ADVERTISEMENT

ക്യാംപസ് റിക്രൂട്മെന്റിൽ ഓൺലൈൻ വിപ്ലവത്തിന്റെ കാലമാണിത്. മുൻപു മുൻനിര കോളജുകളിൽ മാത്രം എത്തിയിരുന്ന വൻകിട കമ്പനികൾ ഇപ്പോൾ ഒട്ടേറെ കോളജുകളിൽനിന്ന് ഒരേസമയം പ്ലേസ്മെന്റ് നടത്തുന്നു. കമ്പനികൾക്കു നേരിട്ടു ക്യാംപസിൽ എത്തേണ്ട എന്നതും ഓൺലൈൻ രീതിയിൽ ഒട്ടേറെ കോളജുകളിലെ വിദ്യാർഥികളെ പ്ലേസ്മെന്റ് നടപടികളിൽ പങ്കെടുപ്പിക്കാം എന്നതും ഇതിനു കാരണമായിട്ടുണ്ട്. കോവിഡ് കൊണ്ടുവന്ന ഈ മാറ്റത്തിന്റെ ചുവടു പിടിച്ചാണ് 2022ലെ പ്ലേസ്മെന്റ് ട്രെൻഡുകൾ നാം വിലയിരുത്തേണ്ടത്.

 

കോവി‍ഡിനിടയിലും കഴിഞ്ഞവർഷം എൻജിനീയറിങ് കോളജുകളിൽ പ്ലേസ്മെന്റ് കൂടി. കൂടുതലും ഐടി കമ്പനികളിലേക്കായിരുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ തുടങ്ങിയ കോർ മേഖലകളിൽനിന്നുള്ള കമ്പനികളുടെ വരവ് കുറഞ്ഞിരുന്നെങ്കിലും ഈ വർഷം അവരും സജീവമാകുമെന്നാണു വിലയിരുത്തൽ. ഇതെല്ലാം വിലയിരുത്തിയാകണം വിദ്യാർഥികളുടെ ഈവർഷത്തെ ‘പ്ലേസ്മെന്റ് പ്ലാൻ’.

 

അധികപഠനം ഓൺലൈനിൽ

കംപ്യൂട്ടർ സയൻസ് പഠിച്ചവർക്കു മാത്രമല്ല, മറ്റു ബ്രാഞ്ചുകളിലെ വിദ്യാർഥികൾക്കും ഐടി കമ്പനികളിൽ പ്ലേസ്മെന്റ് കിട്ടാറുണ്ടെന്നു നമുക്കറിയാം. എന്നാൽ, വിദ്യാർഥിയുടെ അറിവും വൈദഗ്ധ്യവും അനുസരിച്ചാകും ശമ്പള പാക്കേജ്. ഐടി പ്ലേസ്മെന്റുകളിൽ കോഡിങ് അഥവാ പ്രോഗ്രാമിങ്ങാണു പ്രധാനം. പൈത്തൺ, സി ++ പോലെ ഏതെങ്കിലുമൊരു കംപ്യൂട്ടർ ഭാഷയെങ്കിലും അറിഞ്ഞിരിക്കണം. ഓൺലൈൻ കോഴ്സുകളിലൂടെയും ഇവയിൽ പ്രാവീണ്യം നേടാം.

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് പോലുള്ള സാങ്കേതികവിദ്യകളുടെ അടിസ്ഥാനമറിയുന്നവർക്കു വലിയ ഡിമാൻഡുണ്ട്. ക്ലാസ്റൂം പഠനത്തോടൊപ്പം തന്നെ ഓൺലൈൻ കോഴ്സുകളിലൂടെ ഇവയിൽ അറിവു നേടാം. 

 

ദേശീയതലത്തിൽ വരും ക്വാളിഫയർ ടെസ്റ്റുകൾ

jacob-elias

ടിസിഎസ് നേരിട്ടുള്ള ക്യാംപസ് പ്ലേസ്മെന്റിനു പുറമേ, ദേശീയതലത്തിൽ ഓൺലൈനായി നാഷനൽ ക്വാളിഫയർ ടെസ്റ്റ് (എൻക്യുടി) നടത്തിയും ഉദ്യോഗാർഥികളെ ഷോർട്‍ലിസ്റ്റ് ചെയ്യാറുണ്ട്. ‘ഇൻഫോസിസ് സർട്ടിഫിക്കേഷൻ എക്സാമും’ ഇത്തരത്തിലുള്ളതാണ്. രാജ്യത്ത് എവിടെയുള്ളവർക്കും ഒരേപോലെ അവസരം ലഭിക്കുന്ന ഇത്തരം ക്വാളിഫയർ ടെസ്റ്റുകൾ ഇനി കൂടുതൽ കമ്പനികൾ നടത്തും. ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള തയാറെടുപ്പു വേണം. അടിസ്ഥാന വിഷയങ്ങൾ അറിയുക, ആശയവിനിമയം ഉൾപ്പെടെയുള്ള സോഫ്റ്റ് സ്കിൽസ് വികസിപ്പക്കുക എന്നിവ തന്നെ പ്രധാനം. ഒരു ടീമിന്റെ ഭാഗമാകാൻ പറ്റുന്നയാളാണോ ഉദ്യോഗാർഥി എന്നത് എല്ലാ കമ്പനികളും പരിശോധിക്കുന്ന കാര്യമാണ്. നേരത്തേ ചെയ്ത ഗ്രൂപ്പ് പ്രോജക്ടുകൾ സഹായകരമാകുന്നത് ഇക്കാര്യത്തിലാണ്.

 

ഓൺലൈൻ ഇന്റർവ്യൂ: വേണം ഹോംവർക്ക്

ഇന്റർവ്യൂവിനു വേണ്ട തയാറെടുപ്പുകളെക്കുറിച്ചു മുൻപു നമ്മൾ പറയാറുണ്ടായിരുന്നു. ചെറിയൊരു ഭേദഗതിയോടെ, ഓൺലൈൻ ഇന്റർവ്യൂവിനായി പ്രത്യേകം ഹോംവർക്ക് വേണ്ട കാലമാണിനി. ‘ഇന്റർവ്യൂബിറ്റ്’ പോലെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇതിനുള്ള പരിശീലനം നേടാം. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട മറ്റുചില അടിസ്ഥാന കാര്യങ്ങളുമുണ്ട്. കംപ്യൂട്ടറിൽ വൈറസ് ഉണ്ടാകരുത്. പശ്ചാത്തലത്തിൽ മറ്റ് ആപ്ലിക്കേഷനുകൾ റൺ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം. നോട്ടിഫിക്കേഷനുകൾ ഓഫാക്കി വയ്ക്കാൻ മറക്കരുത്. മുറിയിൽ വെളിച്ചം നന്നായി ക്രമീകരിക്കണം. ചെറിയ കാര്യങ്ങളെന്നു തോന്നാമെങ്കിലും ഓൺലൈൻ ഇന്റർവ്യൂവിൽ ഇതെല്ലാം പ്രധാനം.

mathew

 

കുസാറ്റിന്റെ ചരിത്രത്തിലെ റെക്കോർഡ് പ്ലേസ്മെന്റാണ് കഴിഞ്ഞവർഷത്തേത്. ഇത്തവണ അതിലും കൂടും. കോഴ്സിന്റെ ആദ്യവർഷം മുതൽ പ്ലേസ്മെന്റ് ലക്ഷ്യം മനസ്സിൽ വേണം. ബാക് പേപ്പർ ഉണ്ടാകരുത്. സോഫ്റ്റ് സ്കില്ലുകൾ തേച്ചുമിനുക്കണം.

rahna-kader

 

ഡോ.ജേക്കബ് ഏലിയാസ്,

ചീഫ് പ്ലേസ്മെന്റ് ഓഫിസർ, കുസാറ്റ്

 

ഇന്റേൺഷിപ് കാലത്തെ മികവു നോക്കി നിയമനം നൽകുന്ന ട്രെൻഡ് വർധിക്കുന്നു. ശമ്പളം മാത്രമല്ല, കമ്പനിയുടെ മൂല്യം, തസ്തിക, ശമ്പളം കൂടാനുള്ള സാഹചര്യം എന്നിവയും പരിശോധിച്ചാണു ജോലി തിരഞ്ഞെടുക്കേണ്ടത്. ആദ്യ ജോലി കരിയറിൽ വളരെ പ്രധാനമാണ്.

ഡോ. സി.ഡി.മാത്യു ചുങ്കപ്പുര,

പ്ലേസ്മെന്റ് ഓഫിസർ, ഐഐഐടി കോട്ടയം

 

നിങ്ങൾക്കിഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനാകും ഇന്റർവ്യൂ നടത്തുന്നവർ നിർദേശിക്കുക. അവ അറിഞ്ഞിരിക്കുക മാത്രമല്ല, ഇൻഡസ്ട്രിയിലെ അവയുടെ പ്രായോഗികത സംബന്ധിച്ച് ധാരണയുണ്ടായിരിക്കുകയും വേണം. മോക് ഇന്റർവ്യൂകളും കൂട്ടുകാരുമൊത്തുള്ള ഗ്രൂപ്പ് ഡിസ്കഷനുകളും ജോലി ലഭിക്കാനുള്ള സാധ്യത പതിന്മടങ്ങ് കൂട്ടും.

 

രഹ്ന കാദർ

ഗ്രൂപ്പ് മാനേജർ, ഓറക്കിൾ

 

Content Summary: Campus Placement Trends In 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com