ADVERTISEMENT

ഗാർമെന്റ് രംഗത്തു തിളങ്ങാൻ സഹായിക്കുന്നൊരു ലഘുസംരംഭമാണു ഡിസൈൻ ചെയ്ത ഫ്രോക്കുകളുടെ നിർമാണം. സ്റ്റിച്ചിങ് അറിയുന്നവരും അൽപം ഭാവനയുള്ളവരുമാകണം സംരംഭകർ എന്നേയുള്ളൂ. തയ്യൽ അറിയാവുന്ന വീട്ടമ്മമാർക്കു നന്നായി ശോഭിക്കാം. ചുരുങ്ങിയ മുതൽമുടക്കിൽ ആരംഭിക്കാനും കഴിയും. 

നിർമാണരീതി 

കോട്ടൺ തുണിത്തരങ്ങൾ വാങ്ങുന്നതാണു നല്ലത്. ഡിസൈൻ, ആളുകളുടെ പ്രായം എന്നിവയനുസരിച്ചു കട്ട് ചെയ്ത്, സ്റ്റിച്ച് ചെയ്ത് എംബ്രോയ്ഡറി, ഗിൽറ്റ് വർക്ക്, ഹമ്മിങ്, സ്റ്റോൺ വർക്ക് എന്നിവ ചെയ്ത് ഫ്രോക്കുണ്ടാക്കാം. ഉപഭോക്താവിന്റെ താൽപര്യമനുസരിച്ച് ഇവയിൽ ആവശ്യമുള്ളവ മാത്രം ചെയ്താലും മതി. അയേൺ ചെയ്ത്, ഫോൾ ചെയ്തു വിൽപനയ്ക്കെത്തിക്കാം. പറയുന്ന ഡിസൈൻ അനുസരിച്ചോ ഏതാനും ഡിസൈനുകളിൽ സ്ഥിരമായി ഉണ്ടാക്കിയോ വി‍ൽക്കാവുന്നതാണ്. 

വിപണി 

സ്ഥിരം ഉപയോഗത്തിനു പുറമെ കുട്ടികളുടെ ജൻമദിനം, മാമോദീസ, വിവാഹം തുടങ്ങിയ അവസരങ്ങളിൽ ഉപയോഗിക്കുന്ന ഫ്രോക്കുകളും ഡിസൈൻ ചെയ്തു തയ്ക്കാം. ഇത്തരം ഫ്രോക്കുകൾക്കു മെച്ചപ്പെട്ട വിലയും കിട്ടും. ടെക്സ്റ്റൈൽ ഷോപ്പുകൾ വഴിതന്നെയാണു പ്രധാന വിൽപനസാധ്യത. നല്ല ഡിസൈനാണെങ്കിൽ ഏറ്റെടുക്കാൻ വിതരണക്കാർ മടിക്കില്ല. പെൺകുട്ടികളുടെ സ്കൂൾ യൂണിഫോമുകളും നിർമിച്ചുനൽകാവുന്നതാണ്. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 100 ചതുരശ്ര അടിയിൽ 

∙മെഷിനറികൾ 

*മോട്ടർ ഘടിപ്പിച്ച ആധുനിക തയ്യൽ മെഷീൻ: 23,000

*ഫർണിച്ചർ, സ്റ്റിച്ചിങ്–അയേണിങ് ഉപകരണങ്ങൾ തുടങ്ങിയവ: 5,000

ആകെ: 28,000

∙ആവർത്തന നിക്ഷേപം (7 ദിവസത്തേക്ക്) 

*ദിവസം 10 ഫ്രോക്കുകൾക്കു 2 മീറ്റർ നിരക്കിൽ 100 രൂപ പ്രകാരം: 14,000

*ഒരാൾക്കു 400 രൂപ നിരക്കിൽ കൂലി: 2,800

*സ്റ്റിച്ചിങ് സാമഗ്രികൾ, ട്രാൻസ്പോർട്ടേഷൻ, വാടക, തേയ്മാനം തുടങ്ങിയ ചെലവുകൾ: 5,000 

ആകെ: 21,800 

∙ആകെ നിക്ഷേപം: 28,000+21,800=49,800

∙ഏഴു ദിവസത്തെ വിറ്റുവരവ് 

*ശരാശരി 400 രൂപ നിരക്കിൽ ദിവസം പത്തെണ്ണം വിറ്റാൽ: 28,000

(ഫ്രോക്കുകൾക്ക് 250 മുതൽ 1000 വരെ രൂപ വിലയുണ്ട്. വിവാഹാവസരങ്ങളിലെ ഫ്രോക്കുകൾക്ക് 7,000 രൂപ വരെ നിരക്കുണ്ട്) 

∙പ്രതിമാസ അറ്റാദായം: 

28,000 X 4 =1,12,000–87,200=24,800

ആഘോഷവേളകളിലെ ഉയർന്ന നിരക്കു കണക്കാക്കിയാൽ 50,000 രൂപ വരെ മാസം ആദായമുണ്ടാക്കാൻ സാധിക്കും. 


(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Career Scope of Design Frock Business

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com