ആടിന് ‘വിഷാദ രോഗം’, നായ്ക്കൾക്ക് ‘ഉറക്കഗുളിക’; ഉടമസ്ഥരുടെ വിചിത്ര ആവശ്യങ്ങളെപ്പറ്റി വെറ്ററിനറി ഡോക്ടർ
Mail This Article
ഓമനമൃഗങ്ങളെ മുതൽ ഉരഗങ്ങളെ വരെ പരിചരിക്കാൻ നിയോഗിക്കപ്പെട്ടവരാണ് വെറ്ററിനറി ഡോക്ടർമാർ. ഏറെ വ്യത്യസ്തരായ രോഗികളെ ശുശ്രൂഷിക്കുന്നതുകൊണ്ടുതന്നെ മറക്കാനാകാത്ത ധാരാളം നിമിഷങ്ങൾ അവരുടെ കരിയറിൽ ഉണ്ടാവുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് ലക്ഷദ്വീപ് സ്വദേശിയായ ഡോ. അബ്ദുൽ കബീർ പങ്കുവയ്ക്കുന്നത്. കേരളത്തിൽ സർക്കാർ വെറ്ററിനറി ഡോക്ടർ ആയി സേവനം അനുഷ്ഠിച്ച കാലത്തുണ്ടായ രസകരമായ അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നതിങ്ങനെ..
മൃഗാശുപത്രിയിലെ സേവനത്തിനിടയിൽ ഒട്ടേറെ നർമ മുഹൂർത്തങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും മലപ്പുറത്തുമാണ് ഞാൻ ജോലി ചെയ്തിരുന്നത്. മലപ്പുറത്തെ ഒരു മൃഗാശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്ന സമയം. ആശുപത്രിയിൽ അൽപം തിരക്കുള്ള ദിവസമായിരുന്നു അന്ന്. പലരും വന്ന് മൃഗങ്ങൾക്കുള്ള അസുഖം പറഞ്ഞു മരുന്നുകൾ വാങ്ങി പൊയ്ക്കൊണ്ടിരുന്നു. അതിനിടയിൽ ഒരാൾ മാത്രം എന്റെ അടുത്തു വരാതെ വാതിൽക്കൽ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു. പിന്നീടാണ് എനിക്കു മനസ്സിലായത് അയാൾ എന്റെ മുന്നിലെ തിരക്കു കുറയാൻ വേണ്ടി കാത്തു നിൽക്കുകയായിരുന്നുവെന്ന്. തിരക്ക് കുറഞ്ഞ് ഞാൻ ഒറ്റയ്ക്കായപ്പോൾ അയാൾ മെല്ലെ എന്റെ അടുത്ത് വന്ന് ആടിനുള്ള ശീട്ട് തന്നു. ആടിന് എന്താ കുഴപ്പം എന്ന് ചോദിച്ചപ്പോൾ, അയാൾ ചുറ്റുപാടും ഒന്ന് നോക്കിയിട്ട് എന്നോട് പതുക്കെ പറഞ്ഞു.
‘‘സാറേ. വീട്ടിൽ ഒരു ആടുണ്ട്. രണ്ടു ദിവസമായി അത് ഒന്നും കഴിക്കുന്നുമില്ല കുടിക്കുന്നുമില്ല. ഏതു നേരവും ദൂരേക്ക് നോക്കി ഒരേ ആലോചന. മാനസിക വിഷാദം ഉള്ളതു പോലെ തോന്നുന്നു. മൃഗങ്ങളിൽ ഇങ്ങനത്തെ അസുഖങ്ങൾ ഉണ്ടോ സാറേ? മരുന്ന് എന്തങ്കിലും കൊടുത്താൽ രക്ഷപ്പെടുമോ?’’
ഉള്ളിൽ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു. ‘‘ഉണ്ട്. ഉണ്ട്... മൃഗങ്ങൾക്കും ഇത്തരം അസുഖങ്ങൾ ഉണ്ട്. പ്രേമനൈരാശ്യം വല്ലതും ആകാം. ഇവിടുന്ന് ഒരു മരുന്ന് തരാം. അത് രണ്ട് ദിവസം കൊടുത്താൽ മാറിക്കോളും’’ എന്നു പറഞ്ഞ് ഞാൻ മരുന്നു കുറിച്ചു കൊടുത്തു. പിന്നീട് ആടിന്റെ വിഷാദമെന്തായെന്ന് എനിക്കറിയില്ല.
മറ്റൊരവസരത്തിൽ ഞാൻ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നപ്പോൾ നല്ല ഹൈറ്റും വെയിറ്റും ഉള്ള ഒരാൾ റൂമിലേക്ക് കയറി വന്ന് എന്റെ മുന്നിലെ കസേരയിൽ ഇരുന്നു. എന്നിട്ട് പറഞ്ഞു.
‘‘ഡോക്ടറെ, എന്റെ വീട്ടിൽ ഗജവീരന്മാരായ മൂന്ന് അൾസേഷ്യൻ പട്ടികൾ ഉണ്ട്. രാത്രിയാകുമ്പോൾ ഇവന്മാർ നിർത്താതെ കുരച്ചുകൊണ്ടിരിക്കും. അതു കാരണം എനിക്ക് ഉറങ്ങാൻ കഴിയാറില്ല.’’ പുള്ളി തന്നെ അതിന് പരിഹാരവും പറഞ്ഞു തന്നു. ‘‘ഡോക്ടർ ഇവന്മാർക്ക് കൊടുക്കാനുള്ള ഉറക്കഗുളിക കുറിച്ച് തരണം. ഞാനത് രാത്രി പാലിൽ കലർത്തി കൊടുത്തോളം. അപ്പോൾ അവന്മാരുടെ ശല്യം ഒഴിവായി കിട്ടുമല്ലോ’’
‘‘ശരി അങ്ങനെയായിക്കോട്ടെ’’. എന്നു പറഞ്ഞ് ശീട്ട് എഴുതിക്കൊടുത്തിട്ട് ഞാൻ പറഞ്ഞു. ‘‘ഇതിൽ ചെറിയ ഒരു ഉറക്കഗുളികയ്ക്ക് എഴുതിയിട്ടുണ്ട്. എല്ലാ മെഡിക്കൽ ഷോപ്പിലും കിട്ടും. അത് വാങ്ങിച്ചോളൂ’’ അപ്പോൾ അദ്ദേഹം ചോദിച്ചു. ‘‘മൂന്ന് നായകൾക്കും കൂടി ഒരു ഗുളിക മതിയോ. ഡോക്ടറേ?. ഞാൻ പറഞ്ഞു. ‘‘ഈ ഒരു ഗുളിക താങ്കൾക്കാണ്. അതു കഴിച്ച് താങ്കൾ നന്നായി ഉറങ്ങിക്കോളൂ. പട്ടികൾ കുരച്ച് കൊണ്ട് അതിന്റെ ഡ്യൂട്ടി നിർവഹിക്കട്ടെ’’. അതു കേട്ടപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചു എന്നിട്ട് എനിക്കൊരു ഷേക്ക് ഹാൻഡും തന്ന് ഇറങ്ങിപ്പോയി.
പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Work Experience Series - Dr Abdul Kabeer Cheriyapurakkad Memoir