന ആദ്യ സൊല്യൂഷൻ ‘ഐ സേവ്’ ബംഗ്ലദേശിലെ ധാക്കയിലെ സർക്കാർ ആശുപത്രികളിൽ ഉപയോഗിച്ചു തുടങ്ങി. ഉടൻ ഇന്ത്യയിലും ലഭ്യമാകും.
കേരളം ഉൾപ്പെടെ, വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കൽ ബോർഡുകളുമായി ആശയവിനിമയം നടത്തുമെന്ന് ഇൻഡ്‌വെന്റർ പ്രോജക്ട് ഡയറക്ടർ കൂടിയായ പ്രകാശ് ബാരെ. നിലവിലെ വെന്റിലേറ്ററിൽ ഐ സേവ് സംവിധാനം കണക്ട് ചെയ്താൽ ഒന്നിനു പകരം 2 പേർക്ക് ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ബാരെ ഡയറക്ടറായി, സ്മാർട് സിറ്റിയിൽ പ്രവർത്തിക്കുന്ന സിനർജിയ മീഡിയ ലാബ്സ്, ചെന്നൈ ആസ്ഥാനമായ അയോണിക് 3ഡിപി, സിംഗപ്പൂർ ആസ്ഥാനമായ അരുവൈ എന്നിവയാണു കൺസോർഷ്യത്തിലെ അംഗങ്ങൾ. ഡോ.പ്രഹ്ലാദ് വടക്കേപ്പാട്ട്, സിൽജി ഏബ്രഹാം, രാമമൂർത്തി പച്ചയ്യപ്പൻ തുടങ്ങിയ സംരംഭകരും പിന്നിലുണ്ട്.
English Summary: Ventilator Startup