4 വർഷ ബിരുദം: രണ്ടുതരത്തിലുള്ള ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കണം, മാർഗരേഖയുമായി യുജിസി
Mail This Article
ന്യൂഡൽഹി ∙ പുതുതായി നടപ്പാക്കുന്ന 4 വർഷ ബിരുദ പ്രോഗ്രാമിലെ ഇന്റേൺഷിപ് സംബന്ധിച്ച കരടു മാർഗരേഖ യുജിസി പുറത്തിറക്കി. തൊഴിൽക്ഷമത വർധിപ്പിക്കുക, ഗവേഷണാഭിരുചി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ രണ്ടുതരത്തിലുള്ള ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കണം.
ആദ്യ 2 വർഷവും അവസാന പത്താഴ്ച ഇന്റേൺഷിപ് ആയിരിക്കും. 2 വർഷവും തൊഴിൽക്ഷമതയ്ക്കായിരിക്കും ഊന്നൽ. മൾട്ടിപ്പിൾ എക്സിറ്റ് ഓപ്ഷനുള്ളതിനാൽ 3 വർഷത്തിനു ശേഷം പഠനം അവസാനിപ്പിക്കുന്ന വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ഇതു മതിയാകും. നാലാം വർഷവും പഠനം തുടരുന്നവർ ഏഴാം സെമസ്റ്ററിൽ ഗവേഷണാഭിരുചി വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്റേൺഷിപ് പൂർത്തിയാക്കണം.
7, 8 സെമസ്റ്ററുകളിൽ ഇതിന്റെ അടിസ്ഥാനത്തിലുള്ള ഗവേഷണ പ്രബന്ധം തയാറാക്കണം. 4 വർഷത്തിനിടെ 450 മണിക്കൂർ ഇന്റേൺഷിപ്പിനായി മാറ്റിവയ്ക്കണം. 160 ക്രെഡിറ്റിൽ 20 ക്രെഡിറ്റ് ഇതിനാണ്. ദേശീയ പ്രാധാന്യമുള്ള ഗവേഷണ സ്ഥാപനങ്ങളിലുൾപ്പെടെ ഇന്റേൺഷിപ്പിന് സൗകര്യമൊരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Content Summary : UGC to release draft guidelines on research internship