ADVERTISEMENT

കംപ്യൂട്ടർ സോഫ്‌റ്റ്‌വെയർ മേഖലയിലെ ഉന്നതസ്‌ഥാനങ്ങൾ വരെ ചെന്നെത്താൻ സഹായിക്കുന്ന യോഗ്യതയാണ് എംസിഎ (മാസ്‌റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്). കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ വിഭാഗങ്ങളിൽപ്പെട്ട, എഐസിടിഇ അംഗീകാരമുള്ള, 41 സ്ഥാപനങ്ങളിലെ 2 വർഷ എംസിഎ പ്രവേശനത്തിന് ഇന്നു മുതൽ ജൂൺ 1 വരെ അപേക്ഷ നൽകാം. കൂടുതൽ സ്ഥാപനങ്ങൾ/സീറ്റുകൾ വന്നേക്കാം. വെബ് : www.lbscentre.kerala.gov.in.

 

ബിസിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്/ഐറ്റി, ബിടെക്, ബിഎ, ബിഎസ്‌സി, ബികോം, ബിവോക് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവിലോ ബിരുദത്തിലോ മാത്‌സ് അഭികാമ്യം. ഇങ്ങനെ മാത്‌സ് പഠിച്ചിട്ടില്ലാത്തവർ നിർദിഷ്ട ‘ബ്രിജ് കോഴ്സ്’ ജയിക്കണം. ആവശ്യമെങ്കിൽ കംപ്യൂട്ടർ വിഷയങ്ങളിലും ബ്രിജ് കോഴ്സ് ഏർപ്പെടുത്തും.

 

യോഗ്യതാ പരീക്ഷയിൽ 50% എങ്കിലും മാർക് വേണം. സംവരണവിഭാഗക്കാർക്ക് 45% മതി. പ്രവേശനസമയത്തു മാർക്ക് ലിസ്‌റ്റ് ഹാജരാക്കാവുന്ന ഫൈനൽ ഇയറുകാരെയും പരിഗണിക്കും. ഇന്ത്യയുടെ ഏതു ഭാഗത്തുള്ളവർക്കും പ്രവേശനമുണ്ട്. പക്ഷേ, കേരളീയർക്കു മാത്രമാണ് സംവരണാനുകൂല്യം. കേരള പ്രഫഷനൽ കോഴ്സ് മാനദണ്ഡപ്രകാരം സാമ്പത്തികപിന്നാക്ക വിഭാഗത്തിനുൾപ്പെടെ സംവരണമുണ്ട്.

 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ജൂൺ 12ന് രാവിലെ 10 മുതൽ 12 വരെ പ്രവേശനപരീക്ഷ നടത്തും. കംപ്യൂട്ടർ സയൻസ് (50 ചോദ്യം), മാത്‌സ് & സ്‌റ്റാറ്റ്സ് (25), ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് & ലോജിക്കൽ എബിലിറ്റി (25),  ഇംഗ്ലിഷ് (15), പൊതുവിജ്‌ഞാനം (5) എന്നീ വിഷയങ്ങളിൽ നിന്നായി 120 മൾട്ടിപ്പിൾ–ചോയ്സ് ഒബ്‌ജക്‌റ്റിവ് ചോദ്യങ്ങൾക്ക് 120 മിനിറ്റിൽ ഉത്തരം നൽകണം. മാത്‌സ് / സ്‌റ്റാറ്റ്സ് ചോദ്യങ്ങൾക്കു പ്ലസ്ടു നിലവാരവും, ക്വാണ്ടിറ്റേറ്റിവ് വിഭാഗത്തിനു ബിരുദനിലവാരവും ആയിരിക്കും. സിലബസ് സൂചനകൾ പ്രോസ്പെക്ടസിലുണ്ട്.

ഏകജാലക സംവിധാനം വഴി എൽബിഎസ് സെന്റർ അലോട്മെന്റ് നടത്തും. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓൺലൈൻ അപേക്ഷാസൗകര്യവും വെബ്സൈറ്റിലുണ്ട്. അപേക്ഷാഫീ 1200 രൂപ; പട്ടികവിഭാഗം 600 രൂപ. ഫോൺ : 0471 – 2560363.

 

Content Summary : Apply Now For MCA Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com