ADVERTISEMENT

പലപ്പോഴും നമ്മൾ ഉപയോഗിക്കുന്ന പ്രയോഗമാണ്, തൊഴിലിന്റെ മഹത്വം. ഏതു തൊഴിൽ ചെയ്യാനും മടി കാണിക്കരുത്, ഏതു തൊഴിലിനും അതിന്റേതായ മഹത്വമുണ്ട് എന്നൊക്കെ പറയുമ്പോഴും നമ്മളൊക്കെ അങ്ങനെതന്നെയാണോ എന്നു ചിന്തിക്കാറുണ്ടോ? 

 

തൊഴിലില്ലായ്മ വ്യാപകമെന്ന് ഒരു വശത്തു പറയുമ്പോഴും മറുവശത്തു ധാരാളം ഒഴിവുകൾ വരുന്നുണ്ട്. പക്ഷേ, ആ ഒഴിവുകൾ നമ്മുടെയൊക്കെ മനസ്സിലെ പ്രതീക്ഷയ്ക്കൊത്തുള്ളതാണോ എന്നതാണു പ്രശ്നം. അതേ സമയം, തൊഴിലിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ നമ്മൾ വിദേശത്തു ചെന്ന് അധ്വാനിക്കാൻ തയാറാവുകയും ചെയ്യുന്നു. പലപ്പോഴും വല്ലാതെ ചിന്തിപ്പിക്കുന്നതാണ് ഈ പൊരുത്തക്കേടുകൾ. 

 

പ്രശസ്ത ശാസ്ത്രജ്ഞനും അധ്യാപകനുമൊക്കെയായ പ്രഫ. ആർ.വി.ജി.മേനോനുമായി അടുത്തിടെ സംസാരിച്ചിരുന്നു. യുഎസിൽ വിദ്യാഭ്യാസം നേടിയിട്ടുള്ളയാളാണ് അദ്ദേഹം. ആ സമയത്ത് അദ്ദേഹം പാർട് ടൈമായി ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കാൻ പോകുമായിരുന്നു. ഇന്ത്യയിലെ വ്യവസായ രാജാവായ രത്തൻ ടാറ്റ യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലാണു പഠിച്ചത്. ആ സമയത്ത് ഇന്ത്യയിൽനിന്നു പണം കൈമാറ്റത്തിനു നിയന്ത്രണമുണ്ടായിരുന്നു. വളരെ തുച്ഛമായ തുകയേ പുറത്തു പഠിക്കാൻ പോകുമ്പോൾ കിട്ടൂ. അവിടത്തെ ചെലവുകൾ കഴിഞ്ഞുപോകാൻ അദ്ദേഹം റസ്റ്ററന്റിൽ പാത്രം കഴുകിയിട്ടുവരെയുണ്ട്! 

 

സിംഗപ്പൂരിലെ റസ്റ്ററന്റുകളിൽ മലയാളി കുട്ടികളെയോ ഇന്ത്യൻ കുട്ടികളെയോ കാണുമ്പോൾ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. പലരും വലിയ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവരായിരുന്നു. ഒരു മാസം ഇത്ര മണിക്കൂർവരെ ജോലി ചെയ്യാൻ അവർക്കു സർവകലാശാലതന്നെ അനുവാദം കൊടുത്തിട്ടുണ്ട്. അത് അവർക്കൊരു വരുമാനം മാത്രമല്ല, വലിയൊരു ജീവിതപരിചയം കൂടിയാകുന്നു. 

 

പുറത്തുപോയി പഠിക്കുന്നവർക്ക് ഇതു വായിക്കുമ്പോൾ അത്ര വലിയ കാര്യമായി തോന്നില്ല. കാരണം, മിക്കവരും പാർട് ടൈം ജോലിയിലൂടെ വരുമാനം കണ്ടെത്താറുണ്ട്. പക്ഷേ, കേരളത്തിലെ സാഹചര്യത്തിൽ മാത്രം മനസ്സർപ്പിച്ചവർക്ക് ഇതു വലിയ അദ്ഭുതമായിത്തോന്നാം. എന്തുകൊണ്ടോ, മനസ്സിൽ കൽപിച്ച നിലവാരത്തിലെ ജോലി നേടുംവരെ നമ്മൾ ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുക മാത്രമേ ചെയ്യാറുള്ളൂ. എങ്കിലും, അടുത്ത കാലമായി ചെറിയ മാറ്റങ്ങൾ വന്നുകാണുന്നുണ്ട്. ഭക്ഷണം എത്തിച്ചുകൊടുക്കാനും മറ്റുമായി ചിലരൊക്കെ ഇപ്പോൾ പാർട് ടൈമായി പോകുന്നുണ്ട്. 

 

തൊഴിലിന്റെ ‘വലിപ്പം’ നോക്കി ആളുകളെ അളക്കുന്ന ശീലം ചെറുപ്പത്തിലേ മാറാനും ഇത്തരം അനുഭവം വളരെ പ്രധാനമാണ്. ഏതു തൊഴിൽ ചെയ്യാനും മടിയില്ലാത്ത മനോഭാവം വളർത്തുക മാത്രമല്ല, ഏതു തൊഴിൽ ചെയ്യുന്നയാളെയും ബഹുമാനിക്കാനും നമ്മുടെ കുട്ടികൾ പഠിക്കണം. പഠിക്കുന്നതിനൊപ്പം ജോലി ചെയ്യുന്നവർ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാ കുന്നു, അവർക്കു പണത്തിന്റെ വില മനസ്സിലാകുന്നു, ആ പണമുണ്ടാക്കാൻ മാതാപിതാക്കൾ എത്ര പ്രയാസപ്പെടുന്നു എന്നവർ തിരിച്ചറിയുന്നു. 

 

പഠിക്കുന്ന കോളജിൽത്തന്നെ പാർട് ടൈം ജോലി കണ്ടെത്താൻ കഴിയും. ലൈബ്രറികളിലെ സഹായികളായും ജൂനിയർ കുട്ടികളെ പഠിപ്പിച്ചും കോളജിലെ ഉദ്യാനം പരിപാലിച്ചും കോളജ് പരിസരം വൃത്തിയാക്കിയുമൊക്കെ ഇത്തരം ജോലിവഴികൾ കണ്ടെത്താൻ സാധ്യതകൾ ഏറെയുണ്ട്. ഇതൊക്കെ വ്യാപകമാകണമെങ്കിൽ കുട്ടികളുടെ മാത്രമല്ല, മാതാപിതാക്കളുടെയും മനോഭാവത്തിൽ വലിയ മാറ്റം വരേണ്ടിയിരിക്കുന്നു. 

 

സർക്കാർ ജോലി ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ, സർക്കാർ ജോലി കിട്ടിയാൽ പിന്നെ പണിയെടുക്കാതെ ശമ്പളം വാങ്ങാമെന്ന മനോഭാവം പൊതുവെയുണ്ട്. അങ്ങനെ തോന്നാതിരിക്കാനെങ്കിലും, ചെറുപ്പത്തിലേ മറ്റു തൊഴിലുകളെടുത്തു ശീലിക്കേണ്ടത് അനിവാര്യമാണ്. 

 

Content Summary : Vijayatheerangal Motivational Column By G. Vijayaraghavan Respect Your Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com