ADVERTISEMENT

ജോലി തേടാനും കണ്ടെത്താനും കിട്ടിയ ജോലി നിലനിര്‍ത്താനുമെല്ലാം നാം ഇന്ന് പിന്തുടരുന്ന പല രീതികളും 10 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്ന് പഠനം. ഇന്ത്യയുള്‍പ്പെടെ ഏറ്റവും വലിയ 8 സമ്പദ് വ്യവസ്ഥകളില്‍ 100 ദശലക്ഷത്തോളം പേര്‍ക്ക് 2030 ഓടെ തങ്ങളുടെ ജോലി മാറ്റേണ്ടി വരുമെന്ന് ആഗോള കണ്‍സല്‍ട്ടന്റ് സ്ഥാപനമായ മക്കന്‍സി റിസര്‍ച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രവചിക്കുന്നു. കോവിഡ് മഹാമാരി തൊഴില്‍ ശക്തി സമവാക്യങ്ങളില്‍ വരുത്തുന്ന മാറ്റത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. 

 

കോവിഡ് അനന്തര ലോകത്ത് ഉയര്‍ന്ന ശേഷി ആവശ്യമുള്ള തൊഴിലുകള്‍ക്കായി ജീവനക്കാര്‍ പുതിയ ശേഷികള്‍ ആര്‍ജ്ജിക്കേണ്ടി വരുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ ശേഷി ആവശ്യമുള്ളതും കുറഞ്ഞ വേതനമുള്ളതുമായ പല ജോലികളും ഇല്ലാതാകുമെന്നും ഗവേഷണപഠനം വിലയിരുത്തുന്നു. ജനസംഖ്യയില്‍ നല്ലൊരു ശതമാനം അനൗപചാരിക മേഖലയില്‍ വലിയ നൈപുണ്യങ്ങള്‍ ആവശ്യമില്ലാത്ത ജോലികള്‍ കുറഞ്ഞ വേതനം പറ്റി ചെയ്യുന്ന ഇന്ത്യയ്ക്ക് ഇത് തിരിച്ചടിയാകും. 

 

ഇന്ത്യന്‍ തൊഴില്‍ സൂചികയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ മക്കന്‍സിയുടെ പഠനറിപ്പോര്‍ട്ട് പ്രാധാന്യമര്‍ഹിക്കുന്നു. 2020 നവംബറില്‍ 6.5 ശതമാനമായിരുന്ന തൊഴില്‍ സൂചിക ഡിസംബറില്‍ 9.1 ശതമാനത്തിലേക്ക് എത്തിയിരുന്നു. ലോക്ഡൗണ്‍ സമയത്ത് വന്‍തോതില്‍ തൊഴില്‍ നഷ്ടം രേഖപ്പെടുത്തിയ ഇന്ത്യ അണ്‍ലോക്ക്പ്രക്രിയ ആരംഭിച്ചത് മുതല്‍ സ്ഥിതി മെച്ചപ്പെടുത്തി. 2020 മെയ്, ഓഗസ്റ്റ് സമയത്ത് 66 ലക്ഷത്തോളം പേര്‍ക്ക് വൈറ്റ് കോളര്‍ ജോലികള്‍ നഷ്ടമായ സ്ഥിതിയുണ്ടായിരുന്നു. അതില്‍ നിന്ന് രാജ്യം ശക്തമായ തിരിച്ച് വരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. 

 

ലോക്ഡൗണ്‍ സമയത്ത് ഫിസിഷ്യന്‍മാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍, അക്കൗണ്ടന്റുമാര്‍, അനലിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. 2019 മെയ് ഓഗസ്റ്റ് മാസത്തില്‍ 18.8 ദശലക്ഷമായിരുന്നു ഇന്ത്യയിലെ വൈറ്റ് കോളര്‍ ജോലികള്‍ എങ്കില്‍ 2020 ഓഗസ്റ്റ് ആയപ്പോഴേക്കും ഇത് 12.2 ദശലക്ഷമായി ഇടിഞ്ഞു. 50 ലക്ഷം വ്യാവസായിക തൊഴിലുകളും ഈ സമയത്ത് നഷ്ടമായി. ഒരു വര്‍ഷം 26 % ഇടിവാണ് വ്യാവസായിക തൊഴിലുകളില്‍ ഉണ്ടായത്. 

 

തൊഴില്‍ സൂചികയില്‍ ഉണ്ടാകുന്ന വന്‍ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യയിലെ ജോലികളില്‍ നല്ലൊരു പങ്കും അനൗപചാരിക മേഖലയില്‍ തന്നെ തുടരുന്നു എന്നതിന്റെ സൂചനയാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി(സിഎംഐഇ) ചൂണ്ടിക്കാട്ടുന്നു. സമ്പദ് വ്യവസ്ഥ, പ്രാദേശിക സാഹചര്യങ്ങള്‍, ബിസിനസ്സ് സാഹചര്യങ്ങള്‍, ഭാഗ്യം എന്നിവയെ എല്ലാം അടിസ്ഥാനമാക്കിയാണ് പലരുടെയും ജോലിയെന്ന് സിഎംഐഇ കൂട്ടിച്ചേര്‍ക്കുന്നു. 

 

ഉയര്‍ന്ന നൈപുണ്യ ശേഷി ആവശ്യമില്ലാത്തെ ചെറിയ വേതനമുള്ള തൊഴിലുകള്‍ ഇല്ലാതാകുന്നത് വിദ്യാഭ്യാസം കുറഞ്ഞവര്‍, സ്ത്രീകള്‍, വംശീയ ന്യൂനപക്ഷങ്ങള്‍, യുവാക്കള്‍ എന്നിവരെ കാര്യമായി ബാധിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. മാറുന്ന തൊഴില്‍ സാഹചര്യത്തെ നേരിടാന്‍ രാജ്യങ്ങള്‍ നൈപുണ്യ വികസന പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. 

English Summary: Changes In Indian Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com