ADVERTISEMENT

കേറ്ററിങ് മേഖലയിൽ ജോലിക്ക് ഏതു കോഴ്സ് ചെയ്യണം ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ തൊഴിൽസാധ്യതകൾ എങ്ങനെ ? മുൻപു പ്ലസ്ടുവും ബിരുദവും കഴിയുമ്പോൾ ചോദിച്ചിരുന്ന ചോദ്യങ്ങൾ ഇപ്പോൾ പത്താം ക്ലാസ് കഴിയുമ്പോൾ തന്നെ വിദ്യാർഥികൾ ചോദിക്കുന്നു. പത്താം ക്ലാസ് ജയിച്ചവർക്കായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് സെൽ സംഘടിപ്പിച്ച ‘ഫോക്കസ് പോയിന്റ്’ കൗൺസലിങ് പരിപാടിയിലെ അനുഭവമാണിത്. 

 

സൂം പ്ലാറ്റ്ഫോമിലൂടെ നടത്താനാണു തീരുമാനിച്ചിരുന്നതെങ്കിലും വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ പരിപാടി യൂട്യൂബ് ലൈവ് ആക്കി മാറ്റി. 28 മണിക്കൂർ കൗൺസലിങ്ങിനിടെ 1.50 ലക്ഷം കുട്ടികൾ പങ്കെടുത്തു. ചാറ്റ്ബോക്സ് സംശയപ്രവാഹത്താൽ നിറഞ്ഞുകവിഞ്ഞു. 

 

എൻജിനീയറിങ്, മെഡിസിൻ, നഴ്സിങ് തുടങ്ങിയവയ്ക്കു മുൻഗണന നൽകുന്ന പരമ്പരാഗത രീതിയിൽ മാറ്റം കാണുന്നതായി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. സി.എം. അസീം  പറയുന്നു. സാധാരണ ഇത്തരം സെഷനുകളിൽ ഹ്യൂമാനിറ്റീസ് മേഖലയിൽനിന്നു സംശയങ്ങൾ കുറവാണെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തം. മുതിർന്നവരോ മാതാപിതാക്കളോ പോയ വഴിയേ പോകാനോ, ഏതെങ്കിലും സിനിമയിൽനിന്നു പ്രചോദനമുൾക്കൊണ്ട് പുതിയ കോഴ്സിൽ ചേരാനോ തീരുമാനിക്കുന്നവരല്ല പുതിയ കുട്ടികളെന്നു വ്യക്തം.

അഭിരുചി വൈവിധ്യം അന്വേഷണങ്ങളിലും പ്രതിഫലിക്കുന്നു. പരിസ്ഥിതിസംരക്ഷണമാണ് തനിക്കു പ്രവർത്തിക്കാൻ ആഗ്രഹമുള്ള മേഖലയെന്നാണ് ഒരു വിദ്യാർഥി പറഞ്ഞത്. അതുമായി ബന്ധപ്പെട്ട കോഴ്സുകളെക്കുറിച്ചാണ് അന്വേഷണം. സിവിൽ സർവീസസിലേക്കുള്ള വഴികളും ഐഐടികളിലെ സാധ്യതകളും ഏറെപ്പേർ ആരാഞ്ഞു.

 

ഇതുവരെ പ്ലസ് ടു പൂർത്തിയാക്കിയവർക്കു മാത്രം നടത്തിയിരുന്ന ‘ഫോക്കസ് പോയിന്റ്’ ആദ്യമായാണ് പത്താം ക്ലാസ് കഴിഞ്ഞവർക്കായി നടത്തിയത്. വിദ്യാർഥികളിലെ മാറ്റം തിരിച്ചറിഞ്ഞ കരിയർ ഗൈസൻസ് സെൽ വരുംവർഷങ്ങളിൽ ഒൻപതാം ക്ലാസ് പൂർത്തിയാക്കുന്നവർക്കുതന്നെ നടത്തുന്ന കാര്യം പരിഗണിക്കുന്നു.

 

മാർഗനിർദേശങ്ങൾ നൽകാൻ കരിയർ ഗൈഡൻസ് സെല്ലിനു കീഴിലായി മുന്നൂറിലേറെ മാസ്റ്റർ ട്രെയിനർമാർ ഇന്നു കേരളത്തിൽ അങ്ങോളമിങ്ങോളമായുണ്ട്. എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളും കേന്ദ്രീകരിച്ച് എസ്എസ്എൽസി കഴിഞ്ഞ ആ സ്കൂളിലെയും തൊട്ടടുത്ത ഹൈസ്കൂളിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി ഫോക്കസ് പോയിന്റ് വാട്സാപ് ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്. അതുവഴി വിദ്യാർഥികൾക്കു സംശയനിവാരണം നടത്താം. 

English Summary: Career Guidance And Adolescent Cell Counselling Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com