ADVERTISEMENT

രാജ്യത്ത് ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥാപനമായി വീണ്ടും ടാറ്റാ സ്റ്റീൽ. (Tata Steel) തുടർച്ചയായ അഞ്ചാം തവണയാണ് ജംഷഡ്പൂർ ആസ്ഥാനമായുള്ള ടാറ്റാ സ്റ്റീലിനെ ഇന്ത്യയിലെ  ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഓർഗനൈസേഷനായി (Great Place to Work Organisation) തിരഞ്ഞെടുക്കുന്നത്. ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റൂട്ട് നടത്തിയ വിശദമായ പഠനത്തിനും വിലയിരുത്തലിനുശേഷമാണ് ടാറ്റ സ്റ്റീലിനെ  മികച്ച സ്ഥാപനമായി കണ്ടെത്തിയത്.  ഇൻസ്റ്റിറ്റ്യൂട്ടിന്റെ  വാർഷിക സർട്ടിഫിക്കേഷൻ ഉയർന്ന വിശ്വാസവും ഉയർന്ന പ്രകടന സംസ്കാരവും കെട്ടിപ്പെടുക്കുന്നതിനായുള്ള ടാറ്റാ സ്റ്റീലിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ്,വർഷങ്ങളായി ടാറ്റാ സ്റ്റീൽ തൊഴിൽ ശക്തി ഉപയോഗത്തിലും വിനിയോഗത്തിലും വൈവിധ്യപരമായി നിരവധി പരിഷ്കാരങ്ങളും നയങ്ങളും നടപ്പാക്കി. നിയമനം, സമീപനം, ഇടപെടൽ, വൈവിധ്യവൽക്കരണം, അംഗീകാരങ്ങൾ, ജീവനക്കാരുടെ ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, കരിയർ വികസനം എന്നീ മേഖലകളിൽ കമ്പനി നിരന്തരം നവീകരിക്കുകയും വഴിയൊരുക്കുകയും ചെയ്യുന്നു.

INDIA-TATA-BRITAIN-STEEL-TAKEOVER-CORUS
Photo Credit : Sajjad Hussain / AFP Photo

 

ട്രാൻസ്ജെൻഡർ വിപ്ലവം

 

ഇൗ വർഷം ടാറ്റാ സ്റ്റീലിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് കോർ മൈനിങ് ഓപറേഷനുകളിൽ 14 ട്രാൻസ് ജെൻഡർമാരെയും 38 വനിതാ ഹെവി എർത്ത് മൂവിങ് മെഷിനറി ഓപ്പറേറ്റർമാരെയും  നിയമിച്ച് വിജയിച്ചു. കോവിഡ് കാലത്ത് പോലും തൊഴിലാളി ക്ഷേമ പദ്ധതികൾക്കും  കമ്യൂണിറ്റി സംരംഭങ്ങൾക്കും കമ്പനി തുടക്കമിടുകയും 2020ൽ എജൈൽ വർക്കിങ് മോഡൽ (ഏത് സ്ഥലത്ത് നിന്നും ജോലി ചെയ്യൽ) അവതരിപ്പിക്കുകയും ചെയ്തു. ദേശീയ പഠനത്തിന്റെ ഭാഗമായി 2021ൽ അവതരിപ്പിച്ച പ്രത്യേക വിഭാഗത്തിൽ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ ഇൗ വർഷമാദ്യം ടാറ്റാ സ്റ്റീലിനെ രാജ്യനിർമാതാക്കളിൽ ഏറ്റവും മികച്ച തൊഴിൽ ദാദാക്കളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.

 

IND31158B
Photo Credit : Tata Steel plant in Jamshedpur / PTI Photo

തുടർച്ചയായി അ‍ഞ്ചാം തവണയും തലപ്പത്ത്

 

ജോലി ചെയ്യാനുള്ള മികച്ചസ്ഥലമായി അഞ്ചു വർഷം തുടർച്ചയായി തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന്  ടാറ്റാ സ്റ്റീൽ വൈസ് പ്രസി‍ഡന്റ് (ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റ്) ആത്രേയ സന്യാൽ പറഞ്ഞു. ഉയർന്ന നിലവാരത്തിൽ നയിക്കപ്പെടുന്ന സ്ഥാപനം കെട്ടിപ്പെടുക്കുന്നതിലും പരിപോഷിപ്പിക്കാനുമാണ് ശ്രദ്ധ ചെലുത്തുന്നത്. വർക്ക് ഫോഴ്സ് മാനേജ്മെന്റിനായി ഞങ്ങളുടെ മുൻനിര സംരംഭങ്ങൾക്കൊപ്പം പുതിയ മാനദണ്ഡങ്ങൾ സജ്ജീകരിക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നു. കോവിഡ് മഹാമാരിക്ക് നിന്നു കൊടുക്കാതെ ചെറുത്തു നിൽപ്പിന്റെ പാതയിലൂടെ സഞ്ചരിച്ച് ഉയർന്ന വിശ്വാസവും ഉയർന്ന പ്രകടനവും ഉയർന്ന പ്രവർത്തനക്ഷമതയും കാഴ്ചവച്ച  തൊഴിലാളികൾക്കുള്ള അംഗീകാരമാണ്  ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷനെന്നും ട്രസ്റ്റ് ഇൻഡക്സ് സ്കോറിലെ വർധന സ്ഥാപനത്തിലുള്ള ഞങ്ങളുടെ  വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതായും സന്യാൽ വ്യക്തമാക്കി.

 

തൊഴിലാളി സൗഹൃദത്തിൽ ഏറെ മുന്നിൽ

jehangir-ratanji-dadabhoy-tata
Photo Credit : Tata Steel Official Site / YouTube Screen Shot

 

114 വർഷത്തിലേറെയായി ടാറ്റാ സ്റ്റീൽ ലോകത്തെ ഏറ്റവും തൊഴിലാളി സൗഹൃദ കമ്പനികളിലൊന്നായി ഉയർന്നുവരുന്നു. കൂടാതെ മാനവ വിഭവ ശേഷി മേഖലയിൽ വ്യവസായ നിലവാരം സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലുമാണ്.‌ നിയമനിർമാണം നിർബന്ധമാക്കുന്നതിനു  മുൻപുതന്നെ ജീവനക്കാരുടെ ക്ഷേമ പദ്ധതികളിലും കമ്യൂണിറ്റി സംരഭങ്ങളിലും ടാറ്റാ സ്റ്റീൽ മുൻനിരയിലായിരുന്നു. എട്ട് മണിക്കൂർ ജോലിസമയം, ശമ്പളത്തോടു കൂടിയുള്ള അവധി, തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് സ്കീം  അപകട നഷ്‌ടപരിഹാര പദ്ധതി എന്നിവ ആദ്യം നടപ്പാക്കിയതും ടാറ്റയാണ്. ലാഭത്തെ അടിസ്‌ഥാനമാക്കി ബോണസ് വിതരണവും തുടങ്ങിയതും ടാറ്റ. ഇവയെല്ലാം ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ(െഎഎൽഒ) അംഗീകരിക്കുകയും ഇന്ത്യയിൽ നിയമം നടപ്പാക്കുകയും ചെയ്തു.

 

ജംഷഡ്പൂരിലൂടെ പടർന്നു പന്തലിച്ചു

 

ടാറ്റാ സ്‌റ്റീൽ എന്ന ആശയം ആദ്യം കൊണ്ടുവന്നത് ജാംഷെഡ്‌ജി നുസർവാൻജി ടാറ്റയാണ്. ജർമൻ ഭൂമിശാസ്‌ത്രജ്‌ഞനായ റിറ്റർ വാർട്‌സ് നാഗ്‌പൂരിൽ ഇരുമ്പയിരിന്റെ വൻ തോതിലുള്ള നിക്ഷേപം ഉണ്ടെന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ഉരുക്ക് നിർമാണ ശാല സ്‌ഥാപിക്കുന്നതിന്റെ സാധ്യതകൾ ജാംഷെഡ്‌ജി അറിഞ്ഞത്. ജംഷഡ്‌ജിയുടെ മകൻ ദൊറാബ് ടാറ്റയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം മൂന്ന് വർഷം നീണ്ട പരിശ്രമത്തിനൊടുവിൽ പ്ലാന്റ് സ്‌ഥാപിക്കുന്നതിന് ജംഷഡ്‌പൂർ തിരഞ്ഞെടുക്കുകയാണ് ചെയ്‌തത്. 1907 ഓഗസ്‌റ്റ് 26ന് ടാറ്റ അയൺ ആൻഡ് സ്‌റ്റീൽ കമ്പനി ലിമിറ്റഡ് എന്ന പേരിൽ കമ്പനി റജിസ്‌റ്റർ ചെയ്‌തു. ഇതോടൊപ്പം മൂലധനം കണ്ടെത്തുന്നതിന് ഓഹരി പുറത്തിറക്കാനും തീരുമാനിച്ചു. ഓഹരിക്ക് ലഭിച്ച മികച്ച പ്രതികരണം ഉടമകളെ അമ്പരപ്പിച്ചു. മൂന്ന് ആഴ്‌ച്ചയ്‌ക്കുള്ളിൽ ഇന്ത്യയിൽ നിന്നു തന്നെ 8000 നിക്ഷേപകർ ഓഹരി വാങ്ങി. നാലു ലക്ഷം പൗണ്ടിന്റെ കടപ്പത്രം ഗ്വാളിയർ രാജാവ് വാങ്ങി. ഓഹരി വഴി 2.32 കോടി രൂപയാണ് അന്ന് നേടിയത്. ഇതിന്റെ പിൻബലത്തിൽ പ്രതിവർഷം 72,000 ടൺ ശേഷിയുള്ള പ്ലാന്റിന്റെ നിർമാണം 1908ൽ തുടങ്ങി. ഇന്ത്യക്ക് ആവശ്യമായ ഉരുക്കിന്റെ 14 ശതമാനവും വരും ഇത്. 1912 ഫെബ്രുവരി 16ന് ഉൽപാദനം തുടങ്ങി.

 

ഉയരങ്ങളിലെത്തിച്ചത് ജെആർഡി ടാറ്റ

 

ടാറ്റാ സ്‌റ്റീലിന് ജീവൻ നൽകിയത് ജംഷഡ്‌ജി നുസർവാൻജി ടാറ്റയാണെങ്കിലും ജെആർഡി ടാറ്റയാണ്  (J.R.D. Tata) കമ്പനിയെ പുതിയ ഉയരങ്ങളിൽ എത്തിച്ചത്. പല പദ്ധതികളും ഒന്നാമതായി നടപ്പാക്കിയ കമ്പനി എന്ന് ബഹുമതിയും ടാറ്റാ സ്‌റ്റീലിനുണ്ട്. ഫെറോ മാൻഗനീസ് ആദ്യമായി നിർമിച്ചത് ടാറ്റയാണ്. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഷെല്ലുകൾ നിർമിക്കാൻ ഉപയോഗിച്ചത് ടാറ്റ നിർമിച്ച ഉരുക്കാണ് ഓരോ വർഷവും അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം സ്ഥാപനങ്ങൾ ജോലിസ്ഥലത്തെ സംസ്കാരം ശക്തിപ്പെടുത്തുന്നതിനുള്ള വിലയിരുത്തലിനും ബെഞ്ച് മാർക്കിങിനും ആസൂത്രണ പ്രവർത്തനങ്ങൾക്കുമായി  ഗ്രേറ്റ് പ്ലേസ്ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്നു.

 

Content Summary : Tata Steel certified ‘Great Place to Work’ for the fifth consecutive time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com