കോവിഡ് തോറ്റു, രണ്ടു മാസത്തേക്കു 3.2 ലക്ഷം സ്റ്റൈപ്പൻഡ്; റെക്കോർഡ് നേട്ടം
Mail This Article
സമ്മർ ഇന്റേൺഷിപ് പ്ലേസ്മെന്റിൽ ഐഐഎം കോഴിക്കോടിനു റെക്കോർഡ് നേട്ടം. പിജി പ്രോഗ്രാമുകളിലെ 541 ഒന്നാം വർഷ വിദ്യാർഥികൾക്കും ഇന്റേൺഷിപ്പിന് അവസരം ലഭിച്ചു. ഐഐഎമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വിദ്യാർഥികൾക്കു സമ്മർ പ്ലേസ്മെന്റ് ലഭിക്കുന്നത്. കോവിഡിനിടയിലും മികച്ച വിദ്യാർഥികൾക്കു അവസരങ്ങളുണ്ടാകുമെന്നതിന്റെ തെളിവാണിത്.
രണ്ടു മാസം, 3.2 ലക്ഷം രൂപ
അടുത്ത മേയ്– ജൂണിലാണ് ഇപ്പോൾ പ്ലേസ്മെന്റ് ലഭിച്ചവരുടെ ഇന്റേൺഷിപ്. രണ്ടു മാസത്തേക്കു 3.2 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന സ്റ്റൈപ്പൻഡ് ഓഫർ. ശരാശരി ഓഫർ 1.88 ലക്ഷം രൂപ; ഏറെക്കുറെ കഴിഞ്ഞ വർഷത്തേതിനു തുല്യം. കോവിഡിന്റെ പേരിൽ സ്റ്റൈപ്പൻഡ് കുറച്ചില്ലെന്നതു ശ്രദ്ധേയം.
26 % പേർക്ക് അവസരം ലഭിച്ചത് സെയിൽസ് & മാർക്കറ്റിങ്ങിലാണ്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ഐടിസി, സാംസങ്, വിഐ തുടങ്ങിയ കമ്പനികൾ ഇതിലുൾപ്പെടുന്നു. ആക്സെഞ്ചർ, ഡിലോയിറ്റ് ഇന്ത്യ, പിഡബ്ല്യുസി തുടങ്ങിയ കമ്പനികളിലായി കൺസൽറ്റൻസി മേഖലയിൽ 18 % പേർക്ക് ഓഫർ ലഭിച്ചു. ബാങ്കിങ് രംഗത്ത് സിറ്റി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ ഇന്റേൺഷിപ് അനുവദിച്ചു. ഐടി, ഓപ്പറേഷൻസ് രംഗത്തെ കമ്പനികളും റിക്രൂട്മെന്റ് നടത്തി.
എല്ലാം ഓൺലൈൻ
144 കമ്പനികളാണ് ഇത്തവണ ഇന്റേൺഷിപ്പിന് അവസരം കൊടുത്തത്. എന്നാൽ, ഒരു കമ്പനിയുടെയും പ്രതിനിധികൾ ഐഐഎമ്മിലെത്തിയിട്ടില്ല. നടപടികളെല്ലാം ഓൺലൈനിൽ. വിദ്യാർഥികളും വീട്ടിലിരുന്നാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്. കഴിഞ്ഞവർഷം സമ്മർ പ്ലേസ്മെന്റ് ലഭിച്ചവർ ഇക്കഴിഞ്ഞ മേയ്, ജൂൺ കാലത്ത് ഇന്റേൺഷിപ് പൂർത്തിയാക്കിയതും ഓൺലൈനായിത്തന്നെയാണ്. പഠനശേഷം ഇതേ കമ്പനിയിൽ ജോലിക്കു സാധ്യത കൂടുതലാണെന്നതാണു സമ്മർ ഇന്റേൺഷിപ്പിന്റെ മെച്ചം.
ഇക്കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പവർ ഫിനാൻസ് കോർപറേഷനിൽ ഇന്റേൺഷിപ് ചെയ്തു. കോവിഡ് കാരണം വീട്ടിലിരുന്നായിരുന്നു ജോലിയെങ്കിലും മെന്റർമാരിൽനിന്നു നല്ല പിന്തുണ ലഭിച്ചു. ബിസിനസ് ലീഡർമാരുടെ മുന്നിൽ ആശയങ്ങൾ പങ്കുവയ്ക്കാനും അവസരം ലഭിച്ചു.
ജിതിൻ ജെറി മനോജ്, ആലപ്പുഴ
(പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം രണ്ടാം വർഷ വിദ്യാർഥി,ഐഐഎം കോഴിക്കോട്)
English Summary: IIM Kozhikode Summer Internship