ADVERTISEMENT

പുലർച്ചെ എഴുന്നേൽക്കാൻ മടിയുള്ള ഒരു വികൃതിക്കുട്ടി സ്ഥിരം ഒരു കുസൃതിയൊപ്പിക്കും. ആ കുറുമ്പിനെക്കുറിച്ചറിയാതെ അമ്മ എല്ലാ ദിവസവും രാവിലെ 5 മണിക്ക് അവള‌െയും സഹോദരിയെയും വിളിച്ചുണർത്തും. അത്ര പുലർച്ചയെഴുന്നേറ്റിട്ടും അധ്യാപികയായ ആ അമ്മയ്ക്ക് പലപ്പോഴും കൃത്യസമയത്ത് സ്കൂളിലെത്താൻ കഴിഞ്ഞിരുന്നില്ല. അമ്മയുടെ ഔദ്യോഗിക ജീവിതത്തിൽ തന്റെ വില്ലത്തരങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികളെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് അഭിനേത്രിയും നർത്തകിയും വ്ലോഗറുമായ അഞ്ജു അരവിന്ദ് തന്റെ സ്കൂൾ ഓർമകൾ പങ്കുവയ്ക്കുന്നത്.

 

തന്റെ സ്കൂളിലെ അധ്യാപിക കൂടിയായ അമ്മയെ സ്കൂളിലെത്താൻ  വൈകിപ്പിച്ച ആ സൂത്രവിദ്യയെക്കുറിച്ച് അഞ്ജു അരവിന്ദ് മനോരമ ഓൺലൈൻ വായനക്കാരോട് പങ്കുവയ്ക്കുന്നതിങ്ങനെ :

anju-aravind-with-mother-and-sister
അഞ്ജു അരവിന്ദ് അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം.

 

എന്റെ വീട്ടിൽനിന്ന് 28 കിലോമീറ്ററോളം ദൂരെയാണ് നൃത്താധ്യാപികയുടെ വീട്. ദിവസവും സ്കൂൾ വിട്ടു വന്ന ശേഷം അമ്മ എന്നെ ബസിൽ ടീച്ചറിന്റെ വീട്ടിൽ കൊണ്ടുപോകും. അവിടെനിന്ന് എട്ടരയ്ക്കുള്ള ലാസ്റ്റ് ബസിലാണ് തലശ്ശേരിയിലേക്കുള്ള മടക്കം. പകലത്തെ ഓട്ടമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ നന്നേ ക്ഷീണിക്കും. വൈകുന്നേരം ക്ഷീണിച്ചുറങ്ങുന്നതിനാൽ പഠിപ്പ് നടക്കില്ല. അതുകൊണ്ട് അമ്മ പുലർച്ചെ 5 മണിക്ക് അലാം വച്ചുണർത്തും. ഞാനും അനിയത്തിയും പുലർച്ചെ എഴുന്നേറ്റു പഠിക്കണമെന്ന് അമ്മയ്ക്ക് നിർബന്ധമാണ്. അന്ന് വീട്ടിൽ ഒരു ക്ലോക്കും അമ്മയുടെ ഒരു വാച്ചും ഒരു ടൈംപീസും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുലർച്ചെ എഴുന്നേൽക്കാൻ മടിയായതിനാൽ ഞാൻ പല ദിവസങ്ങളിലും ക്ലോക്കിലും വാച്ചിലും ടൈംപീസിലും സമയം മാറ്റി സെറ്റ് ചെയ്യുമായിരുന്നു. അപ്പോൾ 6 മണിക്കേ അലാം അടിക്കൂ. പാവം അമ്മയുൾപ്പടെയുള്ളവർ അഞ്ചു മണിയേ ആയിട്ടുള്ളൂവെന്ന് വിശ്വസിച്ച് ആറു മണിക്കെഴുന്നേൽക്കും. പിന്നെ ജോലിയൊക്കെ തീർത്ത് അമ്മ വളരെ വൈകിയാണ് സ്കൂളിലെത്തുന്നത്. അലാം അടിച്ച ശേഷവും പലപ്പോഴും കൃത്യമായി സമയം സെറ്റ് ചെയ്യാൻ ഞാൻ മറന്നു പോകും. ആ ദിവസങ്ങളിൽ അമ്മ സ്കൂളിലെത്താൻ വൈകും. വൈകിയെണീറ്റാലും ഞങ്ങൾ കുട്ടികൾ വേഗം ഓടിപ്പോയി ഫസ്റ്റ്ബെല്ലിനു മുൻപ് സ്കൂളിലെത്തും. 

 

മറക്കില്ല ആ ആഘോഷയാത്രയും അനുമോദനങ്ങളും 

anju-aravind-with-daughter
അഞ്ജു അരവിന്ദ് മകൾക്കൊപ്പം

 

എന്റെ സ്കൂൾ ഓർമകൾ തുടങ്ങുന്നത് നിർമല ഗിരി റാണി ജയ് സ്കൂളിൽ നിന്നാണ്. നാലാം ക്ലാസ് വരെ അവിടെയാണ് പഠിച്ചത്. നാലാം ക്ലാസ് ആയപ്പോൾ വീടിനടുത്തുള്ള മറ്റൊരു സ്കൂളിലേക്ക് മാറി. അഞ്ചാം ക്ലാസോടെയാണ് ഞാൻ കലാമൽസരങ്ങളിൽ സജീവമായത്. ഇന്നത്തെ യുവജനോത്സവം പോലെ അന്നു സ്കൂളിലുണ്ടായിരുന്നത് ബാലകലോൽസവമാണ്. പഴശ്ശിസ്കൂളിലേക്ക് വന്ന ആദ്യവർഷം നടന്ന ബാലകലോൽസവത്തിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കുവാനായി ആ സ്കൂളിലെ അധ്യാപകനായ ശ്രീനിവാസൻ മാസ്റ്ററും മാനേജ്മെന്റും പിറ്റിഎയും  ചേർന്ന് ഒരു ഘോഷയാത്ര നടത്തി. മൽസരത്തിൽ വിജയിച്ച കുട്ടികൾ, ആ സ്കൂളിൽ പഠിക്കുന്ന മറ്റു വിദ്യാർഥികൾ, അധ്യാപകർ, എല്ലാവരെയും കൂട്ടി സ്കൂളിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് ആ ആഘോഷപരിപാടികൾ നടന്നത്. ജാഥയായി നടന്നു വരുന്ന കുട്ടികൾക്ക് നാട്ടുകാർ നാരങ്ങാവെള്ളം ഒക്കെ നൽകി ആ ആഘോഷപരിപാടിയെ പിന്തുണച്ചു. നാടിന്റെയും സ്കൂളിന്റെയും ആ പ്രോത്സാഹനം ഒരിക്കലും മറക്കാൻ സാധിക്കില്ല. ചെറിയ പ്രായത്തിൽത്തന്നെ അത്തരം പിന്തുണയും പ്രോത്സാഹനവും ലഭിക്കാൻ ഭാഗ്യം കിട്ടിയ ഒരു വ്യക്തി എന്ന നിലയിൽ സ്കൂളിനെക്കുറിച്ചോർക്കുമ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് വരുന്നത് ഈ ഓർമകളാണ്. 

 

നൃത്ത ജീവിതത്തിലെ വലിയൊരു പാഠം പഠിച്ചത് ആ സ്കൂളിൽനിന്ന് 

anju-aravind-with-sister-and-daughter
അഞ്ജു അരവിന്ദ് സഹോദരിക്കും മകൾക്കുമൊപ്പം

 

അഞ്ചാം ക്ലാസ് മുതൽ നൃത്തമൽസര രംഗത്ത് സജീവമായിരുന്നെങ്കിലും എട്ടാം ക്ലാസോടുകൂടിയാണ് യുവജനോത്സവങ്ങളുടെ ഭാഗമായതും നൃത്ത ജീവിതത്തിലെ വലിയൊരു പാഠം പഠിക്കാനിടയായതും. ശിവപുരം ഹൈസ്കൂളിലായിരുന്നു എട്ടാം ക്ലാസ് പഠിച്ചത്. എന്റെ ഒരു ബന്ധു നടത്തിയിരുന്ന ആ മാനേജ്മെന്റ് സ്കൂളിൽ എന്റെ അമ്മയും അമ്മയുടെ സഹോദരിയും ബന്ധുക്കളിൽ മറ്റു ചിലരും അധ്യാപകരായിരുന്നു. പദ്മാവതി ടീച്ചർ, ജയപ്രകാശ് എന്ന കണക്കു മാഷ് അങ്ങനെ എനിക്കേറെ പ്രിയപ്പെട്ട അധ്യാപകർ അവിടെയുണ്ടായിരുന്നു. 

 

എനിക്കൊപ്പം ഡാൻസ് മൽസരങ്ങളിൽ പങ്കെടുക്കാൻ അമ്മയുടെ ഒരു സുഹൃത്തിന്റെ മകൾ കൂടിയുണ്ടായിരുന്നു. ആ കുട്ടി പത്താംക്ലാസിലായിരുന്നതിനാൽ ആ വർഷം കൂടി മാത്രമേ യുവജനോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഒരു സ്കൂളിൽനിന്ന് ഏറ്റവും മികച്ച പോയിന്റ് നേടുന്ന ഒരു കുട്ടിയെ മാത്രമേ യുവജനോത്സവത്തിലേക്ക് അയയ്ക്കാൻ സാധിക്കുമായിരുന്നുള്ളൂ. മൽസരത്തിൽ ആ കുട്ടിയെ പങ്കെടുപ്പിക്കുവാൻ സ്കൂൾ അധികൃതർ മൽസരങ്ങളിൽ എന്നെ മനപ്പൂർവം തോൽപിച്ചു. ആ സ്കൂളിലെ അധ്യാപകർ തന്നെയായിരുന്നു വിധികർത്താക്കളും. എട്ടാം ക്ലാസുകാരിയായ എനിക്ക് ഇനിയും യുവജനോത്സവത്തിൽ പങ്കെടുക്കാൻ അവസരമുണ്ടല്ലോ എന്നായിരുന്നു അവരുടെ ന്യായം. പക്ഷേ ഈ സംഭവം ഏറെ വേദനിപ്പിച്ചത് എന്റെ നൃത്താധ്യാപിക ഗീതാ ദിവാകറിനെയായിരുന്നു. നന്നായി നൃത്തം ചെയ്തിട്ടും ഞാൻ പിന്തള്ളപ്പെട്ടു പോയതിന്റെ സങ്കടം സഹിക്കാനാവാതെ ടീച്ചർ എന്റെ മാതാപിതാക്കളെ കണ്ട് എന്റെ സ്കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഉപജില്ലാ മൽസരത്തിൽ എന്നെ പങ്കെടുപ്പിക്കണമെന്നും കൃത്യമായ വിധിനിർണയം അവിടെ നിന്നു ലഭിക്കുമെന്നും ടീച്ചറിന് നല്ല വിശ്വാസമുണ്ടായിരുന്നു. അങ്ങനെ ആ കുട്ടിയും സ്കൂൾ മാറിയ ഞാനും ഉപജില്ലയിൽ ഒരുമിച്ച് മൽസരിക്കുകയും എനിക്ക് ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു. അമ്മയുടെ സഹപ്രവർത്തകയായ അധ്യാപകയുടെ മകളും ഞാനൊരുപാട് സ്നേഹിച്ചിരുന്ന ഒരു സുഹൃത്തും കൂടിയായ ആ കുട്ടിക്ക് മൽസരങ്ങളിൽ സി ഗ്രേഡ് ലഭിച്ചപ്പോൾ എനിക്കും അന്ന് സങ്കടം തോന്നിയിരുന്നു. ആരെയും തോൽപിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. സത്യസന്ധമായ വിധിനിർണയം നടക്കണമെന്നു മാത്രമേ ഞാൻ അന്ന് ആഗ്രഹിച്ചിരുന്നുള്ളൂ. 

 

കണ്ണൂർ ജില്ലയിലെ കലാതിലകം

 

എട്ടാംക്ലാസിലും ഒൻപതാം ക്ലാസിലും സബ്ജില്ല വരെ കലാതിലകമായി. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ 1989–90 കാലഘട്ടത്തിൽ ഞാൻ കണ്ണൂർ ജില്ലയിലെ കലാതിലകമായി. അങ്ങനെ ആലപ്പുഴയിൽ നടന്ന സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കാൻ സാധിച്ചു. കുച്ചിപ്പുടിയും നാടോടിനൃത്തവുമായിരുന്നു മൽസരയിനങ്ങൾ. ഞാൻ ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കൃതിയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ നാടോടിനൃത്തമായിരുന്നു അന്നവതരിപ്പിച്ചത്. ഏതു മലയാളിയെയും വികാരാധീനരാക്കുന്ന വരികൾ അരങ്ങത്ത് അവതരിപ്പിച്ചപ്പോഴൊക്കെ അക്ഷരാർഥത്തിൽ ഞാൻ കരഞ്ഞു പോയിട്ടുണ്ട്. ഒരുപാട് വേദികളിൽ അവതരിപ്പിച്ച് മനസ്സിൽ പതിഞ്ഞു പോയിരുന്ന ഒരു നൃത്തരൂപമായിരുന്നു അത്. ആ പ്രകടനത്തിന് എ ഗ്രേഡ് ലഭിച്ചു. മമ്പറം ഹൈസ്കൂളിൽനിന്ന് ഒരുപാട് അംഗീകാരങ്ങൾ എനിക്ക് ലഭിച്ചിരുന്നു.

 

കണ്ണൂർ ജില്ലയുടെ കലാതിലകം മമ്പറം ഹൈസ്കൂളിൽ പഠിച്ചിരുന്ന ഞാനായിരുന്നതിനാൽ സ്കൂളിന് മികച്ച പോയിന്റ്സ് ലഭിച്ചിരുന്നു. എന്നോടൊപ്പം യുവജനോത്സവങ്ങളിൽ മികച്ച പോയിന്റ്സ് കരസ്ഥമാക്കിയ വിദ്യാർഥികളെയും കൂട്ടി മമ്പറം മുതൽ പെരളശ്ശേരി അമ്പലത്തിനു സമീപം വരെ ഘോഷയാത്രയായി കൊണ്ടുപോയി. വിജയികളെ മാലയൊക്കെയണിയിച്ച് ബാന്റുമേളത്തിന്റെ അകമ്പടിയോടെയൊരുക്കിയ ഘോഷയാത്രയായിരുന്നു അത്. ഒരു കലാകാരിയായിത്തീരാൻ ആ സ്കൂൾ ജീവിതം എന്നിൽ ചെലുത്തിയ പ്രചോദനം വളരെ വലുതാണ്. പഠിപ്പിൽ എത്രത്തോളം ശ്രദ്ധ നൽകിയിരുന്നോ അത്രത്തോളം തന്നെ കലകളെയും പ്രോത്സാഹിപ്പിക്കാൻ മനസ്സു കാട്ടിയവരാണ് മമ്പറം സ്കൂളിലെ അധ്യാപകർ. രവീന്ദ്രൻ മാഷും തിലകൻ മാഷുമായിരുന്നു ആ സമയത്തെ പ്രധാനാധ്യാപകർ. അവരുടെ നേതൃത്വത്തിലായിരുന്നു സ്കൂളിലെ കാര്യങ്ങൾ ഭംഗിയായി നടന്നിരുന്നത്. 

 

മൽസരങ്ങളിൽ വിജയിച്ചു വരുമ്പോൾ സ്കൂൾ അസംബ്ലിയിൽ വച്ചും അനുമോദനം ലഭിക്കാറുണ്ടായിരുന്നു. സ്കൂളിന് ഇത്രയും പോയിന്റ്സ് വാങ്ങിനൽകിയതിൽ അഭിമാനമുണ്ട് എന്നു പറഞ്ഞ് മമ്പറത്തെ ഷോപ്പുകൾ സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങളൊക്കെ നൽകുമായിരുന്നു. സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളുമൊക്കെയാകും സമ്മാനത്തിലധികവും. കുട്ടിക്കാലത്ത് ഏറ്റവും സന്തോഷിച്ച ദിവസങ്ങളായിരുന്നു അവ. സ്കൂൾ മാറി വന്ന് ആ സ്കൂളിനുവേണ്ടി വലിയ ട്രോഫിയൊക്കെ നേടാൻ കഴിഞ്ഞത് വളരെ നിറമുള്ള ഓർമകളായി ഉള്ളിലെപ്പോഴുമുണ്ട്. അക്കാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങളുണ്ടോയെന്ന് എനിക്ക് കൃത്യമായി അറിയില്ല. എന്റെ മകൾ അൻവി പഠിക്കുന്നത് കേന്ദ്രീയ വിദ്യാലയത്തിലാണ്. അവിടെ കലാമൽസരങ്ങളൊന്നുമില്ല. ഞാൻ പഠിച്ച സ്കൂളുകളിൽ നിന്നും അവിടെ പഠിപ്പിച്ച അധ്യാപകരിൽ നിന്നും ലഭിച്ച പിന്തുണയാണ് എന്നെ ഇന്നും മുന്നോട്ടു നയിക്കുന്നത്. 

 

കോഴിക്കോട് എംഇഎസ് കോളജിൽ പഠിക്കുന്ന സമയത്താണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ‘ ആകാശത്തേക്കൊരു കിളിവാതിൽ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് പഠനത്തോടു വിടപറഞ്ഞ് കലാമേഖലയിൽ ചുവടുറപ്പിച്ചു. എന്റെ കലാജീവിതത്തിൽ ഓരോ സ്കൂളും അവിടുത്തെ ഓരോ അധ്യാപകരും നൽകിയ പിന്തുണ വളരെ വലുതായിരുന്നു.

 

Content Summary : Actress Anju Aravind Talks About Her School Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com