അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ റാങ്ക് ലിസ്റ്റ് വൈകുന്നു; ഒഴിവ് വകമാറ്റാൻ നീക്കം
Mail This Article
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ തസ്തികയിലെ ഒഴിവുകൾ വകമാറ്റാൻ നീക്കം.
പിആർഡിയിൽ പാക്കർ, ഒാഫിസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവരെ തസ്തികമാറ്റം വഴി നിയമിക്കാനാണു ശ്രമം. നിയമനച്ചട്ടം ഭേദഗതി ചെയ്ത് മുൻഗണനയോടെ ഇവർക്കു നിയമനം നൽകിയാൽ പിഎസ്‌സി വഴി അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ തസ്തികയിൽ നിയമനം ലഭിക്കുന്നവരുടെ സ്ഥാനക്കയറ്റ സാധ്യതകളും കുറയും.
ബിരുദവും അംഗീകൃത മാധ്യമങ്ങളിൽ 2വർഷ പത്രപ്രവർത്തന പരിചയവുമാണ് ഈ തസ്തികയുടെ അടിസ്ഥാന യോഗ്യത. ഈ തസ്തികയിലെ 10% ഒഴിവുകളിൽ മറ്റു തസ്തികക്കാരെ നീയോഗിക്കാനാണു നീക്കം. നടപടി വിവാദമായപ്പോൾ, വിദൂര വിദ്യാഭ്യാസ ജേണലിസം ഡിപ്ലോമയോ ബിരുദമോ യോഗ്യതയായി ഉൾപ്പെടുത്തി വിമർശനം ഒഴിവാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഈ തസ്തികയുടെ 23 ഒഴിവുകൾ നിലവിലുണ്ടെന്നാണ് വിവരം.
റാങ്ക് ലിസ്റ്റ് കാത്ത് ഉദ്യോഗാർഥികൾ
പിഎസ്‌സി റാങ്ക് ലിസ്റ്റ് വൈകുന്നതാണ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസറായി തസ്തികമാറ്റ നിയമനത്തിനു സാധ്യത കൂട്ടുന്നത്. 2017 നവംബര്‍ 30ലെ ഗസറ്റിലാണ് ഈ തസ്തികയുടെ വിജ്ഞാപനം വന്നത്.
2018 ഒാഗസ്റ്റ് 5നായിരുന്നു പരീക്ഷ. ചില ഉദ്യോഗാർഥികൾ നൽകിയ കേസിൽ വിധി വന്ന ശേഷമാണ് 670 ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15നായിരുന്നു എഴുത്തുപരീക്ഷ. മൂല്യനിർണയത്തിനെത്തിയ അധ്യാപകനു കോവിഡ് ബാധിച്ചതിനാൽ മൂല്യനിർണയം നീണ്ടു.
ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ പൂർത്തിയാക്കിയ ശേഷമേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കൂ. ലിസ്റ്റ് വൈകുന്ന സാഹചര്യത്തിൽ, പിആർഡി ഡയറക്ടറേറ്റിലെ 7 ഒഴിവിലേക്കു കഴിഞ്ഞ മാസം താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു.
English Summary: Kerala PSC Assistant Information Officer Recruitment