ADVERTISEMENT

രാജ്യത്ത് ആദ്യമായി ഒരു ആഴക്കടൽ മത്സ്യബന്ധന കപ്പലിന്റെ ക്യാപ്റ്റനായ വനിതയോ?! മലയാളിയായ കെ.കെ.ഹരിത (K.K.Haritha) ആ സ്ഥാനത്തെത്തിയപ്പോൾ മൂക്കത്തു വിരൽ വച്ചവർ കുറച്ചല്ല. ആലപ്പുഴ എഴുപുന്ന പഞ്ചായത്തിൽനിന്നുള്ള ഈ ഇരുപത്തഞ്ചുകാരി തന്റെ സ്വപ്നസഞ്ചാരത്തിലേക്ക് എത്തിയതെങ്ങനെയെന്നു നമുക്കൊന്നു നോക്കാം. 

 

ആർക്കും കടന്നുപോകാനാവില്ലെന്നു പലരും വിചാരിക്കുന്ന കടമ്പകൾ മറികടന്നാണ് ഹരിത തന്റെ ഇഷ്ടജോലിയിലെ ഉന്നതപദവി സ്വന്തമാക്കുന്നത്. എറണാകുളത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ്ങിൽ (CIFNET) ആയിരുന്നു ഹരിതയുടെ ബിരുദപഠനം. ബാച്‌ലർ ഇൻ ഫിഷിങ് ആൻഡ് നോട്ടിക്കൽ സയൻസ് പാസായത് 2016 ൽ. കൂടെ പഠിച്ച പലരും മാസ്റ്റേഴ്സിനു പോയി. ചിലരൊക്കെ പഠനത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞ് ഇടയ്ക്കുവച്ചു നിർത്തിപ്പോയി. എന്നാൽ, ഹരിതയുടെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. 

 

പഠനശേഷം സിഫ്നെറ്റിന്റെതന്നെ ‘പ്രശിക്ഷണി’ എന്ന പരിശീലനക്കപ്പലിലാണ് ഹരിത ആദ്യം ആഴക്കടലിൽ പോയത്. ഒന്നും രണ്ടുമല്ല, 180 ദിവസം! അത്തരമൊരു കപ്പലിലെ ആദ്യ വനിതാ ക്രൂ ആയിരുന്നു ഹരിത. ചീഫ് ഓഫിസർ സ്ഥാനത്തേക്കു പല പരീക്ഷകളും പാസായി 2017 ൽത്തന്നെ ഹരിത ഉയർന്നു. 

 

കപ്പലിന്റെ ക്യാപ്റ്റനാവുക എന്ന ലക്ഷ്യം ഹരിതയുടെ മനസ്സിൽ ചെറുപ്പത്തിലേ സ്ഥാനംപിടിച്ചിരുന്നു. അതിനായി ‘പ്രശിക്ഷണി’യിൽ 450 ദിവസത്തെ കടൽസഞ്ചാര പരിശീലനത്തിനു പോയി. 21 ജീവനക്കാരിൽ ആ സമയത്തു ഹരിതയുടെ കീഴിലുണ്ടായിരുന്നു. 2020 ൽ ക്യാപ്റ്റൻ തസ്തികയ്ക്കുള്ള എഴുത്തുപരീക്ഷ പാസായി. മുംബൈയിലെ ഒരു മർച്ചന്റെ നേവി സ്ഥാപനത്തിൽ ചേർന്ന് 2021 ഫെബ്രുവരി മുതൽ സെപ്റ്റംബർവരെ കടൽയാത്രാ പരിശീലനം. ഓസ്ട്രേലിയ മുതൽ യുഎസ് വരെ ആ യാത്ര നീണ്ടു. ആറു മാസത്തെ പരിശീലനത്തിനുശേഷം നാട്ടിലെത്തി അടുത്ത റൗണ്ട് പരീക്ഷകൾ പാസായി. നവംബറിൽ ഫൈനൽ പരീക്ഷ. അതും കടന്നപ്പോൾ ഹരിത തന്റെ സ്വപ്നത്തിലേക്കെത്തി–മത്സ്യബന്ധന കപ്പലിന്റെ ക്യാപ്റ്റൻ പദവിയിലേക്ക്. 

 

ജെൻഡർ വ്യത്യാസങ്ങൾ മാഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ ഇത്തരം ജോലികൾ ഏറ്റെടുക്കുന്ന ഉദാഹരണങ്ങൾ ഏറിവരുന്നത്, പിറകെ വരുന്ന തലമുറയ്ക്കു വലിയ പ്രചോദനമാണ്. വലിയ സാമ്പത്തികശേഷി ആവശ്യമായതാണ് കടൽപരിശീലനവുമായി ബന്ധപ്പെട്ട കോഴ്സുകളുടെ ഫീസും മറ്റു ചെലവുകളും. പ്രയാസങ്ങളുണ്ടായിട്ടും, അതിനെയൊക്കെ അതിജീവിക്കാൻ ഹരിതയ്ക്കു കരുത്തായത് ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന വലിയ സ്വപ്നമാണ്. 

 

നാവികസേനയിൽ ചേരുകയെന്നതായിരുന്നു ഹരിതയുടെ ആദ്യ ലക്ഷ്യം. പക്ഷേ, ഫിസിക്കൽ ടെസ്റ്റിൽ പുറത്തായതിനെത്തുടർന്ന് അതു കയ്യെത്തിപ്പിടിക്കാനായില്ല. എന്നുവച്ച് ഹരിത തന്റെ സ്വപ്നം ഉപേക്ഷിച്ചില്ല. ഇഷ്ടമേഖലയിൽ പിന്നെ സാധ്യമാകുന്ന അടുത്ത വഴിയിലേക്കു നീന്തുകയായിരുന്നു, ആ കുട്ടി. കുടുംബത്തിന്റെയും ഒപ്പം ജോലി ചെയ്തവരുടെയും വലിയ പിന്തുണയാണ് ഹരിതയ്ക്ക് ഈ ലക്ഷ്യത്തിലേക്കെത്താൻ സഹായകമായതെന്നു മറക്കാനാവില്ല. ലോകം മുഴുവൻ യാത്ര ചെയ്യാനുള്ള അവസരം മാത്രമല്ല, വലിയ ശമ്പളം ലഭിക്കാനുള്ള അവസരംകൂടിയാണ് മർച്ചന്റ് നേവി ജോലി തുറന്നുവയ്ക്കുന്നത്. 

മുൻവിധികൾ മാറ്റിവയ്ക്കാൻ തയാറായാൽ നമുക്കിടയിൽനിന്ന് ഇനിയും ഹരിതകളുണ്ടാവും. കഠിനപാതകളെ അതിജീവിക്കാനുള്ള മനസ്സാണു പ്രധാനം. നിശ്ചയദാർഢ്യത്തിന്റെ ഈ പെൺകരുത്തിന് ഒരു വലിയ സല്യൂട്ട് നൽകാതെ വയ്യ. 

 

Conent Summary :Vijayatheerangal Column by G. Vijayaraghavan - Haritha K.K, India’s First Female Captain of Fishing Vessels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com