ADVERTISEMENT

എഴുത്തുകാരാകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് 2020ലെ ബുക്കർ സമ്മാനം. 30 പ്രസാധകർ തള്ളിക്കളഞ്ഞ ഒരു നോവൽ. ജോലി സ്ഥലത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലും അവധി ദിനങ്ങളിലും ലഭിച്ച അധിക സമയമുപയോഗിച്ച്, 10 വർഷം കൊണ്ട് എഴുതി പൂർത്തിയാക്കിയ നോവൽ. സാമ്പത്തിക ബുദ്ധിമുട്ടു നിറഞ്ഞ ചുറ്റുപാടിൽ വളർന്ന, സ്വവർഗാനുരാഗിയായ എഴുത്തുകാരൻ. എന്നെങ്കിലും ആരെങ്കിലും പ്രസിദ്ധീകരിക്കുമെന്ന് എഴുത്തുകാരനു പോലും വിശ്വാസമില്ലാതിരുന്ന ‘ഷഗ്ഗി ബെയ്ൻ’ എന്ന ആ നോവലാണ് ഡഗ്ലസ് സ്റ്റ്യൂവർട്ടിന് അൻപത്തിരണ്ടാമതു ബുക്കർ സമ്മാനിച്ചത്. ഒപ്പം 50,000 പൗണ്ട് (49.26 ലക്ഷം രൂപ) സമ്മാനത്തുകയും. എഴുതിത്തുടങ്ങുന്നവർക്കും തിരസ്കാരം നേരിടുന്നവർക്കും ഏറെ പ്രചോദനാത്മകമായ ജീവിതമാണു ബുക്കർ സമ്മാനത്തിലൂടെ ആഗോള ശ്രദ്ധയിലെത്തിയിരിക്കുന്നത്.

ആത്മകഥാംശം

എൺപതുകളിലെ സ്കോട്ലൻഡിലെ ഗ്ലാസ്ഗോ നഗരത്തിൽ മദ്യത്തിന് അടിമയായിരുന്ന അമ്മയ്ക്കൊപ്പം വളർന്ന ബാലന്റെ കഥ പറയുന്ന ‘ഷഗ്ഗി ബെയ്ൻ’ എഴുത്തുകാരന്റെ ആത്മകഥാംശം നിറഞ്ഞു നിൽക്കുന്ന നോവലാണ്. താനൊരു പുസ്തകം എഴുതുകയായിരുന്നെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അങ്ങനെ ചിന്തിക്കുന്നതു തന്നെ ഭയമുളവാക്കിയിരുന്നെന്നും ഒരു അഭിമുഖത്തിൽ ഡഗ്ലസ് പറഞ്ഞു. കുട്ടിക്കാലത്തെ പീഢാനുഭവ ഓർമകളിൽ നിന്നുള്ള മോചനമായിരുന്നു ഡഗ്ലസിനു നോവലെഴുത്ത്. തന്റെ പതിനാറാം വയസ്സിൽ മരിച്ച അമ്മയ്ക്കുള്ള ശ്രദ്ധാഞ്ജലിയും. ബുക്കർ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ സ്കോട്ടിഷ് എഴുത്തുകാരനാണു ഡഗ്ലസ്. 1994ലെ ബുക്കർ നേടിയ ജയിംസ് കെൽമാൻ (ഹൗ ലേറ്റ് ഇറ്റ് വാസ്, ഹൗ ലേറ്റ്) ആണ് ഇതിനു മുൻപു സമ്മാനിതനായ സ്കോട്ടിഷ് വംശജൻ. കെൽമാന്റെ നോവൽ എഴുത്തിൽ തനിക്ക് വലിയ പ്രചോദനമായിരുന്നതായി ഡഗ്ലസ് സൂചിപ്പിച്ചിട്ടുണ്ട്.

thozhilveedhi-golantharam-column-ajish-muraleedharan-shuggie-bain-book-cover

അമ്മ, അമ്മ മാത്രം

ഷഗ്ഗി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ആൺകുട്ടിയുടെ ജീവിതമാണു നോവലിൽ. തന്റെ സ്വവർഗാനുരാഗ താൽപര്യവുമായും അമ്മയുടെ അമിത മദ്യാസക്തിയുമായും പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന ഷഗ്ഗി പലപ്പോഴും സ്കൂളിൽ സഹപാഠികളുടെ കളിയാക്കലിന് ഇരയാകുന്നുമുണ്ട്. പല ദിവസങ്ങളിലും സ്കൂളിൽ പോകാതെ അമ്മയെ പരിചരിക്കുന്നതിലാണു ഷഗ്ഗിയുടെ ശ്രദ്ധയത്രയും. താൻ അടുത്തില്ലെങ്കിൽ മദ്യം കഴിച്ച് ബോധം നഷ്ടപ്പെടുന്ന അമ്മ സ്വയം പരുക്കേൽപ്പിക്കുമെന്ന് ഷഗ്ഗി ഭയപ്പെടുന്നു. ബുക്കർ സ്വീകരിച്ചു നടത്തിയ പ്രസംഗത്തിൽ അമ്മയ്ക്കുള്ള നന്ദി ഡഗ്ലസ് പ്രദർശിപ്പിക്കുന്നുണ്ട്. ഈ പുസ്തകത്തിലെ ഓരോ പേജിലും അമ്മയുണ്ട് എന്നായിരുന്നു എഴുത്തുകാരന്റെ പരാമർശം.

സ്കോട്ലൻഡ്

സ്കോട്ലൻഡും ജനിച്ച നഗരമായ ഗ്ലാസ്ഗോയും എഴുത്തിൽ തന്നെ ഏറെ സ്വാധീനിച്ചതായി ഡഗ്ലസ് പറയുന്നു. ‘‘എല്ലാറ്റിനും ഞാൻ സ്കോട്ലൻഡിനോട് കടപ്പെട്ടിരിക്കുന്നു’’. മാർഗരറ്റ് താച്ചറുടെ പൊതുമേഖലാ സ്വകാര്യവത്കരണം സാമ്പത്തികമായി തകർത്ത ഗ്ലാസ്ഗോയുടെ നേർക്കാഴ്ചയാണ് ഡഗ്ലസിന്റെ നോവൽ. ‘‘സത്യസന്ധരായ, പാവപ്പെട്ട തൊഴിലാളികളെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി പരിഗണിച്ചിട്ടേയില്ലായിരുന്നു. വ്യവസായമേഖല ഏറെക്കുറെ മുഴുവനായി അവർ സ്വകാര്യവൽക്കരിച്ചു. അതിലൂടെ മാർഗരറ്റ് താച്ചർ പൊതുമേഖലാ കമ്പനികളിൽ പണിയെടുത്തിരുന്ന തൊഴിലാളികളുടെ ജീവിതം തകർത്തു കളഞ്ഞു. ഒരു തലമുറയ്ക്കുളളിൽ തന്നെ സ്കോട്ലൻഡിലെ വ്യവസായങ്ങളെല്ലാം നാമാവശേഷമായി. ആളുകൾ അതിഭീകരമായി തൊഴിലില്ലാത്തവരായി മാറി’’. ഡഗ്ലസ് ഒരു ലേഖനത്തിൽ എഴുതി. ‘‘ജീവിതത്തിൽ ചിതറിത്തെറിച്ചു പോയിക്കൊണ്ടിരുന്ന സ്ത്രീകളുടെ ഇടയിലാണ് ഞാൻ വളർന്നത്. എന്റെ വീട്ടിൽ മാത്രമല്ല, ചുറ്റുപാടുമൊക്കെയും അങ്ങനെയായിരുന്നു. ഭാവിയിലേക്ക് നോക്കിയാൽ പ്രത്യാശയുടെ ഒരു കണിക പോലുമില്ലാത്തതിനാൽ മാനസികമായും ശാരീരികമായും തകർന്നു പോയ ഒരമ്മയോ ഭാര്യയോ എല്ലായിടത്തുമുണ്ടായിരുന്നു’’. അത്യധികം വേദനയോടെ ഡഗ്ലസ് എഴുതി. ഇത്തരം അനുഭവങ്ങളാണു ഷഗ്ഗി ബെയ്നിലും അദ്ദേഹം എഴുതിയത്.

thozhilveedhi-golantharam-column-ajish-muraleedharan-shuggie-bain-article-imagebook-cover

വിവാഹം, എഴുത്ത്

ബ്രിട്ടിഷ്, അമേരിക്കൻ ഇരട്ട പൗരത്വമുള്ള ഡഗ്ലസ് സ്റ്റ്യൂവർട്ട് (44) പങ്കാളിയും ആർട് ക്യുറേറ്ററുമായ മിഖായേൽ കാരിക്കൊപ്പം ന്യൂയോർക്കിലാണു താമസം. 20 വർഷം നീണ്ട ബന്ധം വിവാഹത്തിലെത്തിയതു നീണ്ട തിരസ്കാരങ്ങൾക്കു ശേഷം ഡഗ്ലസിന്റെ നോവൽ ഒരു പ്രസാധകൻ തിരഞ്ഞെടുത്ത ദിനത്തിലായിരുന്നു. കാരി തന്നെയാണു ഡഗ്ലസിന്റെ ആദ്യ വായനക്കാരനും. ഷഗ്ഗി ബെയ്നിന്റെ 900 പേജുള്ള കയ്യെഴുത്തുപ്രതി കാരിക്കാണ് ഡഗ്ലസ് ആദ്യം വായിക്കാൻ നൽകുന്നത്. ലണ്ടൻ റോയൽ കോളജ് ഓഫ് ആർട്ടിൽ നിന്ന് ബിരുദമെടുത്തശേഷം ന്യൂയോർക്കിലെത്തി പ്രശസ്ത ഫാഷൻ ബ്രാൻഡുകളുടെ ഡിസൈനറായി 20 വർഷം പ്രവർത്തിച്ച ഡഗ്ലസ് എഴുത്തിലേക്ക് വൈകിയാണെത്തുന്നത്. പത്തു വർഷം മുൻപ് ബനാന റിപ്പബ്ലിക് എന്ന പ്രശസ്ത അമേരിക്കൻ ബ്രാൻഡിന്റെ ഡിസൈൻ വിഭാഗത്തിൽ സീനിയർ ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്നപ്പോഴാണ് ഡഗ്ലസ് ഷഗ്ഗി ബെയ്ൻ എഴുതിത്തുടങ്ങിയത്. അമേരിക്കയിലെ പ്രശസ്തമായ സാഹിത്യ മാസിക ദ് ന്യൂയോർക്കറിൽ ‘ഫൗണ്ട് വാണ്ടിങ്’ എന്ന കഥ എഴുതിക്കൊണ്ടാണു സാഹിത്യലോകത്തേക്കുള്ള ഡഗ്ലസിന്റെ പ്രവേശനം. ഡഗ്ലസിന്റേത് ഉൾപ്പെടെ നാല് പ്രഥമ നോവലുകളാണ് ഇത്തവണ ബുക്കർ സമ്മാന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. പത്തു വർഷത്തിനു ശേഷമാണ് ഒരു പ്രഥമ നോവൽ ബുക്കർ നേടുന്നത്. 1969ൽ ആരംഭിച്ച ബുക്കർ സമ്മാനം ഇംഗ്ലിഷിലെഴുതുന്ന ലോകത്തെ ഏതു ദേശക്കാർക്കും പങ്കെടുക്കാൻ അവകാശമുള്ള ഒന്നാണ്. പുസ്തകം യുകെയിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ചതാകണം എന്ന നിബന്ധനയുമുണ്ട്.

പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽ വീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Golandaram Column By Aajish Muraleedharan Author Douglas Stuart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com