ADVERTISEMENT

ആന ഉറുമ്പിനോടു ചോദിച്ചു: നീ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ?. ഉറുമ്പ് പറഞ്ഞു: പുനർജന്മമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കുറപ്പില്ല. പക്ഷേ, ഒരുകാര്യം എനിക്കറിയാം. മനസ്സുവച്ചാൽ ഏതു നിമിഷവും തിരുത്താനും മാറാനും പുനരാരംഭിക്കാനും ആർക്കും കഴിയും. 

 

ഉയിർത്തെഴുന്നേൽപു മരണശേഷം മാത്രം സംഭവിക്കുന്ന അദ്ഭുതപ്രതിഭാസമാണെന്ന തെറ്റിദ്ധാരണ മൂലമാണു പലരും ജീവിച്ചിരിക്കുമ്പോൾതന്നെ മൃതരാകുന്നത്. ചിലരെങ്കിലും യൗവനത്തിൽതന്നെ മരണത്തെ പുൽകിയവരാണ്; സംസ്കരിക്കപ്പെടുന്നതു വാർധക്യത്തിലാണെന്നു മാത്രമേയുള്ളൂ. ശ്വാസം നിലയ്ക്കുമ്പോൾ മരിക്കുന്നതല്ല, ശ്വാസോച്ഛ്വാസം ത്വരിതഗതിയിൽ നടക്കുമ്പോൾത്തന്നെ നിർജീവമാകുന്നതാണു കൂടുതൽ ഭയാനകം. 

 

ഏതിനാണു കൂടുതൽ പ്രാധാന്യം കൽപിക്കേണ്ടത്; പുനർജന്മം ശ്രേഷ്ഠമാകാനോ അതോ ഇപ്പോഴുള്ള ജീവിതത്തിലെ ഓരോ നിമിഷവും മെച്ചപ്പെട്ടതാകാനോ. ജീവിച്ചിരിപ്പുണ്ട് എന്നതിനു തെളിവായി നാഡീസ്പന്ദനം മാത്രം പോരാ. അതു വെന്റിലേറ്ററിലുള്ളവർക്കുമുണ്ട്. ഇന്നലത്തേതിനെക്കാൾ മെച്ചപ്പെടുത്തി ഇന്നെന്താണു ചെയ്തത്, മാറ്റാൻ പരിശ്രമിച്ച ദുശ്ശീലമെന്താണ്, ഇതുവരെ ചെയ്യാതിരുന്ന എന്തെങ്കിലും കാര്യം ഇന്നു ചെയ്തു നോക്കിയോ, ആരുടെയെങ്കിലും ക്രിയാത്മക നിർദേശങ്ങൾക്കു ചെവികൊടുത്തോ തുടങ്ങിയ വിചിന്തനങ്ങൾക്ക് അനുകൂല മറുപടിയുണ്ടെങ്കിൽ അയാൾ പുനർജീവന പാതയിലാണ്. സ്വയം നവീകരിക്കാനും പുനർനിർമിക്കാനും കഴിയാത്തവരായി ആരുമില്ല. പക്ഷേ, സ്വന്തം ശരികളെപ്പോലും ചോദ്യം ചെയ്യാനുള്ള കരുത്തുണ്ടാകണം. ജീവിച്ചിരിക്കുമ്പോൾ എത്രതവണ പുനർജനിക്കാൻ കഴിഞ്ഞു എന്നതിലാണു ജീവിതത്തിന്റെ പുതുമയും സൃഷ്ടിപരതയും. ഒന്നും തുടച്ചുനീക്കാതെയും കൂട്ടിച്ചേർക്കാതെയുമുള്ള ജീവിതത്തിന് എന്തു സാഹസികതയാണുള്ളത്?. 

 

എല്ലാം അവസാനിപ്പിച്ചു ജീവിതത്തിൽ നിന്നുതന്നെ വിടവാങ്ങിയവരെക്കുറിച്ച് എല്ലാവരും ദയനീയതയോടെ സംസാരിക്കും. അടിത്തറയും ആകാശവും നഷ്ടപ്പെട്ടിട്ടും ആത്മബലംകൊണ്ടു മാത്രം പറന്നുയരുന്നവർക്ക് അതിലധികം പ്രാധാന്യം ലഭിക്കേണ്ടതല്ലേ. 

 

Content Summary : Daily Motivation - How does it feel to be reborn?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com