ADVERTISEMENT

ഓൺലൈൻ ക്ലാസ്, ഓൺലൈൻ ഇന്റേൺഷിപ്, ഓൺലൈൻ ഇന്റർവ്യൂ, ഒടുവിൽ പ്ലേസ്മെന്റ് - പഠനത്തിൽനിന്നു ജോലിയിലേക്കുള്ള 

ഡിജിറ്റൽ യാത്രയുടെ സാംപിൾ ഇതാ...

 

കാര്യം കോവിഡായിരുന്നു, പഠനം ഓൺലൈനിലായിരുന്നു. പ്രതിസന്ധികൾ പലതുമുണ്ടായിരുന്നു. എന്നാൽ മാനേജ്മെന്റ് പഠനസ്ഥാപനങ്ങൾക്കെല്ലാം ഇക്കുറി സൂപ്പർ പ്ലേസ്മെന്റ് റെക്കോർഡാണ്. ഇതാ ഡൽഹിയിലെ ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ (എഫ്എംഎസ്) രണ്ടു മലയാളി വിദ്യാർഥികളുടെ അനുഭവം:

 

വീട്ടിലിരുന്ന് ഇന്റേൺഷിപ്,അവിടെത്തന്നെ പ്ലേസ്മെന്റ്; വാർഷിക ശമ്പളം 30 ലക്ഷം രൂപ

പ്രിയങ്ക ഡേവി

‌കഴിഞ്ഞ മാർച്ച് മുതൽ ക്ലാസുകളെല്ലാം ഓൺലൈനായിരുന്നു. പിന്നാലെ ഏപ്രിൽ പകുതിയോടെയാണ് ആക്സഞ്ചറിൽ ഇന്റേൺഷിപ് തുടങ്ങിയത്. വീട്ടിലേക്കു സിസ്റ്റം അയയ്ക്കുമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും കോവിഡിനിടെ അതും നടന്നില്ല. സ്വന്തം സിസ്റ്റത്തിൽ തന്നെ എല്ലാം ക്രമീകരിച്ചു തന്നു. 

 

ഫിനാൻസ് സ്ട്രീമാണ്. ലണ്ടനിനുള്ളയാളാണു മാനേജർ. എല്ലാം തനിയെ കണ്ടുപഠിക്കേണ്ട അവസ്ഥയായിരുന്നു ആദ്യം. പക്ഷേ, മാനേജർ ഉൾപ്പെടെ എല്ലാവരും സഹായിച്ചു. ഫിനാൻസ് രംഗത്ത് പുതിയ മേഖലയുമായി ബന്ധപ്പെട്ടൊരു ഗവേഷണ ജോലിയാണ് ഏൽപിച്ചത്. മുൻപു ബാങ്കുകളിലും മറ്റും ജോലി ചെയ്തിട്ടുള്ള സീനിയർ കൺസൽറ്റന്റുമാരെ ബന്ധപ്പെട്ട് ഡേറ്റ ശേഖരിച്ചു റിപ്പോർട്ട് തയാറാക്കി. ജൂണിൽ ഇന്റേൺഷിപ് പൂർത്തിയാക്കി. വീട്ടിലിരുന്നുള്ള ഇന്റേൺഷിപ് ബുദ്ധിമുട്ടിച്ചില്ലെന്നു മാത്രമല്ല, അതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ പ്രീ പ്ലേസ്മെന്റ് ഓഫറും കിട്ടി. ജൂൺ- ജൂലൈ സമയത്തു ജോലിക്കു ചേരണം. 

 

ഓൺലൈൻ ഇന്റർവ്യൂ: 'ഹോംവർക്ക് ’ പ്രധാനം; വാർഷിക ശമ്പളം 28 ലക്ഷം രൂപ

ജുവാൻ ജോൺ മാത്യുസ് 

 

ഫിനാൻസിലായിരുന്നു സ്പെഷലൈസേഷൻ. കോവിഡ് ആദ്യ തരംഗത്തിന്റെ സമയത്താണ് ഊബറിൽ ഇന്റേൺഷിപ് തുടങ്ങിയത്. ഗുരുഗ്രാം ഓഫിസുമായി അറ്റാച്ച്ഡ് ആയിരുന്നെങ്കിലും വീട്ടിലിരുന്നുള്ള ജോലി. 

 

യാത്രക്കാരും ഡ്രൈവർമാരും തമ്മിലുള്ള ബന്ധം എങ്ങനെ കൂടുതൽ സുഗമമാക്കാമെന്നു കണ്ടെത്തുക എന്നതായിരുന്നു 'ടാസ്ക്'. യാത്രക്കാർ വിളിച്ചാൽ ഡ്രൈവർ എത്താനുള്ള ശരാശരി സമയം കുറയ്ക്കാനുള്ള വഴികളാണു നോക്കിയത്. 

 

ഈ അനുഭവം മെയ്ക് മൈ ട്രിപ്പിലെ പ്ലേസ്മെന്റ് ഇന്റർവ്യൂവിൽ ഗുണം ചെയ്തു. അതും ഓൺലൈനിൽ തന്നെ. 

 

ഇന്റർവ്യൂ ഓൺലൈനിലാണെങ്കിൽ നമ്മുടെ ആത്മവിശ്വാസം, ശരീരഭാഷ- ഇതൊക്കെ കൃത്യമായി അളക്കാൻ നേരിട്ടുള്ള ഇന്റർവ്യൂവിലെന്നപോലെ ബോർഡിനു കഴിയണമെന്നില്ല. അതു തിരിച്ചടിയാകാതിരിക്കാൻ ബാക്ക്ഗ്രൗണ്ടിൽ വെള്ള ബോർഡ് ക്രമീകരിച്ചു. ഇന്റർവ്യൂ 45 മിനിറ്റ് നീണ്ടു. 

 

കേസ് അനാലിസിസ് മികവാണു കാര്യമായി പരിശോധിച്ചത്. ഒരു കേസ് തന്നിട്ട്, എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു നോക്കും. ഡേറ്റ വിശകലനശേഷി പ്രധാനമാണ്. അതിനനുസരിച്ചു പെട്ടെന്നു തീരുമാനമെടുക്കണം. പ്രോഡക്ട് മാനേജരായിട്ടായിരുന്നു ഊബറിലെ ഇന്റേൺഷിപ്. ഇപ്പോൾ പ്ലേസ്മെന്റും അതേ തസ്തികയിൽ. ഉപയോക്താക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ എന്നു പരിശോധിച്ച് അവ പരിഹരിക്കുന്ന ജോലി.  

English Summary: Faculty of Management Studies Placement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com