ഉദ്യോഗാർഥികൾക്ക് അവഗണന; കരാർ–ദിവസക്കൂലിക്കാരെ തിരുകി സർക്കാർ സ്ഥാപനങ്ങൾ
Mail This Article
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേരു റജിസ്റ്റർ ചെയ്തു ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ നോക്കുകുത്തിയാക്കി കരാർ അടിസ്ഥാനത്തിലും ദിവസക്കൂലിക്കും സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നത് അര ലക്ഷത്തിലേറെ പേർ. ഇവരിൽ ഭൂരിഭാഗവും രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നേടിയവരാണ്.
വിവിധ ഓഫിസുകളിൽ 3 മുതൽ 10 വർഷം വരെ താൽക്കാലികമായി ജോലി ചെയ്യുന്ന ആയിരത്തോളം പേരെ സ്ഥിരപ്പെടുത്തുന്ന നടപടി ഇപ്പോൾ വിവിധ ഘട്ടങ്ങളിലാണ്. എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീരും മുൻപു ബോർഡുകളിലും കോർപറേഷനുകളിലും സഹകരണ സ്ഥാപനങ്ങളിലും ദിവസ വേതന, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയാണു ലക്ഷ്യം.10 വർഷം സർവീസ് ഉള്ളവരെ സ്ഥിരപ്പെടുത്താനാണു ഭരണസമിതികൾ സർക്കാരിനോടു ശുപാർശ ചെയ്തത്. 10 വർഷത്തിൽ താഴെ സർവീസുള്ളവരെ എഴുത്തു പരീക്ഷയും ഇന്റർവ്യൂവും നടത്തി സംവരണം പാലിച്ചു സ്ഥിരപ്പെടുത്താനാണ് ആലോചന.
സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണു നടത്തേണ്ടത്. കോടതി നിർദേശിക്കുകയാണെങ്കിൽ ബന്ധപ്പെട്ട പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്നു താൽക്കാലിക അടിസ്ഥാനത്തിലും നിയമിക്കാം. എന്നാൽ ഇങ്ങനെ തൊഴിൽ കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് അവഗണനയാണു ലഭിക്കുന്നത്. സ്വാധീനമുള്ളവർ ഇത്തരം നിയമനങ്ങൾ സംഘടിപ്പിക്കുന്നു.
കരാർ അടിസ്ഥാനത്തിലും ദിവസക്കൂലിക്കും ജീവനക്കാരെ നിയമിക്കുക എന്നതു കുറെക്കാലമായി സംസ്ഥാനത്തു തുടരുന്ന കാര്യമാണ്. എന്നാൽ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നത് ആദ്യമാണ്.
English summary: Kerala Govt contract employees