ADVERTISEMENT

ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ ടാംഗയിലായിരുന്നു എന്റെ ജനനം. അച്ഛൻ എം.ആർ.ഗോപാലപിള്ള ദാർ–എസ്–സലാം ടെക്നിക്കൽ കോളജിലെ സായാഹ്ന കോഴ്സുകളുടെ പ്രിൻസിപ്പലായിരുന്നു. അമ്മ: സുമതിക്കുട്ടിയമ്മ. പത്താം ക്ലാസ് വരെ എന്റെ വിദ്യാഭ്യാസം ദാർ–എസ്–സലാമിലായിരുന്നു. 

പത്തു കഴിഞ്ഞപ്പോൾ നാട്ടിലേക്ക് (ആറ്റിങ്ങൽ) പോന്നു. അന്ന് ഇന്റർമീഡിയറ്റ് കോളജായിരുന്ന തിരുവനന്തപുരം ഗവ. ആർട്സ് കോളജിലായിരുന്നു പ്രീഡിഗ്രി. യൂണിവേഴ്സിറ്റി കോളജിൽ ഗണിതബിരുദത്തിനു ചേർന്നു വൈകാതെ കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ പ്രവേശനം. ഇലക്ട്രിക്കലായിരുന്നു പഠനശാഖ. അന്നു ബിടെക്കല്ല, ബിഎസ്‌സി എൻജിനീയറിങ് (ഇലക്ട്രിക്കൽ) ആണ്. 

പഠിത്തത്തിൽ അതിപ്രഗൽഭനല്ലെങ്കിലും, ചെറുപ്പത്തിലേ എൻജിനീയറിങ് താൽപര്യം എന്റെ കൂടെയുണ്ട്. തടികൊണ്ടു പലതുമുണ്ടാക്കും, ചെറിയ റേഡിയോ സെറ്റുകൾ നിർമിക്കും. ഒരിടയ്ക്ക്, പ്ലാസ്റ്റിക് വസ്തുക്കൾകൊണ്ടു ടേബിൾ ലാംപ് ഉണ്ടാക്കി കടകളിലൊക്കെ വിറ്റു പണമുണ്ടാക്കുമായിരുന്നു. 

ente-adya-joli-column-g-vijayaraghavan-illustration
ജി.വിജയരാഘവൻ. വര : നാരായണൻ കൃഷ്ണ

കെൽട്രോണിൽ ശമ്പളമില്ലാത്ത അപ്രന്റിസായാണ് എന്റെ ആദ്യ ജോലി. കഷ്ടിച്ചു 4 മാസമേ അവിടെ ജോലി ചെയ്തുള്ളൂ എങ്കിലും കരകുളത്തെ കെൽട്രോൺ പ്ലാന്റ് ഇലക്ട്രോണിക്സിൽ എനിക്കു സർവകലാശാലയായി. 

അടുത്ത ലാവണം ബോംബെ. ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ അന്നു ജോലി തേടി പരസ്യം കൊടുക്കാം. അതുവഴി പല ജോലിയും കിട്ടി. ഉറപ്പിച്ചത് ഹിന്ദുസ്ഥാൻ ഇൻസ്ട്രുമെന്റ്സ് ലിമിറ്റഡിലെ സെയിൽസ് എൻജിനീയർ ജോലിയാണ്. ഇന്റർവ്യൂവിലെ ‘പ്രഗൽഭരൊക്കെ’ എന്നേക്കാൾ സീനിയറോ ഐഐടിയടക്കം പ്രമുഖ സ്ഥാപനങ്ങളിൽ പഠിച്ചവരോ ആയിരുന്നു. എന്നെ ‘പരീക്ഷിക്കാൻ’ ഒരു റൗണ്ട് കൂടി ഇന്റർവ്യൂ നടത്തിയാണു നിയമിച്ചത്. 

മദ്രാസിലായിരുന്നു പോസ്റ്റിങ്. ശമ്പളം: 750 രൂപ. കേരളവും എന്റെ ചുമതലയിലായിരുന്നു. പ്രമുഖ സ്ഥാപനങ്ങളിൽ സെയിൽസുമായി മദ്രാസിലെ ചൂടിലും കണ്ണൂർ മുതൽ തിരുവനന്തപുരം വരെയും സ്ഥിരമായി സഞ്ചരിച്ചു. ആ നാലര വർഷം സാങ്കേതിക സ്ഥാപനങ്ങളിലും ഇലക്ട്രോണിക്സ് ഫാക്ടറികളിലുമായി ഉണ്ടായ ബന്ധങ്ങൾ വർഷങ്ങൾക്കുശേഷം ഏറെ വിലപ്പെട്ടവയായി. കുഞ്ഞമ്മ രാജമ്മയുടെ ഭർത്താവ് എസ്.എ.നായർ സിനിമയിലെ പ്രശസ്ത പരസ്യചിത്രകാരനാണ്. മദ്രാസിലെ അവരുടെ വീട്ടിലെ താമസക്കാലത്താണു പല പ്രമുഖ സിനിമക്കാരെയും ആദ്യം കണ്ടത്. ആ ജോലിയും വിട്ട് ഒമാനിലെ എംഎച്ച്ഡി കമ്പനിയിൽ സീനിയർ സെയിൽസ് എൻജിനീയറായി പോകുംമുൻപു കെൽട്രോണിൽ നിയമനം തരാൻ കെ.പി.പി.നമ്പ്യാരും തയാറായി. പക്ഷേ, രാജ്യാന്തര സ്വപ്നങ്ങളുമായി ഞാൻ മസ്കത്തിലേക്കു പറന്നു. 

അതിനു മുൻപേ പഴയ ‘സ്വയംസംരംഭക’ വേഷം വീണ്ടും അണിഞ്ഞിരുന്നു. പേനയുടെ റീഫിൽ നിർമാണമാണു പരീക്ഷിച്ചത്. ആറ്റിങ്ങലെ വീടിനോടു ചേർന്നു ചെറിയൊരു യൂണിറ്റ് തുടങ്ങി. Emmar Refill എന്നു ബ്രാൻഡ് ചെയ്തു. കുറേക്കാലം മോശമില്ലാതെ വിറ്റു. പിന്നെ അതു നിർത്തി. 

‌ഡൽഹിയിൽ കെൽട്രോൺ സൈബർനെറ്റിങ്സ് ഡിവിഷനിൽ, ഉത്തരേന്ത്യയുടെ ചുമതലയുള്ള സെയിൽസ് ഹെഡും അസിസ്റ്റന്റ് മാനേജരുമായാണ് അടുത്ത മാറ്റം. അവിടെ ഒന്നര വർഷം. പിന്നെ ബെംഗളൂരുവിലെ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (C-DAC). സാം പിത്രോദയും വിജയ് ഭട്കറും പോൾ രാജും അടക്കമുള്ള വലിയ ബന്ധങ്ങൾ അവിടെനിന്നാണു വളർന്നത്. 

ente-adya-joli-column-g-vijayaraghavan-technopark
ടെക്നോപാർക്ക് ക്യാംപസ്. ചിത്രം ∙ മനോരമ

ഒട്ടും പ്രതീക്ഷിക്കാതെ സുപ്രധാനമായൊരു ചുമതല തേടിവന്നതും അക്കാലത്താണ്. ഇന്ത്യയിലെ ആദ്യ ടെക്നോപാർക്ക് തിരുവനന്തപുരത്തു തുടങ്ങാനുള്ള ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി 1990 ൽ ഡപ്യൂട്ടേഷൻ. അതിനും മുൻകൈ എടുത്തതു കെ.പി.പി.നമ്പ്യാരായിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി 7 വർഷം. ജോലികളുടെ നീണ്ട കാലം അവിടെ തീരുന്നു. സംസ്ഥാന ആസൂത്രണ ബോർഡിൽ രണ്ടു തവണയും സ്റ്റേറ്റ് കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഏറ്റവും കൂടുതൽ കാലവും അംഗമാകാൻ അവസരമുണ്ടായി. 

കേൾവിക്കുറവുള്ള മക്കൾ ലക്ഷ്മിയുടെയും പാർവതിയുടെയും അനുഭവത്തിൽനിന്നാണ് തിരുവനന്തപുരത്തു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) തുടങ്ങാൻ ഇടയായത്. ‘നിഷി’ൽ ഓണററി ഡയറക്ടറായി 20 വർഷം പ്രവർത്തിച്ചു. ഇപ്പോൾ തിരുവനന്തപുരത്തെ ‘കേഡർ’ ഓട്ടിസം സെന്ററിലും സമാനരീതിയിലെ ചുമതല മാത്രം. ഒരു രൂപപോലും വരുമാനമായോ ചെലവിനോ എടുക്കാറില്ല. രമയാണ് എന്റെ ഭാര്യ. രാഹുൽ എന്നൊരു മകനുമുണ്ട്. മൂന്നു പേരക്കുട്ടികളുടെ അപ്പൂപ്പനായെങ്കിലും, കർമനിരതനായി തുടരുന്നതിന്റെ ശക്തി ആ പഴയ ടേബിൾ ലാംപുകാരന്റെ മനസ്സാണെന്നു ഞാൻ ഇപ്പോഴും എപ്പോഴും വിശ്വസിക്കുന്നു.

Content Summary : Ente Adya Joli Column - G. Vijayaraghavan's first job experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com