മലയാളി സ്റ്റാർട്ടപ്പിൽ എയർടെൽ നിക്ഷേപം
Mail This Article
ടെക്നോപാർക്ക് കേന്ദ്രമായ വേബിയോ സ്റ്റാർട്ടപ്പിന്റെ 10 ശതമാനം ഓഹരി സ്വന്തമാക്കി പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ. കസ്റ്റമർ കെയർ ഫോൺ വിളികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിശകലനം ചെയ്യുന്ന സംവിധാനമാണ് വേബിയോ (Waybeo). എത്ര രൂപയാണ് എയർടെൽ നിക്ഷേപിച്ചതെന്ന് പുറത്തുവിട്ടിട്ടില്ല.
എയർടെൽ ഏതാനും മാസങ്ങൾക്കകം ബിസിനസ് സ്ഥാപനങ്ങൾക്കായി പുറത്തിറക്കുന്ന ആശയവിനിമയ പ്ലാറ്റ്ഫോമിൽ വേബിയോയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നാണ് വിവരം. ഈ പ്ലാറ്റ്ഫോമിൽ എയർടെല്ലിന്റെ സിസ്റ്റം ഇന്റഗ്രേറ്റർ ചുമതല വേബിയോയ്ക്ക് ലഭിക്കും. ആദ്യമായാണ് ഒരു വൻകിട ടെലികോം കമ്പനി കേരളത്തിലെ ഒരു സംരംഭത്തിൽ നിക്ഷേപം നടത്തുന്നത്.
എയർടെൽ സ്റ്റാർട്ടപ് ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചാമത്തെ സ്റ്റാർട്ടപ്പാണ് വേബിയോ. ഫോഡ്, ഹോണ്ട, നിസാൻ, ടാറ്റാ മോട്ടേഴ്സ്, ബ്രിജ്സ്റ്റോൺ, സിയറ്റ്, റോയൽ എൻഫീൽഡ്, എച്ച്പി തുടങ്ങിയ കമ്പനികൾ വേബിയോ ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശികളായ ആർ.വി കൃഷ്ണൻ, ബി.എസ് ബിജോയ്, മനു ദേവ് എന്നിവർ ചേർന്ന് 11 വർഷം മുൻപാണ് കമ്പനി ആരംഭിച്ചത്.
English Summary: Airtel picks up strategic stake in Kerala-based tech start-up Waybeo