സ്റ്റാഫ് നഴ്സ്: സാധ്യതാ ലിസ്റ്റിൽ 10,000 പേർ; ഇന്റർവ്യൂ ഇല്ല
Mail This Article
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയ്ക്കു 14 ജില്ലയിലായി പ്രസിദ്ധീകരിക്കുന്ന സാധ്യതാ ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 4,750 പേരെ ഉൾപ്പെടുത്താൻ പിഎസ്‌സി തീരുമാനിച്ചു. മെയിൻ, സപ്ലിമെന്ററി, ഭിന്നശേഷി ലിസ്റ്റുകളിലായി ആകെ 10,000 പേരെ ഉൾപ്പെടുത്തിയേക്കും.
ഏറ്റവും കൂടുതൽ പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുക തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്–500 വീതം. കുറച്ച് ഇടുക്കി ജില്ലയിൽ–150. മുൻ റാങ്ക് ലിസ്റ്റിൽ 10,814 പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. മെയിൻ ലിസ്റ്റിൽ മാത്രം 4,905 പേർ. ഇത്തവണ മെയിൻ ലിസ്റ്റിൽ 155 പേരെ കുറച്ചിട്ടുണ്ട്.
മെയിൻ ലിസ്റ്റിൽ ഉൾപ്പെടുന്നവർ
ജില്ല–മെയിൻ ലിസ്റ്റ്
തിരുവനന്തപുരം– 500
കൊല്ലം– 400
പത്തനംതിട്ട– 350
ആലപ്പുഴ– 250
കോട്ടയം– 350
ഇടുക്കി– 150
എറണാകുളം– 500
തൃശൂർ– 300
പാലക്കാട്– 350
മലപ്പുറം– 400
കോഴിക്കോട്– 400
വയനാട്– 250
കണ്ണൂർ– 350
കാസർകോട്– 200
ആകെ– 4750
ഇന്റർവ്യൂ ഇല്ല
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തിക ഇന്റർവ്യൂ ഒഴിവാക്കി. സാധ്യതാ ലിസ്റ്റിലുള്ളവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണയും ഇന്റർവ്യൂ ഒഴിവാക്കിയാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
കൺഫർമേഷൻ നൽകിയ 15,056 പേർ പരീക്ഷ എഴുതിയില്ല
സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയിൽ കൺഫർമേഷൻ നൽകിയ 15,056 പേർ പരീക്ഷ എഴുതിയില്ല. 53,942 പേരാണു കൺഫർമേഷൻ നൽകിയത്. ഇവരിൽ 38,886 പേർ മാത്രമേ ജനുവരി 30ലെ പരീക്ഷ എഴുതിയുള്ളൂ.
നിയമനം കുറഞ്ഞു; ഇതുവരെ 20% മാത്രം
സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തിക റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ വെറും 3 മാസം മാത്രം ശേഷിക്കേ നിയമനങ്ങളിൽ വൻ കുറവ്. 16.07.2018ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾക്ക് ഒാഗസ്റ്റ് 4 വരെയാണ് കാലാവധി. എണ്ണായിരത്തി അഞ്ഞൂറിലേറെപ്പേർ നിയമനം പ്രതീക്ഷിച്ചു ലിസ്റ്റിലുണ്ട്.
ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് എറണാകുളം ജില്ലയിലാണ്–260. കുറവ് ഇടുക്കി ജില്ലയിൽ–62. എറണാകുളത്തിനൊപ്പം തിരുവനന്തപുരം ജില്ലയിൽ മാത്രമാണു നിയമന ശുപാർശ 200 കടന്നത്. ആലപ്പുഴ, ഇടുക്കി, കാസർകോട് ജില്ലകളിൽ 100 പേർക്കുപോലും നിയമനം നൽകിയിട്ടില്ല.
തസ്തിക കടലാസിൽ; നിയമനം താൽക്കാലികം
കോവിഡ്–19 പശ്ചാത്തലത്തിൽ സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റുകളിലെ നിയമനം കൂടുമെന്നായിരുന്നു പ്രതീക്ഷ. പിഎസ്‌സി ലിസ്റ്റുകളിൽനിന്നല്ലാതെ താൽക്കാലിക നിയമനം നടത്തിയതാണ് ഉദ്യോഗാർഥികൾക്കു വിനയായത്. കഴിഞ്ഞ വർഷം ആരോഗ്യ വകുപ്പിൽ മൂവായിരത്തോളം തസ്തിക മന്ത്രിസഭായോഗം അനുവദിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും സ്റ്റാഫ് നഴ്സ് തസ്തികയായിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ തുടർനടപടിയുണ്ടായില്ല. പകുതി തസ്തികയെങ്കിലും പ്രാബല്യത്തിൽ വന്നിരുന്നെങ്കിൽ ലിസ്റ്റിലെ ഭൂരിഭാഗം പേർക്കും നിയമനം ലഭിച്ചേനെ. ആർദ്രം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയതിനാൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ധാരാളം ഒഴിവുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെട്ടിരുന്നെങ്കിലും റാങ്ക് ലിസ്റ്റുകളിൽ ഇതും പ്രതിഫലിച്ചു കാണുന്നില്ല.
നിലവിലെ റാങ്ക് ലിസ്റ്റിൽ 10,814 പേർ
സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റിൽ 14 ജില്ലയിലുമായി നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ 10,814 പേരെയാണ് ഉൾപ്പെടുത്തിയത്. മെയിൻ ലിസ്റ്റിൽ 4,905 പേർ, സപ്ലിമെന്ററി ലിസ്റ്റുകളിൽ 5877, ഭിന്നശേഷി വിഭാഗ ലിസ്റ്റിൽ 32 പേർ വീതം. ഏറ്റവും കൂടുതൽ പേർ ഉൾപ്പെട്ടതു തിരുവനന്തപുരം ജില്ലയിലാണ്–1,538. കുറച്ച് ഉദ്യോഗാർഥികൾ വയനാട് ജില്ലയിൽ–214 പേർ. കോഴിക്കോട് ജില്ലയിലും ആയിരത്തിലധികം പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ ലിസ്റ്റിൽ നിന്ന് 2800 നിയമനം
സ്റ്റാഫ് നഴ്സ് മുൻ റാങ്ക് ലിസ്റ്റിൽ നടന്നതു 2,800 നിയമന ശുപാർശ. ഏറ്റവും കൂടുതൽ പേർക്കു ശുപാർശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്–366. കുറവ് വയനാട് ജില്ലയിൽ–47. തിരുവനന്തപുരം ജില്ലയിൽ മാത്രമാണു ശുപാർശ 300 കടന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇരുറിലധികം പേർക്കു ശുപാർശ ലഭിച്ചു. സുപ്രീം കോടതി വിധി അനുകൂലമായാൽ 5 ജില്ലകളിലെ ഈ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കു കുറച്ച് ഒഴിവിൽക്കൂടി നിയമന ശുപാർശ ലഭിക്കും.
മുൻ റാങ്ക് ലിസ്റ്റിലെ നിയമന ശുപാർശ
ജില്ല-നിയമന ശുപാർശ
തിരുവനന്തപുരം- 366
കൊല്ലം- 121
പത്തനംതിട്ട- 113
ആലപ്പുഴ - 257
കോട്ടയം - 227
ഇടുക്കി- 104
എറണാകുളം- 220
തൃശൂർ- 242
പാലക്കാട്-222
മലപ്പുറം- 212
കോഴിക്കോട്- 279
വയനാട്- 47
കണ്ണൂർ-289
കാസർകോട്-101
ആകെ-2800
English Summary: Kerala PSC Staff Nurse Short List