ADVERTISEMENT

പഴയ കഥ. വലിയ റസ്റ്ററാന്റിൽ പ്രഭാതഭക്ഷണസമയം. നിറയെ അതിഥികൾ. എങ്ങുനിന്നോ ഒരു പാറ്റ പറന്നെത്തി. ആകർഷകമായി വേഷം ധരിച്ചയാളിന്റെ ഷർട്കോളറിൽ വന്നിരുന്നു. അയാൾ കുപിതനായി വിളിച്ചു. പാറ്റയെ തട്ടിവിട്ടു. അതു പറന്ന് ഭാര്യയുടെ ചെവിയിൽച്ചെന്നിരുന്നു. അവർ പേടിച്ചലറി. വലിയ ട്രേയിൽ കാപ്പിയുമായി വന്ന ബെയറർ കാഴ്ചകണ്ടു ഞെട്ടി. ട്രേ മറിഞ്ഞു. മറ്റൊരു അതിഥിയുടെ കോട്ടിലത്രയും കാപ്പിയായി. അയാൾ നിസ്സഹായനായ ബെയററോടു തട്ടിക്കയറി. പറന്നുയർന്ന പാറ്റ ഒരു മേശയിൽച്ചെന്നിരുന്നു. അതു കണ്ട വൃദ്ധൻ അവിടെയുണ്ടായിരുന്ന പ്ലാസ്റ്റിക് കപ്പ‌െടുത്ത് പാറ്റയെ അടച്ചു. ഒരു ബെയററെ വിളിച്ച് അതിനെ പുറത്തു കളയാൻ ശാന്തമായി പറഞ്ഞു. അതോടെ പാറ്റയുടെ പ്രശ്നം തീർന്ന മട്ടായി. 

ഈ കോലാഹലമത്രയും കണ്ടിരുന്ന പ്രാദേശികനേതാവും നാലു സുഹൃത്തുക്കളും മാനേജറോടു കയർത്തു. ശുചിത്വമില്ലാതെ റസ്റ്ററാന്റ് നടത്തിയതിനെപ്പറ്റി നഗരസഭയിലും മന്ത്രിക്കും പരാതി നല്കി, കടയടപ്പിക്കുമെന്ന് ഭീഷണിയുയർത്തി. രംഗം എങ്ങനെയും ശാന്തമാക്കാൻ വ്യഗ്രതയുള്ള മാനേജർ നേതാവിന്റെ കാലുപിടിച്ച് മാപ്പപേക്ഷിച്ചു. ‘ശരി, ഇത്തവണ പരാതിപ്പെടുന്നില്ല, ആവർത്തിച്ചാൽ വിവരമറിയും’ എന്നു മുന്നറിയിപ്പു നല്കി. കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കാതെ, നേതാവും കൂട്ടരും വിജയഭാവത്തിൽ സ്ഥലം വിട്ടു. എല്ലാം ചെറിയൊരു പാറ്റ കാരണം. പ്രശ്നം ലളിതമായി പരിഹരിച്ച വൃദ്ധനല്ലേ കഥയിലെ ഹീറോ?

പാറ്റ വരുന്നതു നിസ്സാരകാര്യം. അതിനെ പിടിച്ചുകളഞ്ഞ് മറ്റു കൃത്യങ്ങളിൽ ശ്രദ്ധിക്കുന്നതിനു പകരം, വെറുതേ ബഹളം കൂട്ടിയത് പലരെയും പ്രയാസപ്പെടുത്തി. സംഭവം സംഭ്രമജനകമാണെങ്കിൽപ്പോലും സമീപനത്തിൽ സമചിത്തതയുണ്ടെങ്കിൽ വേഗം പരിഹാരത്തിലെത്താം. പക്ഷേ മിക്കവർക്കും ക്ഷമ കുറവാണ്. ചെറിയ കാര്യങ്ങളോടു പോലും കഠിനമായി പ്രതികരിച്ചുകളയും. ഈച്ചയെ കൊല്ലാൻ വാളെടുക്കുന്നവർ പഴമൊഴിയിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട്.

തിടുക്കത്തിലുള്ള പ്രതികരണമാണ് പലപ്പോഴും പ്രയാസങ്ങൾ സൃഷ്ടിക്കുന്നത്. ആത്മവിശ്വാസത്തോടെ ശാന്തമായി ചിന്തിക്കുന്നവർക്ക് ജീവിതത്തിലെ വലിയ കുരുക്കുകൾ വേഗം അഴിക്കാനാവും. സ്നേഹം കിട്ടാൻ കളവു പറയണ്ട. അസ്ഥാനത്ത് അപ്രിയസത്യം വിളിച്ചുപറഞ്ഞ് വെറുപ്പുണ്ടാക്കുകയും വേണ്ട. ഇവ രണ്ടും പ്രശ്നങ്ങൾ സങ്കീർണമാക്കിയേക്കാം. ഇരുത്തംവന്ന പെരുമാറ്റം ശക്തിയാണ്; ബഹുമാനം ക്ഷണിച്ചുവരുത്തുന്ന ശീലവുമാണ്. ഐൻസ്റ്റൈൻ പറഞ്ഞു : ‘സമൂഹത്തിൽ നിലനിന്നുപോരുന്നവയിൽ നിന്നു വ്യത്യസ്തമായ അഭിപ്രായങ്ങൾ ശാന്തമായി പറയാൻ തീരെ കുറച്ചുപേർക്കേ കഴിയൂ’. അത്തരം അഭിപ്രായങ്ങളാവാം പ്രശ്നപരിഹാരത്തിന് പുതിയ വഴി തുറക്കുന്നത്.

ജീവിതത്തിൽ വിജയകരമായി മുന്നേറാൻ പല ശീലങ്ങളും വേണം. ആത്മവിശ്വാസത്തോടൊപ്പം പ്രയത്നശീലവും സമചിത്തതയും സന്തുലിതസമീപനവും തുണയായിവരും. ഏതു രംഗത്തായാലും നേതൃത്വത്തിലേക്ക് ഉയരണമെങ്കിൽ സമചിത്തത കൂടിയേ തീരൂ. എടുത്തുചാട്ടക്കാരൻ നേതാവായി വിജയിക്കുക പ്രയാസം. വിരുദ്ധാശയങ്ങളുമായി വരുന്ന അനുചരരെ ക്ഷമയോടെ കൈകാര്യം ചെയ്ത്, അഭിപ്രായസമന്വയം ഉറപ്പാക്കാൻ കഴിയണം. തെറ്റു ചെയ്യാത്തവരില്ല. തെറ്റു ചെയ്തു പോയവരെ നേർവഴിയിലെത്തിക്കുന്നത് നേതാവിന്റെ ധർമ്മമാണ്. ചെളിവെള്ളമെന്നാൽ തെളിവെള്ളത്തിൽ ചെളി കലർന്നത് എന്നു ചിന്തിച്ചാൽ, ചെളി നീക്കി ചെളിവെള്ളത്തെ തെളിവെള്ളമാക്കാമെന്ന  പഴയ ആശയം ഓർക്കുക.

 

ഇഷ്ടമില്ലാത്ത സംഭവം ഉണ്ടായാൽ കോപിച്ചു ഗർജ്ജിക്കുന്നത് നേതാവിനെന്നല്ല, ആർക്കും ഗുണം ചെയ്യില്ല. പക്ഷേ കോപാഗ്നിയിൽ തിളച്ചുനിൽക്കുന്നയാൾ മിക്കപ്പോഴും ഇതോർക്കുന്നില്ല. ഏതു സാഹചര്യത്തിലും ശാന്തത പുലർത്തി വസ്തുതകളെ വിലയിരുത്താൻ കഴിയുന്ന ചുരുക്കം ചിലരാണ് നല്ല നേതാക്കളായി മാറുന്നത്.

 

നൈജീറിയൻ സാഹിത്യകാരൻ മൈക്കേൽ ബാസി ജോൺസന്റെ ആശയം കേൾക്കുക. മഴ വന്നാൽ രക്ഷാസ്ഥാനമെന്നു കരുതി, ഏതെങ്കിലും സ്ഥലത്ത് ഓടിക്കയറരുത്. രക്ഷ നല്കുമെന്നു കരുതുന്ന സ്ഥലം നമ്മെ സംഹരിച്ചെന്നുമിരിക്കും. മഴയിൽനിന്നു രക്ഷ നല്കുന്നത് ചിലപ്പോൾ മഴ തന്നെയാണെന്നു വരാം. മഴ വരുന്നത് പ്രതീകമാക്കി പ്രതിസന്ധികളെ എങ്ങനെയെങ്കിലും പരിഹരിക്കാൻ ശ്രമിക്കുന്നതിലെ  അപായസാധ്യതയിലേക്കു വിരൽ ചൂണ്ടുന്ന ചിന്ത.

 

ജെയിസ് ബോണ്ടെന്ന അനശ്വര കഥാപാത്രത്തെ സൃഷ്ടിച്ച് യശസ്വിയായ ഇയാൻ ഫ്ലെമിങ് : ‘ആശയ്ക്കു വക നല്കാത്ത സാധ്യതകൾ, എല്ലാം നഷ്ടപ്പെട്ടെന്ന തോന്നൽ. ശാന്തമായിരിക്കേണ്ട നേരമതാണ്. അധികാരിയെന്നോ കുറഞ്ഞപക്ഷം നിസ്സംഗനെന്നോ ഭാവിക്കേണ്ട നേരം’. 

 

സമയം തീരെക്കുറവായിരിക്കുമ്പോൾ അനന്തമായ സമയമുണ്ടെന്ന ഭാവത്തിൽ പെരുമാറുന്നത് സമാധാനത്തിനു വഴിവയ്ക്കുമെന്നു ചിന്തിക്കുന്നവരുമുണ്ട്. കടൽ ശാന്തമാണെങ്കിൽ കപ്പലും ശാന്തമായിരിക്കും. സമചിത്തതയില്ലെങ്കിൽ എത്ര ചെറിയ പ്രശ്നവും പ്രതിസന്ധിയാണെന്നു തോന്നും. പ്രവർത്തനങ്ങൾ അനാവശ്യമായി സങ്കീർണമാകും. സൂചികൊണ്ടെടുക്കേണ്ടതിനെ തൂമ്പകൊണ്ടെടുക്കാൻ ശ്രമിക്കും.

 

സാമാന്യ സമചിത്തതയുടെ സംഭവകഥ കേൾക്കുക. പ്രശസ്ത ചരിത്രകാരനായ തോമസ്  കാർലൈൽ (1795–1881) വിശ്രുതകൃതി ഫ്രഞ്ച് റവല്യൂഷന്റെ ഒന്നാം ഭാഗം എഴുതിത്തീർത്തു. കൈയെഴുത്തു പരിശോധിച്ച്  അഭിപ്രായം അറിയിക്കാൻ ദർശനത്തിലും ധനശാസ്ത്രത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന സുഹൃത്ത് ജോൺ സ്റ്റ്യൂവർട് മില്ലിനെ (1806–1873) ഏൽപ്പിച്ചു. നാലഞ്ചു ദിവസത്തിനു ശേഷം മില്ലിന്റെ വീട്ടുജോലിക്കാരി കടലാസുകെട്ട് ചവറാണെന്നു കരുതി തീയിലിട്ടു. പരിഭ്രാന്തനായ മിൽ ഹൃദയവേദനയോടെ കാർലൈലിന്റെ വീട്ടിലെത്തി. വിവരം അറിയിച്ചു. 

 

ആറു വർഷത്തെ കഠിനപ്രയത്നത്തിന്റെ  ഫലമാണ് നശിച്ചത്. കാർലൈൽ അചഞ്ചലനായി പുഞ്ചിരിയോെട പറഞ്ഞു : ‘അതു പോട്ടെ, മിൽ! ഇങ്ങനെ പലതും സംഭവിക്കും. ഇതെല്ലാം ജീവിതത്തിന്റെ ഭാഗം. ഞാൻ ആദ്യം മുതൽ തുടങ്ങും. പിന്നെ, മിക്ക ഭാഗവും എനിക്കോർമ്മയുണ്ട്. എനിക്ക് അക്കാര്യം തീർച്ച. സാരമില്ല, വിഷമിക്കണ്ട. അതെന്റെ മനസ്സിലുണ്ടെന്നേ. വിഷമിക്കതെ പോകൂ, സ്നേഹിതാ!’

 

മടങ്ങിപ്പോകുന്ന മില്ലിനെ കാർലൈൽ ജനാലയിലൂടെ നോക്കിനിന്നു. ഭാര്യയോടു പറഞ്ഞു :‘ഈ ദുരന്തം എന്നെ തകർത്തുതരിപ്പണമാക്കിയത് അദ്ദേഹം കാണുന്നത് എനിക്കിഷ്ടമല്ല.’ നെടുവീർപ്പിട്ടു തുടർന്നു : ‘ആ കൈയെഴുത്തു പോയി. ഇനി അത് വീണ്ടുമെഴുതും’. ഇത്ര  സമചിത്തതയോടെ ദുരന്തം കൈകാര്യം ചെയ്യാൻ എത്രപേർക്കു കഴിയും? കത്തിപ്പോയ കടലാസുകൾ വീണ്ടെടുക്കുക അസാധ്യമെന്ന യുക്തി സാധാരണക്കാരെ സമാധാനിപ്പിക്കില്ല. പക്ഷേ അദ്ദേഹം ക്ഷമിച്ചു. വീണ്ടുമെഴുതി. ചരിത്രത്തിലെ ക്ലാസിക് കൃതിയായി ഇന്നും അതു തുടരുന്നു.

English Summary: Column By B.S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com