സ്കൂൾ തുറക്കൽ: തീരുമാനമെടുക്കാൻ കഴിയാതെ വിദ്യാഭ്യാസവകുപ്പ്
Mail This Article
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ വിദ്യാഭ്യാസവകുപ്പ്. 9 മുതൽ 12 വരെ ക്ലാസുകൾ നവംബർ മുതൽ തുടങ്ങാൻ നേരത്തെ ആലോചിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ അപകടകരമാകുമെന്നാണു വിലയിരുത്തൽ.
കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങിയാൽ 10,12 ക്ലാസുകാർക്ക് രണ്ടോ മൂന്നോ ബാച്ചുകളായി പ്രവേശനം അനുവദിക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ 15 മുതൽ സ്കൂളുകൾ തുറക്കാമെന്നും എന്നാൽ കുട്ടികളെ സ്കൂളിലെത്താൻ നിർബന്ധിക്കരുതെന്നും കേന്ദ്രസർക്കാർ മാർഗനിർദേശം നൽകിയിരുന്നു. ഉത്തർപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിൽ മാത്രമാണ് സ്കൂളുകൾ ഭാഗികമായെങ്കിലും തുറന്നത്. കേരളത്തിൽ സാഹചര്യം ഒട്ടും അനുകൂലമല്ലെന്നാണ് ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5ൽ താഴെയാവുകയും ചെയ്താൽ മാത്രം സ്കൂളുകൾ തുറന്നാൽ മതിയെന്നാണു വിദഗ്ധരുടെ അഭിപ്രായം. '
ഡിജിറ്റൽ വിദ്യാഭ്യാസ പരിപാടി തുടരുന്നുണ്ടെങ്കിലും 10, 12 ക്ലാസുകാർ ആശങ്കയിലാണ് . ടേം പരീക്ഷകൾ നടക്കാത്തതും പ്രാക്ടിക്കൽ ക്ലാസുകൾ ഉൾപ്പെടെ മുടങ്ങുന്നതും പഠനനിലവാരത്തെയും ഉന്നതപഠന സാധ്യതകളെയും ബാധിക്കുമെന്നാണ് പ്രധാന ആശങ്ക.
English Summary: School Reopening In Kerala