ADVERTISEMENT

സംസ്ഥാനത്തെ സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങളിൽ പിഎസ്‌സി വിജ്ഞാപനം വരുംമുൻപേ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നു. ദിവസക്കൂലിക്കും കരാർ അടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാരെയാണ് കൂട്ടത്തോടെ സ്ഥിരപ്പെടുത്താൻ നീക്കം സജീവമായത്. 35 താൽക്കാലികക്കാരെ കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് യോഗം ഇപ്പോൾ സ്ഥിരപ്പെടുത്തി.  ഡ്രൈവർ, പമ്പ് ഒാപ്പറേറ്റർ, പ്ലംബർ, സെക്യൂരിറ്റി ഗാർഡ്, പ്രോഗ്രാമർ, ഇലക്ട്രീഷ്യൻ, ഗാർഡ്നർ തുടങ്ങിയ തസ്തികകളിൽ 10 വർഷം താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയത്.  കേരള സർവകലാശാലയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ സിൻഡിക്കറ്റ് യോഗത്തിൽ വയ്ക്കാനായി വിസിയുടെ പരിഗണനയിലാണ്. സംസ്കൃത സർവകലാശാലയിലും കുസാറ്റ്, കാർഷിക സർവകലാശ തുടങ്ങി സംസ്ഥാനത്തെ മറ്റു സർവകലാശാലകളിലും വിവിധ അനധ്യാപക തസ്തികകളിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ തയാറെടുക്കുകയാണ്. നിലവിലുള്ള ഒഴിവുകൾ കൂട്ടത്തോടെ നികത്തിയാൽ പിഎസ്‌സി ഈ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോൾ ഒഴിവൊന്നും ഇല്ലാത്ത സാഹചര്യമുണ്ടാകും. 

കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ച് നിയമനവും നടത്തി. മൂവായിരത്തോളം പേർക്ക് രണ്ടു തസ്തികയിലുമായി നിയമനശുപാർശയും ലഭിച്ചു. ഈ തസ്തികകളുടെ രണ്ടാംഘട്ട നിയമന നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള ബാക്കി തസ്തികകളിലേക്കുള്ള നിയമന നടപടികൾ എങ്ങുമെത്തിയിരുന്നില്ല. ഇപ്പോൾ ഇതിലേക്കുമുള്ള നിയമന ചട്ടങ്ങൾ തയാറായിട്ടുണ്ട്. 2020ൽ ഈ തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചിരുന്നതുമാണ്. എന്നാൽ സർവകലാശാലകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയ സാഹചര്യത്തിൽ വിജ്ഞാപനം നീട്ടിവയ്ക്കുകയായിരുന്നു. 

296 കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നു

കെൽട്രോണിലും അനുബന്ധ കമ്പനികളിലും 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 296 കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭൂജല വകുപ്പിലെ 25 സിഎൽആർ ജീവനക്കാരെ എസ്എൽആർമാരായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

English Summary: Kerala PSC Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com