ADVERTISEMENT

പൊതുവെ മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കെല്ലാം പരിചിതമായ പേരാണു പ്രഫ. വെങ്കിട്ടരാമൻ രാമകൃഷ്ണൻ അഥവാ വെങ്കി രാമകൃഷ്ണൻ. 1952 ൽ തമിഴ്നാട്ടിലെ ചിദംബരത്താണ് അദ്ദേഹത്തിന്റെ ജനനം. മോളിക്കുലാർ ബയോളജിസ്റ്റായാണ് ഇന്ന് അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ അടിസ്ഥാനപഠനം ഫിസിക്സിലായിരുന്നു. അദ്ദേഹത്തിനു നൊബേൽ സമ്മാനം കിട്ടിയതു കെമിസ്ട്രിയിലും! 

വളരെ വിസ്മയകരവും രസകരവുമാണ് വെങ്കിയുടെ ജീവിതപ്പാതകളിലൂടെ പിറകോട്ടുള്ള യാത്ര. അമേരിക്കൻ ബയോഫിസിസ്റ്റും ബയോകെമിസ്റ്റുമായ തോമസ് സ്റ്റെയിൻസൻ, ഇസ്രയേലി പ്രോട്ടീൻ ക്രിസ്റ്റോഗ്രഫർ അദ യൂനാത് എന്നിവർക്കൊപ്പം 2009 ലാണ് അദ്ദേഹം നൊബേൽ സമ്മാനത്തിന് അർഹനായത്. 1971 ൽ ബറോഡ യൂണിവേഴ്സിറ്റിയിൽനിന്നു ഫിസിക്സിൽ ബിരുദം നേടി. 1976 ൽ യുഎസിലെ ഒഹായോ യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്ഡി. 

ഫിസിക്സിൽ ഇത്രയേറെ പടവുകൾ കയറിപ്പോയാൽ ആ രംഗത്ത് ഉന്നതഗവേഷണത്തിനോ ജോലിക്കോ ശ്രമിക്കുമെന്നാണല്ലോ എല്ലാവരും സ്വാഭാവികമായി പ്രതീക്ഷിക്കുക. പക്ഷേ, 1976–’78 ൽ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ സാൻഡിയാഗോയിൽനിന്ന് ബയോളജിയിൽ ബിരുദാനന്തര ബിരുദം നേടുകയാണു വെങ്കി ചെയ്തത്! ‘ഇയാൾക്ക് എന്തോ കുഴപ്പമാണ്’ എന്നു പലരും പറഞ്ഞു. ഒരു കമ്പനിയുടെ മേധാവി ആയിരുന്നയാൾ അവിടെ ജീവനക്കാരനായി താഴോട്ടിറങ്ങിയതുപോലെ ഒരുതരം ഭ്രാന്തൻ തീരുമാനമാണു വെങ്കിയുടേതെന്നു പലർക്കും അഭിപ്രായമുണ്ടായി. അതോടൊപ്പം, അതുവരെ പഠിച്ചതല്ലാത്ത വിഷയത്തിലേക്കുള്ള ചുവടുമാറ്റവും. 

പക്ഷേ, ബയോളജിയിലെ പിജി കഴിഞ്ഞ് വെങ്കി തന്റെ കർമമേഖല കണ്ടെത്താൻ മുന്നോട്ടുതന്നെ നടന്നു. ബയോകെമിസ്ട്രിയിലെ പുതുവഴികൾ അദ്ദേഹം തേടി. 1978–’82 ൽ യേൽ യൂണിവേഴ്സിറ്റിയായിരുന്നു വെങ്കിയുടെ പ്രവർത്തനകേന്ദ്രം. 1982 ആകുമ്പോഴേക്കു ബയോകെമിസ്ട്രിയിൽ വെങ്കി അംഗീകാരത്തിന്റെ പടവുകൾ കയറിയെത്തുകയായിരുന്നു. ഈ മാർഗമാണു നൊബേൽ സമ്മാനം വരെയുള്ള ഉയരങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 

ഒരുപക്ഷേ, ഇന്ത്യയിൽ പഠിച്ചാൽ സാധിക്കാത്ത കാര്യമാണ്. ഇവിടെ ഫിസിക്സ് മെയിൻ എടുക്കുമ്പോഴേ ബയോളജി പഠനം അവസാനിക്കുകയാണു പതിവ്. യുഎസിൽ ആർട്സ് വിഷയങ്ങൾ പഠിച്ചയാൾക്കു ആ വഴി ഉപേക്ഷിച്ചു ഡോക്ടറാകാൻ പോകാം. തിരിച്ചും സാധിക്കും. പക്ഷേ, ഇത്രയും വിഭിന്നമായ വഴികളിലേക്ക് ഉന്നതപഠനം തിരിച്ചുവിടാൻ അസാമാന്യമായ മനോധൈര്യവും ആത്മവിശ്വാസവും വേണം. താൽപര്യമുള്ള മേഖല കണ്ടെത്താൻ വെങ്കി വൈകിപ്പോയില്ലേ എന്നൊരു മറുചോദ്യം സ്വാഭാവികമായി ഉണ്ടാകാം. പക്ഷേ, വൈകി വന്ന താൽപര്യത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോയി എന്ന ഉത്തരം ജീവിതംകൊണ്ട് അദ്ദേഹം നമുക്കു തന്നിട്ടുണ്ട്. 

ഓൺലൈൻ പഠനം സജീവമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, വെങ്കിയുടെ ചുവടുകൾ ഇന്ത്യയിലെ ചെറുപ്പക്കാർക്കും പിന്തുടരാൻ വലിയ ബുദ്ധിമുട്ടില്ല. പഠിക്കുന്ന കോഴ്സിൽ മാത്രം വർഷങ്ങൾ തളച്ചിടേണ്ട ആവശ്യം ഇപ്പോഴില്ല. ഇഷ്ടപ്പെട്ട ഒന്നിലേറെ കോഴ്സുകൾ ഒരേ സമയം പഠിക്കാൻ ഇപ്പോൾ അവസരമുണ്ട്. പുതിയതെന്തും പഠിക്കാനുള്ള മനസ്സ് എല്ലായ്പോഴും ഉണ്ടാകണമെന്നേയുള്ളൂ. 

പത്താം ക്ലാസ് കഴിയുമ്പോൾ മുതൽ ജോലി തേടിത്തുടങ്ങുന്നവരാണു നമ്മുടെ നാട്ടിലുള്ളവർ. ജോലി കിട്ടിയില്ലെങ്കിൽ മാത്രം പഠനമെന്നാണു പലപ്പോഴുമുള്ള നിലപാട്. (എല്ലാവരും അങ്ങനെയാണെന്നല്ല). വലിയ ബിരുദങ്ങൾ നേടിക്കഴിഞ്ഞ്, പത്താം ക്ലാസ് യോഗ്യതയുള്ള ജോലിയിൽ കയറി ജീവിതകാലം മുഴുവൻ അതിൽ തുടരുന്ന ധാരാളം പേരുണ്ട്. ഏതു ജോലിയും മഹത്തരംതന്നെ. പക്ഷേ, വഴിമാറ്റത്തിനും ജീവിതത്തിലെ വഴിത്തിരിവിനും ഏതു പ്രായത്തിലും അവസരമുണ്ട് എന്ന് ഒരിക്കലും മറക്കാതിരിക്കുക. 

Content Summary : Vijayatheerangal - Career Column by G Vijayaraghavan - Success story of Venki Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com