ക്ലീനിങ് ബോയിയിൽ നിന്ന് സംരംഭകനായി മാറിയ ബിനു; ഇത് ആത്മവിശ്വാസത്തിന്റെ വിജയം
Mail This Article
പഴയ ടെക്നോപാർക്ക് ഓർമകളിലേക്കു മനസ്സ് ഇടയ്ക്കിടെ പാഞ്ഞുപോകാറുണ്ട്. അപ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞുവരുന്ന മുഖമാണു ബിനുവിന്റേത്.
തൊണ്ണൂറുകളിൽ, ടെക്നോപാർക്കിന്റെ ആദ്യകാലത്ത് മജീദ് എന്നൊരാളായിരുന്നു അവിടെ ഹൗസ് കീപ്പിങ് കോൺട്രാക്ടർ. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ളൊരു ചെറുപ്പക്കാരനെ അന്നൊക്കെ മജീദിന്റെ കൂടെ കാണാറുണ്ടായിരുന്നു. അന്നയാൾക്കു പത്തൊൻപതോ ഇരുപതോ വയസ്സു മാത്രം. അച്ഛൻ പേരൂർക്കടയിലെ തലച്ചുമടു തൊഴിലാളി, അമ്മ സെക്രട്ടേറിയറ്റിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി.
കുറേക്കാലം ടെക്നോപാർക്കിൽ ജോലി ചെയ്തപ്പോൾ, അവിടെ സ്ഥിരപ്പെടുത്തലിനു സാധ്യതയുണ്ടോയെന്ന് ആ ചെറുപ്പക്കാരൻ ഒരിക്കൽ എന്നോടു ചോദിച്ചു. അതിനു സാധ്യതയില്ലെന്നും സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങിയാൽ സഹായിക്കാമെന്നും ഞാൻ മറുപടി നൽകി. ആ മറുപടി അവൻ ആവേശമായോ വെല്ലുവിളിയായോ എടുത്തെന്നു തോന്നുന്നു. രണ്ടോ മൂന്നോ പേരെ നിയമിച്ച്, വളരെ ചെറിയ നിലയിൽ ആ ചെറുപ്പക്കാരൻ ഒരു ക്ലീനിങ് സംരംഭത്തിനു തുടക്കമിട്ടു.
അൽപകാലത്തിനകം ടെക്നോപാർക്കിലെ വിവിധ കമ്പനികൾക്ക് ആളെ കൊടുക്കുന്ന നിലയിലേക്ക് ആ യുവാവ് വളർന്നു. വൈകാതെ പുറമെയുള്ള കമ്പനികൾക്കും ശുചീകരണത്തിന് ആളുകളെ സപ്ലൈ ചെയ്യാൻ തുടങ്ങി. ഇപ്പോൾ നൂറോളം പേർക്കു ജോലി നൽകുന്ന ഒരു ക്ലീനിങ് ആൻഡ് ഹൗസ് കീപ്പിങ് സംരംഭത്തിനു നേതൃത്വം വഹിക്കുന്നയാളാണ് ആ ചെറുപ്പക്കാരൻ. അതാണു ബിനു. ബിനുവിന്റെ മക്കളിൽ ഒരാൾ എംബിബിഎസിനും രണ്ടാമത്തെയാൾ ഏഴാം ക്ലാസിലും പഠിക്കുന്നു.
പഠനവും ബിരുദവും നമ്മുടെ ജീവിതത്തിൽ സുപ്രധാനം. പക്ഷേ, പ്രത്യേക സാഹചര്യങ്ങളാൽ ഉന്നതപഠനത്തിന്റെ പടവുകൾ കയറിപ്പോകാൻ സാധിക്കാത്ത പലരും നിരാശയോടെ കാലിടറിവീഴുന്നതു കൺമുന്നിൽ കണ്ടിട്ടുണ്ട്. കുടുംബത്തിലെ പ്രത്യേക സാഹചര്യംമൂലം ബിനുവിന് അന്നു പ്രീഡിഗ്രി കഴിഞ്ഞു ജോലിക്കു പോകേണ്ടിവന്നു. പക്ഷേ, ചെറിയ മോഹങ്ങളുടെ തടവറയിൽ ബിനു സ്വയം തളച്ചിട്ടില്ല. പകരം, ചെറിയ വട്ടത്തിൽനിന്നു വലിയ റേഡിയസിലേക്കു ജീവിതത്തെ വരച്ചു വലുതാക്കി.
ഒരു അലസനായിരുന്നെങ്കിൽ, മജീദിന്റെ കൂടെ ചെയ്തുകൊണ്ടിരുന്ന ചെറിയ ജോലിയിലെ ചെറിയ വരുമാനംകൊണ്ടു ബിനു തൃപ്തനായേനേ. പക്ഷേ, തനിക്കും തന്റെ കുടുംബത്തിനും വളരണമെന്ന ബിനുവിന്റെ ദൃഢനിശ്ചയമാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്. കിട്ടിയ അവസരങ്ങളൊന്നും നഷ്ടപ്പെടുത്താതെ കൃത്യമായ ആസൂത്രണത്തോടെ അയാൾ മുന്നോട്ടുപോയി.
ജോലിയിൽ ബിനുവിന്റെ കൃത്യതയും ആത്മാർഥതയും അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിൽക്കാലത്ത് ഒരു ടീമിനെ വളർത്തിയെടുത്തപ്പോൾ അദ്ദേഹത്തിന്റെ സംരംഭത്തിനു പെരുമ നൽകാൻ ബിനുവിന്റെ അർപ്പണബോധം ഉപകരിച്ചു. ആദ്യകാലത്തു നേരിട്ടറിഞ്ഞതൊക്കെ ഫലപ്രദമായി നടപ്പാക്കിയും തന്റേതായ നവീന ആശയങ്ങൾ ഉൾക്കൊള്ളിച്ചുമുള്ള കഠിനാധ്വാനമാണു ബിനുവിനെ വിജയിയായൊരു സംരംഭകനാക്കിയത്. ശുചീകരണ ജോലിയെ മോശമായി കാണാതെ അതേ പാതയിൽത്തന്നെ വിജയപ്പടവുകൾ കയറാൻ കഴിഞ്ഞതും ബിനുവിന്റെ കരിയറിന്റെ തിളക്കം വർധിപ്പിക്കുന്നു.
ഒരു ‘ക്ലീനിങ് ബോയ്’ ആയി അവസാനിക്കേണ്ടയാളിൽനിന്ന് ഇന്നത്തെ ബിനുവിലേക്കുള്ള ആ വലിയ ദൂരമാണു ഞാൻ ഇടയ്ക്കിടെ മനസ്സിൽ മറിച്ചുനോക്കുന്ന പാഠപുസ്തകങ്ങളിലൊന്ന്. ‘നാടോടിക്കാറ്റ്’ എന്ന സിനിമയിൽ ശ്രീനിവാസൻ ഇടയ്ക്കിടെ പറയുന്നതുപോലെ ‘പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല!’ എന്നു ജീവിതംകൊണ്ടു തെളിയിച്ച ബിനുവിനൊരു ബിഗ് സല്യൂട്ട്.
Vijayatheerangal Career Column By G Vijayaraghavan