ADVERTISEMENT

കെഎഎസ് മെയിൻ പരീക്ഷ വിവരണാത്മക രീതിയിലാണ്.  ഒാൺസ്ക്രീൻ മാർക്കിങ് വഴിയാണ് ഉത്തരക്കടലാസുകൾ പരിശോധിക്കുന്നത് എന്നതിനാൽ ചോദ്യവും ഉത്തരം എഴുതേണ്ട ഷീറ്റും ഉൾപ്പെടുന്ന “ക്വസ്റ്റ്യൻ കം ആൻസർ ബുക്ക്‌ലെറ്റ്” ആണ് ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുക. പരീക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ ചുവടെ.

1. ഉത്തരക്കടലാസിന് (ക്വസ്റ്റ്യൻ കം ആൻസർ ബുക്ക്‌ലെറ്റ്) 2 പാർട്ടുകളുണ്ട്. പാർട്ട് 1 ഒഎംആർ ഷീറ്റും പാർട്ട് 2 ഉദ്യോഗാർഥികൾക്കുള്ള നിർദേശങ്ങളും ചോദ്യവും ഉത്തരക്കടലാസും.

2. ഉദ്യോഗാർഥികൾ കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള ബോൾ പോയിന്റ് പേന മാത്രമേ  ഉപയോഗിക്കാൻ പാടുള്ളൂ. മറ്റു കളറുകൾ അനുവദിക്കില്ല. ഫൗണ്ടൻ പേന, ജെൽ പേന, സ്കെച്ച് പേന, പെൻസിൽ എന്നിവ ഉപയോഗിച്ച് എഴുതിയ ഉത്തരക്കടലാസുകൾ അസാധുവാക്കും.

3. പാർട്ട് 1 ഒഎംആർ ഷീറ്റിൽ റജിസ്റ്റർ നമ്പർ എഴുതുകയും ബബിൾ കറുപ്പിക്കുകയും ചെയ്യുക. പരീക്ഷയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങളും ഇവിടെ രേഖപ്പെടുത്തുക.

4. ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയുന്ന യാതൊരു വിവരവും (പാർട്ട് 1ൽ റജിസ്റ്റർ നമ്പർ രേഖപ്പെടുത്തുന്നതല്ലാതെ) ഉത്തരക്കടലാസിന്റെ ഒരു ഭാഗത്തും രേഖപ്പെടുത്താൻ പാടില്ല. 

5. ക്വസ്റ്റ്യൻ കം ആൻസർ ബുക്ക്‌ലെറ്റിലെ ബാർകോഡുകൾ വികൃതമാക്കരുത്. ഇത് ഉത്തരക്കടലാസ് അസാധുവാക്കാൻ ഇടയാക്കും.

6. അനുവദിച്ച സ്ഥലത്തു മാത്രം ഉത്തരങ്ങൾ എഴുതുക. ഉത്തരക്കടലാസിലെ വരകൾക്ക് മുകളിലൂടെ എഴുതുക. ഇതിനു പുറത്തേക്ക് എഴുതരുത്. 

7. കണക്കുകൂട്ടലുകൾക്കും ക്രിയ ചെയ്യാനും മറ്റും ക്വസ്റ്റ്യൻ കം ആൻസർ ബുക്ക്‌ലെറ്റിൽ പ്രത്യേകം അനുവദിച്ച പേജ് മാത്രം ഉപയോഗിക്കുക. 

 

കോവിഡ് പോസിറ്റീവ് ആയവർക്കും പരീക്ഷ

കോവിഡ് പോസിറ്റീവായവർക്കും പരീക്ഷ എഴുതാം. ഇവർക്കായി പ്രത്യേക ക്രമീകരണങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തും. ഇതിനായി പ്രത്യേക മാനദണ്ഡങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ ചുവടെ.

1. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം jointce.psc@kerala.gov.in വിലാസത്തിൽ മുൻകൂട്ടി അപേക്ഷ നൽകണം.

2. പരീക്ഷ എഴുതുവാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 

3. ഉദ്യോഗാർഥികൾ ആരോഗ്യ പ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാൽ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കൂ.

4. കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിൽ ഇരുന്ന് പരീക്ഷ എഴുതണം.

5. ഉദ്യോഗാർഥിയെ തിരിച്ചറിയുന്നതിലേക്ക്  ഹാൾടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രവും ഹാജരാക്കണം.

 

കോവിഡ്കാല പരീക്ഷാ മാനദണ്ഡങ്ങൾ

കോവിഡ്– 19ന്റെ പശ്ചാത്തലത്തിൽ പിഎസ്‌സി പരീക്ഷകൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ പിഎസ്‌സി പുറപ്പെടുവിച്ചിട്ടുണ്ട്.   പ്രധാന വ്യവസ്ഥകൾ ചുവടെ.

∙പരീക്ഷാ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗാർഥികളും ജീവനക്കാരും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം.

∙  തെർമൽ സ്കാനിങിന് വിധേയരാകണം.  

∙ക്വാറന്റീനിൽ കഴിയുന്ന ഉദ്യോഗാർഥികളും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക അനുമതിയോടെ പരീക്ഷയ്ക്കെത്തുന്നവരും മതിയായ രേഖകൾ ഹാജരാക്കണം. ക്വാറന്റീൻ കാലാവധി പൂർത്തിയാകാത്തവർ, കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് ചീഫ് സൂപ്രണ്ടിന് ബോധ്യപ്പെടുന്ന ഉദ്യോഗാർഥികൾ എന്നിവരെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതാൻ അനുവദിക്കും. 

∙കൈകൾ സാനിറ്റൈസ് ചെയ്യുന്നതിന് ചെറിയ സാനിറ്റൈസർ (Transparent Bottle) പരീക്ഷാ ഹാളിൽ കൊണ്ടുവരാം.

∙സുതാര്യമായ ബോട്ടിലിൽ കുടിവെള്ളം കൊണ്ടുവരാം.

∙പരീക്ഷാ കേന്ദ്രത്തിൽ കൂട്ടംകൂടി നിൽക്കാൻ പാടില്ല.

∙ അധികൃതർ നൽകുന്ന നിർദേശങ്ങൾ  കർശനമായി പാലിക്കണം. 

പൊതുനിർദേശങ്ങൾ

1. പരീക്ഷ എഴുതാനെത്തുന്ന ഉദ്യോഗാർഥിയെ അല്ലാതെ കൂടെയുള്ള ആരെയും പരീക്ഷാ കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ പ്രവേശിപ്പിക്കില്ല.

2. അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാ സമയത്തിന് 15 മിനിറ്റ് മുൻപ് മുതൽ മാത്രമേ ഉദ്യോഗാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കൂ. 

3. ഉദ്യോഗാർഥി തനിക്ക് അനുവദിച്ചിട്ടുള്ള സീറ്റിൽ മാത്രമേ ഇരിക്കാൻ പാടുള്ളൂ. 

 

പരീക്ഷാ ഹാളിൽ അനുവദിക്കാത്തവ

പാഠ്യവസ്തുക്കൾ (അച്ചടിച്ചതോ, എഴുതിയതോ), കടലാസ് തുണ്ടുകൾ, ജ്യാമിതീയ ഉപകരണങ്ങൾ, ബോക്സ്, പ്ലാസ്റ്റിക് കവർ, റബർ, എഴുത്തു പാഡ്, ലോഗരിതം പട്ടിക, പഴ്സ്, പൗച്ച്, പെൻഡ്രൈവ്, കാൽക്കുലേറ്റർ, ഇലക്ട്രോണിക് പേന, സ്കാനർ, ഹെൽത്ത് ബാൻഡ്, ക്യാമറ പെൻ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, റിസ്റ്റ് വാച്ച്, സ്മാർട് വാച്ച്, ക്യമറാ വാച്ച്, ക്യാമറ/ബ്ലൂടൂത്ത്. ഇവ ഒളിപ്പിക്കുവാൻ തരത്തിലുള്ള ലോഹ/പ്ലാസ്റ്റിക് വസ്തുക്കൾ,  പൊതിഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കൾ. 

അനുവദിക്കുന്നവ

അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന, കുടിവെള്ളം (സുതാര്യമായ ബോട്ടിൽ), സാനിറ്റൈസർ (സുതാര്യമായ ചെറിയ ബോട്ടിൽ). 

English Summary: Kerala Administrative Service Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com