ADVERTISEMENT

ജൻമനാടായ കോട്ടയത്തെ ബേക്കർ സ്കൂളിൽ തുടങ്ങി എംടി സെമിനാരി സ്കൂൾ കഴിഞ്ഞ് കുറച്ചു കാലം ആലപ്പുഴ എസ്‍ഡിവി സ്കൂളിൽ പഠിച്ച് തിരികെ എംടി സെമിനാരി സ്കൂളിലാണ് എന്റെ പത്താം ക്ലാസ് പൂർത്തിയാക്കിയത്. അച്ഛനു തുടർച്ചയായി ശാരീരിക അസ്വസ്ഥതകൾ വന്ന കാലം. ഞങ്ങൾക്കു കോട്ടയത്തെ വീട് വിൽക്കേണ്ടിവന്നു. മുനിസിപ്പൽ സർവീസിലായിരുന്ന അച്ഛനും അമ്മയും തിരുവനന്തപുരം കോർപറേഷനിലേക്കു മാറ്റം വാങ്ങി. ഞങ്ങൾ വാടകവീട്ടിൽ ജീവിതം തുടങ്ങി. 

 

ആർട്സ് കോളജിൽ പ്രീഡിഗ്രിക്കു ചേർന്നപ്പോൾ എന്റെ മനസ്സിലെ കാഴ്ചപ്പാടുകളിൽ വർണരാജി വിടർന്നു. യൂണിവേഴ്സിറ്റി യൂണിയന്റെ ചലച്ചിത്രോത്സവം ആസ്വാദനനിലവാരത്തിൽ വലിയ വഴിത്തിരിവായി. ബർഗ്‍മാന്റെ ‘സൈലൻസ്’ ആയിരുന്നു മേളയിലെ ആദ്യ സിനിമ. ഇന്നലെവരെ കണ്ടതു മാത്രമല്ല സിനിമ എന്നു തിരിച്ചറിഞ്ഞു. 

യൂണിവേഴ്സിറ്റി കോളജിലായിരുന്നു ബിരുദം. 

 

അൽപകാലം നിയമപഠനത്തിനും പോയി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻട്രൻസ് എഴുതിയിരുന്നു. പാസാവുകയും ചെയ്തു. പക്ഷേ, ഇന്റർവ്യൂവിനു പോകാനോ പഠനം ഭാഗ്യപരീക്ഷണമാക്കാനോ വീട്ടിൽ സാഹചര്യമില്ല. അച്ഛൻ വിരമിക്കാറായി. ഞങ്ങൾക്കു സ്വന്തമായി വീടില്ല. അനിയൻ ഏഴു വയസ്സിന് ഇളയതാണ്. വീടിനു താങ്ങാകാൻ ഒരു ജോലി അത്യാവശ്യമായി. 

 

ബാങ്ക് ടെസ്റ്റുകൾ പതിവായി എഴുതി. യൂണിയൻ ബാങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലും കിട്ടി. എസ്ബിടിയിലെ ക്ലാർക്ക് ജോലി സ്വീകരിച്ചു. 21–ാം വയസ്സിൽ, 1982 ഡിസംബർ 17 ന് കോട്ടയം ശാഖയിൽ ജോയിൻ ചെയ്തു. അന്നുതന്നെ നവോദയ അപ്പച്ചൻ സാർ വിളിച്ച് പിറ്റേന്ന് ആലപ്പുഴയ്ക്കു ചെല്ലാൻ പറഞ്ഞു. സർവകലാശാലാ കലോത്സവത്തിൽ മിമിക്രി സമ്മാനജേതാവായ ഞാനടക്കമുള്ള സംഘം ആലപ്പുഴ മുഹമ്മയിൽ ഒരു പ്രോഗ്രാം ചെയ്തിരുന്നു. അതു കണ്ട പിൽക്കാല സംവിധായകൻ മാത്യു പോളാണ് എന്നെക്കുറിച്ച് അപ്പച്ചനോടു പറഞ്ഞത്. 

 

 

പ്രശസ്ത നോവലിസ്റ്റ് സേതുവാണ് അന്ന് എസ്ബിടി കോട്ടയം ശാഖാ മാനേജർ. പ്രൊബേഷൻ കാലത്ത് അവധിയെടുക്കുന്നതിലെ പ്രയാസം അദ്ദേഹം സൂചിപ്പിച്ചു. സിനിമയും ജോലിയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രയാസങ്ങളും പറഞ്ഞു. ഏതായാലും, അവധി ആവശ്യപ്പെടാതെ എന്റെ ആവശ്യം എഴുതിക്കൊടുത്ത് ഞാൻ ആലപ്പുഴയ്ക്കു പോയി. അവിടെ ചെന്നപ്പോൾ അപ്പച്ചന്റെ മകൻ ജിജോ ചോദിച്ചു: ‘എന്താണു താൽപര്യം?’. അഭിനയമായിരിക്കും എന്റെ താൽപര്യമെന്നാണ് അവർ വിചാരിച്ചത്. പക്ഷേ, സിനിമ പഠിക്കാനാണ് ഇഷ്ടമെന്നു ഞാൻ പറഞ്ഞു. 

 

പത്തുപന്ത്രണ്ടു ദിവസം ആലപ്പുഴയിൽ താമസിച്ചു. ഇന്ത്യയിലെ ആദ്യ 3ഡി സിനിമയായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എടുക്കാൻ ആലോചന നടക്കുകയാണ്. ഒരു ദിവസം അപ്പച്ചൻ സാർ ഒരു കണ്ണട തന്ന് കുറേ ഹോളിവുഡ് സിനിമ കാണാൻ പറഞ്ഞു. സിനിമതന്നെ വിസ്മയമായ എനിക്ക് ആ 3ഡി കാഴ്ചകൾ ബഹുവിസ്മയമായി! ‘കുട്ടിച്ചാത്തനി’ലെ സംവിധാനസഹായിയായി എന്റെ സിനിമാജീവിതം തുടങ്ങി. 

 

ഇടയ്ക്കിടയ്ക്കു കോട്ടയം ബ്രാഞ്ചിൽ പോയിരിക്കും എന്നല്ലാതെ കാര്യമായ ജോലിയൊന്നും ചെയ്യാറില്ല. കയ്യെഴുത്ത് അത്യാവശ്യം നല്ലതായതിനാൽ, ചെക്കുകളുടെ പർച്ചേസ് സ്റ്റേറ്റ്മെന്റ് എഴുതാൻ എന്നെ ഏൽപിക്കുമായിരുന്നു. അതിനിടെ, സിനിമ ‘കളിച്ചു’ നടക്കുന്നവനെ തിരുവനന്തപുരം റീജനൽ ഓഫിസിലേക്കു സ്ഥലംമാറ്റി. അപ്പോഴേക്കു ‘സർവീസ്’ 4 വർഷമായി. ഭവനവായ്പയെടുക്കാൻ യോഗ്യനായി. കയ്യോടെ ലോണെടുത്ത് തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ വീടു വച്ചു. 

 

ബാങ്കിന്റെ സാംസ്കാരിക പരിപാടികളിൽ ഞാൻ സജീവമായിരുന്നു. ബാങ്കിലൊരു മിമിക്രി സംഘമുണ്ടാക്കി, പാർലമെന്ററി കമ്മിറ്റിക്കു മുൻപിലടക്കം പല പരിപാടികൾ അവതരിപ്പിച്ചു. ബാലചിത്രകാരൻ ക്ലിന്റിന്റെ ആദ്യ സുപ്രധാന പ്രദർശനം തിരുവനന്തപുരത്തു സംഘടിപ്പിച്ചതും എസ്ബിടി ബാങ്ക് ഫെസ്റ്റിവൽ നടത്തിയതും ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ ‘ബീക്കൺ’ കോട്ടയത്തു തുടങ്ങിയതുമൊക്കെ സാംസ്കാരിക ചുവടുവയ്പുകളായി. 

 

1989 ലാണ് എന്റെ ആദ്യ സിനിമ ‘ചാണക്യൻ’. അന്നത്തെ ജനറൽ മാനേജർ ശ്രീനിവാസൻ സാറിന്റെ കലാതാൽപര്യം കൊണ്ടു മാത്രം ഷൂട്ടിങ്ങിനു രണ്ടു മാസം അവധി കിട്ടി. ജോലിയോട് ഈ ചെയ്യുന്നതു ശരിയല്ലെന്ന് എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ, വലിയ വായ്പ തീർക്കേണ്ടതിനാൽ ജോലി നിലനിർത്തുകയും വേണം. ഒടുവിൽ, സിനിമയിൽ പച്ചപിടിക്കുമെന്ന് ഉറപ്പായതോടെ ബാങ്കിനെ കൂടുതൽ ‘കഷ്ടപ്പെടുത്താതെ’ 1995 ൽ രാജിവച്ചു. അപ്പോഴേക്കു വായ്പ അടച്ചുതീർക്കുകയും ചെയ്തു. 

 

 

തൊഴിൽ എന്നെ പഠിപ്പിച്ചത് 

 

കണക്കുകൂട്ടലുകൾക്കപ്പുറത്താണു ജീവിതം. കണക്കുകൂട്ടലുകളില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ല. പക്ഷേ, സുരക്ഷിതമായ ജീവിതമെന്ന വഴിയിലൂടെ നടക്കുമ്പോൾത്തന്നെ ഉള്ളിലെ മറ്റൊരു ശക്തി നമ്മെ ഇഷ്ടങ്ങളുടെ വഴിയിലേക്കു പിടിച്ചുവലിക്കും. ആ വടംവലിയിൽ നമ്മൾ ജയിക്കുന്നത്, നമ്മളെ തിരിച്ചറിയുന്നതിലൂടെയാണ്. നമ്മളായി മറ്റൊരാളുടെ വഴി മുടക്കാതിരുന്നാൽ മതി; നമ്മുടെ വഴി താനേ തുറന്നുകൊള്ളും. 

 

Content Summary : Ente Adya Joli Column - T.K Rajeev Kumar Talks About His First Job Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com