ADVERTISEMENT

ഞാൻ ജനിക്കുമ്പോൾ കേരളം പിറന്നിട്ടില്ല. അന്നു തിരു–കൊച്ചിയാണ്. 1952 ഡിസംബർ 23 നാണ് അഡ്വ. വി.കെ.രാമകൃഷ്ണപിള്ളയുടെയും പി.പാറുക്കുട്ടി അമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ കുമ്മനത്ത് എന്റെ ജനനം. പിൽക്കാലത്ത് എന്റെ ‘പേരു’ തന്നെയായി മാറിയ എന്റെ പ്രിയഗ്രാമത്തിൽ. 

 

ഏഴു വരെ കുമ്മനം ഗവ. യുപി സ്കൂളിൽ. ഹൈസ്കൂളിലെത്തിയപ്പോൾ കോട്ടയം എൻഎസ്എസിൽ. പ്രീഡിഗ്രി കോട്ടയം ബസേലിയസ് കോളജിലായിരുന്നു. ബിരുദത്തിനു പ്രധാന വിഷയമായി സ്വീകരിച്ചതു ബോട്ടണിയാണ്. അത്രയ്ക്കു സസ്യസ്നേഹിയാണോ ഞാനെന്നു തോന്നാം. പക്ഷേ, അതിലേറെ എന്റെ ഉള്ളിലൊരു പത്രപ്രവർത്തകൻ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഡിഗ്രി കഴിഞ്ഞ് ജേണലിസം പിജിക്കു ചേരാൻ കൂടുതൽ ആലോചിക്കേണ്ടിവന്നില്ല. ഭാരതീയ വിദ്യാഭവൻ കോട്ടയം സെന്ററിൽനിന്നു ജേണലിസം പിജി ഡിപ്ലോമയെടുത്തു. 

 

‘ദീപിക’ ദിനപത്രത്തിൽ പത്രപ്രവർത്തക ട്രെയിനിയായി ആദ്യ ജോലി. അതും കോട്ടയം ഡെസ്കിൽത്തന്നെ. സന്തോഷം ഇരട്ടിയായി. 1973–’74 കാലത്താണത്. വൈകാതെ പത്രം മാറി. ജനസംഘത്തിന്റെ പത്രമായ ‘രാഷ്ട്രവാർത്ത’യിൽ എറണാകുളത്തേക്കായിരുന്നു ആ മാറ്റം. അതും അധികകാലം നീണ്ടില്ല. കുങ്കുമം, നാന ഗ്രൂപ്പിന്റെ ‘കേരളദേശം’ പത്രത്തിലേക്കായിരുന്നു അടുത്ത മാറ്റം. തിരുവനന്തപുരം ഡെസ്കിലായിരുന്നു. അന്നു കെ.വി.എസ്.ഇളയതാണ് എഡിറ്റർ. കവി വി.മധുസൂദനൻ നായരൊക്കെ അന്ന് അവിടെ എന്റെ സഹപ്രവർത്തകനാണ്. 

 

അപ്പോഴേക്ക് അടിയന്തരാവസ്ഥക്കാലമെത്തി. പത്രപ്രവർത്തനം മൊത്തം ഇരുട്ടിലായ അക്കാലത്തുതന്നെ ‘കേരളദേശം’ അടച്ചുപൂട്ടി. ആനുകൂല്യങ്ങൾക്കുവേണ്ടി മാനേജ്മെന്റുമായി ചർച്ചയ്ക്കുള്ള നിയോഗംകൂടി എനിക്കു വന്നുചേർന്നു. ആർ.കൃഷ്ണസ്വാമി റെഡ്യാരാണു മാനേജിങ് ഡയറക്ടർ. ടി.വി.തോമസ് വ്യവസായമന്ത്രിയും വക്കം പുരുഷോത്തമൻ തൊഴിൽ മന്ത്രിയും. പത്രപ്രവർത്തക ഇതര ജീവനക്കാർക്കായി ചർച്ചയ്ക്കെത്തിയത് പിൽക്കാല മന്ത്രി സിപിഐ നേതാവ് സി.ദിവാകരൻ. ചർച്ചകളിലൊന്നിൽ ആനുകൂല്യം സംബന്ധിച്ചു ധാരണയായി. സെക്രട്ടേറിയറ്റിൽ ചർച്ച കഴിഞ്ഞിറങ്ങുമ്പോൾ റെഡ്യാർ ചോദിച്ചു: ‘ഇതൊക്കെ നേരത്തേ ചോദിച്ചാൽ ഞാൻ തരില്ലായിരുന്നോ?!’. 

 

പത്രപ്രവർത്തക യൂണിയന്റെ ആസ്ഥാനമന്ദിരമായ കേസരി സ്മാരകമന്ദിരം തിരുവനന്തപുരത്തു പണിയുന്നത് അക്കാലത്താണ്. യൂണിയന്റെ അന്നത്തെ ജില്ലാ പ്രസിഡന്റ് ജി.നീലാംബരനൊപ്പം നിർമാണ മേൽനോട്ടത്തിൽ ഞാനും പങ്കാളിയായി. 

 

പക്ഷേ, ഒരു തവണകൂടി പത്രപ്രവർത്തനത്തിന്റെ കോട്ടയം അധ്യായം തുറന്നു. കേരളഭൂഷണം, കേരളധ്വനി പത്രങ്ങളിലായി കുറച്ചു കാലം. അടിയന്തരാവസ്ഥയുടെ മടുപ്പ് പത്രപ്രവർത്തകരെയാകെ ബാധിച്ച കാലം. ഒരു പ്രസ്താവന കൊടുക്കാൻപോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ. അതിനിടയ്ക്കാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റായി ജോലി അവസരം തുറന്നത്. 1977 ൽ ഞാൻ ആ ജോലിയിലേക്കു മാറി. 

 

എറണാകുളത്തായിരുന്നു നിയമനം. എഫ്സിഐയിലെ ജോലി വൈകുന്നേരം തീരും. രാത്രികൾ ബാക്കിയാണ്. ന്യൂസ് ഡെസ്കുകൾ സജീവമാകുന്ന സമയം. നിലയ്ക്കാത്ത പത്രപ്രവർത്തനമോഹത്താൽ സ്ഥിരമായി ‘ജൻമഭൂമി’ പത്രത്തിന്റെ ഡെസ്കിൽ ചെല്ലും. രാത്രി വൈകുംവരെ അവിടെയിരുന്നു ജോലി ചെയ്ത് ക്വാർട്ടേഴ്സിൽ ഉറങ്ങാൻ പോകും. എം.പി.മൻമഥൻ സാറാണ് അന്നു ‘ജൻമഭൂമി’ പത്രാധിപർ. 

അച്ഛൻ മരിച്ചപ്പോൾ അമ്മ കുമ്മനത്തെ വീട്ടിൽ തനിച്ചായി. ഞാൻ സ്ഥലംമാറ്റം വാങ്ങി കോട്ടയത്തേക്കു വന്നു. വൈകാതെ വിശ്വഹിന്ദു പരിഷത്തിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. 1983 ലെ നിലയ്ക്കൽ സമരത്തിന്റെ നേതൃത്വചുമതല വന്നതോടെ അറസ്റ്റും സസ്പെൻഷനും പതിവായി. 24 മണിക്കൂറിലധികം ജയിലിൽ കിടന്നാൽ എഫ്സിഐയിൽ സസ്പെൻഷനാണ്. ജോലിയോടു പൂർണമായി ഉത്തരവാദിത്തം പുലർത്താനാവാതെ 1987 ൽ ഞാൻ എഫ്സിഐ ജോലി വിട്ടു. 

 

അതിനുശേഷമാണു മുഴുവൻ സമയ രാഷ്ട്രീയജീവിതം. ആർഎസ്എസ് പ്രചാരകൻ, തിരഞ്ഞെടുപ്പു മത്സരങ്ങൾ, ബിജെപി സംസ്ഥാന പ്രസിഡന്റ് ചുമതല, ഒട്ടും പ്രതീക്ഷിക്കാതെ മിസോറം ഗവർണർ പദവി, ഇപ്പോൾ വീണ്ടും രാഷ്ട്രീയത്തിരക്കുകളിൽ... അമ്മയും പോയതോടെ കുമ്മനത്തേക്കുള്ള യാത്ര മാസത്തിലോ ഒന്നര മാസം കൂടുമ്പോഴോ മാത്രമായി. എങ്കിലും അവിടെ ക്ഷേത്രത്തിൽ പോയൊന്നു തൊഴുതു വരുമ്പോൾ, ‘രാജശേഖരാ’ എന്ന നാട്ടിലെ വിളി കേൾക്കുമ്പോൾ മനസ്സിൽ ആനന്ദത്തിന്റെ ആന്ദോളനമുയരും. 

 

തൊഴിൽ എന്നെ പഠിപ്പിച്ചത് 

ഇഷ്ടതൊഴിൽ ചെയ്യാൻ ആരുടെയും അനുവാദം വാങ്ങേണ്ട കാര്യമില്ല; പ്രത്യേകിച്ചു സർഗാത്മകതയുമായി ബന്ധപ്പെട്ട തൊഴിലാണെങ്കിൽ. അതു നൈസർഗികമായി നമ്മുടെ ഉള്ളിലുള്ള ഉറവയാണ്. അതിനെ ഏതു പ്രായത്തിലും ഉപയോഗപ്പെടുത്താം. പക്ഷേ, നമ്മൾ കാരണം ആ ജോലിക്ക് ഒരു പോറൽ വീഴുന്നു എന്നു തോന്നിയാൽ മാറിനിൽക്കുകയും വേണം. നമ്മുടെ ഇഷ്ടവും മുൻഗണനകളും നിയോഗവുമൊക്കെ ജോലിയുമായി ചേർന്നുപോകണമെന്നില്ല. അങ്ങനെ വരുമ്പോൾ, ജോലിക്കു മാനക്കേടുണ്ടാക്കാതെ വഴിമാറി നിൽക്കുക. കാരണം, ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ. 

Content Summary : Ente Adya Joli Column - Kummanam Rajasekharan's first job experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com