ADVERTISEMENT

മുള്ളിനെ മുള്ളുകൊണ്ടെടുക്കണം എന്നു പറയാറുണ്ട്. ഓരോരുത്തരോടും അവരർഹിക്കുന്ന രീതിയിൽ പെരുമാറണമെന്ന് അനുഭവത്തിൽനിന്നു പഠിച്ച കാര്യം പങ്കുവയ്ക്കുകയാണ് ബഹ്റൈനിൽ ജോലി ചെയ്യുന്ന സോണി ജോയി. തന്നോട് അപമര്യാദയായി പെരുമാറിയ കുട്ടികളെ അനുസരിപ്പിക്കാൻ പ്രയോഗിച്ച വേറിട്ട രീതിയെക്കുറിച്ചും ആ രീതി പ്രയോജനം ചെയ്തതിനെക്കുറിച്ചും സോണി പറയുന്നതിങ്ങനെ...

 

സെമിനാരിയില്‍നിന്നു വൈദികനാകാതെ തിരികെവന്നപ്പോഴാണ് അധ്യാപകനാവാന്‍ മോഹം കലശലായത്. അങ്ങനെ കേരളത്തിലെ ഒരു കോളജിലും അസമിലും അരുണാചല്‍ പ്രദേശിലും സ്കൂളുകളിലും അധ്യാപകനായി ജോലി ചെയ്തതിന്റെ അനുഭവപരിചയവുമായാണ് ദുബായിലേക്കു വിമാനം കയറിയത്. പഠിപ്പിച്ച സ്കൂളുകളില്‍ എല്ലാം ക്ലാസുകള്‍ക്കപ്പുറത്ത് കലാപരമായ പല കഴിവുകളുമാണ് എനിക്ക് പ്രശസ്തി നേടിത്തന്നത്. മലയാളികളായ ഒരുപാട് അധ്യാപകർ അവിടെ പഠിപ്പിച്ചിരുന്നു. ദുബായിലെത്തിയ ഞാന്‍ പല ജോലികള്‍ക്കായി ശ്രമിച്ചു.

 

ബിസിനസുകാരനായ അളിയന്‍ അൽക്കൂസിലും ജബല്‍ അലിയിലും പോകുന്ന വഴിയില്‍ എന്നെ ഇറക്കി വിടും .നൂറ കണക്കിന് സിവി കോപ്പികള്‍ എടുത്ത് പല പല കമ്പനികളിലും ഞാന്‍ മണിക്കൂറുകള്‍ കയറിയിറങ്ങിയിട്ടും ജോലി കിട്ടുന്ന ഒരു ലക്ഷണവും കണ്ടില്ല. അങ്ങനെ അജ്മാന്‍ വ്യവസായ മേഖലയില്‍ കയറിയിറങ്ങി വെയിലേറ്റ് വാടിത്തളര്‍ന്നു. മൂത്രശങ്കയുമായിനിന്ന് പരുങ്ങുമ്പോഴാണ് മഞ്ഞ നിറമുള്ള ഒരു ബസ് പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പെട്ടത്. വിജനമായ അവിടെ കാര്യം സാധിക്കാം എന്നു ചിന്തിച്ചപ്പോഴാണ് അതൊരു സ്കൂള്‍ ബസാണെന്ന് മനസ്സിലായത്. സ്കൂളിന്‍റെ ഫോണ്‍നമ്പറും അതില്‍ കൊടുത്തിരുന്നു. അപ്പോഴാണ്‌ പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് എന്ന പുസ്തകം മനസ്സില്‍ കടന്നു വന്നത്. പെട്ടെന്നുതന്നെ ആ നമ്പറില്‍ ചുമ്മാ വിളിച്ചു നോക്കി. 

 

career-channel-work-experience-series-sony-karackal-memoir-author-image
സോണി ജോയി

ഫോണെടുത്ത റിസപ്ഷനിസ്റ്റ് പറഞ്ഞു, കഴിഞ്ഞ ദിവസം ഒരു ഇംഗ്ലിഷ് ടീച്ചര്‍ അവിടെനിന്നു വിരമിച്ചു, അതിനാല്‍ ഒരു ടീച്ചറെ ആവശ്യമുണ്ടെന്ന്. അടുത്ത ദിവസം തന്നെ അഭിമുഖത്തിനു പങ്കെടുക്കാന്‍ പറഞ്ഞ പ്രകാരം ഞാന്‍ സ്കൂളില്‍ എത്തി. ആദ്യമായാണ് വിദേശത്ത് ഒരു അഭിമുഖം. എനിക്ക് തല കറങ്ങുന്നതുപോലെ തോന്നി. അഭിമുഖം കുളമായി എന്നെനിക്ക് ബോധ്യമായി. ഡെമോ ക്ലാസ് എടുപ്പിക്കണോ എന്ന് അവര്‍ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഞാന്‍ ചാടിപ്പറഞ്ഞു. “ഡെമോ ക്ലാസ് എടുക്കാന്‍ ഞാന്‍ തയാറാണ്”. ഒന്‍പതാം ക്ലാസ്സില്‍ പക്ഷിശാസ്ത്രഞ്ജന്‍ സാലിം അലിയെ കുറിച്ചുള്ള ലെസണ്‍ ആണ് എനിക്ക് ക്ലാസ് എടുക്കാന്‍ നല്‍കിയത്. ക്ലാസ് കഴിഞ്ഞപ്പോള്‍ കുട്ടികളുടെ കയ്യടിയും ഹെഡ്മിസ്ട്രസ് ജിജി മാമിന്‍റെ ഹസ്തദാനവും ഒരു സ്വപ്നം പോലെ ഇപ്പോഴും എന്‍റെ മനസ്സില്‍ പച്ചപിടിച്ചു കിടക്കുന്നു .അങ്ങനെയാണ് പല രാജ്യങ്ങളില്‍ നിന്നുള്ള ‘കുപ്രസിദ്ധരായ’ കുട്ടികളെ പഠിപ്പിക്കാന്‍ എനിക്കൊരവസരം കിട്ടുന്നത്.

 

സിറിയ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഇറാന്‍, അള്‍ജീരിയ, ഈജിപ്ത്, സുഡാന്‍ എന്നു വേണ്ട, ഒട്ടു മിക്ക രാജ്യങ്ങളിലെ കുട്ടികളും ഉണ്ടായിരുന്നു എന്‍റെ ക്ലാസില്‍. ക്ലാസുകളില്‍ മിക്കവാറും അധ്യാപകര്‍ക്കു പകരം കുട്ടികളാണ് സംസാരിക്കുക. അതിനിടയില്‍ സമയം ഉണ്ടാക്കിയിട്ട് വേണമായിരുന്നു അവരെ പഠിപ്പിക്കാന്‍. അതു മടുത്താണ് എനിക്ക് മുന്‍പേ ഉണ്ടായിരുന്ന അധ്യാപിക ജീവനും കൊണ്ടോടിയത്. ആദ്യദിവസം എന്‍റെ പേര് പറയാന്‍ പോലും പത്തില്‍ പഠിക്കുന്ന കുട്ടികള്‍ (പ്രായം പതിനെട്ടു കഴിഞ്ഞവരാണ് കൂടുതല്‍) എനിക്ക് അവസരം തന്നില്ല. 

 

കേരളത്തിലെ കുട്ടികളെപ്പോലെ ഇവരെ കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്നെനിക്കു ബോധ്യമായി. എന്നെയാരും ശ്രദ്ധിക്കുന്നേയില്ല. അതുകൊണ്ട് അടുത്ത ക്ലാസില്‍ ഒരു കടുംകൈതന്നെ ഞാന്‍ ചെയ്തു. ക്ലാസില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്‌ കസേരയെടുത്ത്പൊക്കി മേശപ്പുറത്ത് ഊക്കില്‍ ഒരടി കൊടുത്തു. പെട്ടെന്ന് കുട്ടികളെല്ലാം ചാടി എണീറ്റ് എന്നോട് കയര്‍ത്തു. തിരിച്ചു ഞാനും കയര്‍ത്തു. ആ സംഭവം കുട്ടികളുടെ മനസ്സു തന്നെ മാറ്റികളഞ്ഞു. എന്‍റെ സൂത്രം വിജയിക്കുകയും ചെയ്തു. ക്ലാസില്‍ കുട്ടികളുടെ അപമര്യാദ തെളിയിക്കാന്‍ തിരിച്ച് എനിക്ക് ഒരു അപമര്യാദ കാണിക്കേണ്ടി വന്നത് അവരെ മനസ്സിലാക്കി കൊടുക്കാന്‍ സാധിച്ചു. അധ്യാപക ജീവിതം മാറി ബഹ്റൈനില്‍ ഒരു ഓഫിസില്‍ ജോലി ചെയ്യുമ്പോഴും മറക്കാത്ത അധ്യാപനത്തിന്‍റെ ഒരു പിടിയോർമകള്‍ ഇപ്പോഴും മനസ്സിലുണ്ട്.

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Guru Work Experience Series - Sony Karackal Memoir 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com