ADVERTISEMENT

പണമിടപാടിലെ പുതിയ പ്രവണതകളെക്കുറിച്ചൊന്നും വലിയ ധാരണയില്ലാത്ത മുതിർന്ന പൗരനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ പെടാപ്പാടു പെട്ടതിനെപ്പറ്റിയാണ് റിക്രൂട്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രുതി സുബ്രഹ്മണ്യൻ പറയുന്നത്. എടിഎം കാർഡ് കൊണ്ടു ശമ്പളം പിൻവലിക്കാമെന്ന് തൊഴിലാളിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ആ കഥ ശ്രുതി പറയുന്നു...

ഞാൻ ഒരു റിക്രൂട്ട്മെന്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന 2016-2017 കാലം. അഡ്മിനിസ്ട്രേഷനിൽ ആയതുകൊണ്ട് ഒരുപാടു തൊഴിലാളികളുമായി ദിവസവും ഇടപെടേണ്ടിയിരുന്നു. അന്ന് നടന്ന വളരെ രസകരമായ ഒരു സംഭവമാണിത്. അവിടെ ജോലി ചെയ്തിരുന്നതിൽ ഭൂരിഭാഗവും പാക്കിസ്ഥാനികൾ ആയിരുന്നു. നമ്മൾ ചെറുപ്പം മുതലേ കേട്ടുപഴകിയ ഇന്ത്യ-പാക്ക് വഴക്കൊക്കെ പൊളിച്ചെഴുതിയ ഒരു കാലഘട്ടം കൂടിയായിരുന്നു അത്. നമ്മളോട് എപ്പോഴും വളരെ സൗഹൃദത്തോടെ പെരുമാറിയും ഇന്ത്യയെക്കുറിച്ച് ഒരുപാടു കാര്യങ്ങൾ ചോദിച്ചറിഞ്ഞും നമ്മളെ എപ്പോഴും ബേട്ടാ എന്നു വിളിച്ചും സംസാരിക്കുന്ന ആളുകളായിരുന്നു ഏറിയ പങ്കും.

കമ്പനി വഴി ആയിരുന്നു ഇവർക്കു ബാങ്ക് അക്കൗണ്ടും എടിഎം കാർഡും എല്ലാം എടുത്തുനൽകിയിരുന്നത്. അവിടെ ലേബർ വീസയിൽ ജോലി ചെയ്തിരുന്ന ഒരു പാക്കിസ്ഥാനി ഭയ്യ സാലറി വാങ്ങാൻ അന്ന് ഓഫിസിൽ വന്നു. എനിക്കായിരുന്നു അദ്ദേഹത്തിനു എടിഎം കാർഡ് കൊടുക്കാൻ ഉള്ള നിയോഗം. ചെക്കിന് പകരം എടിഎം കാർഡ് കണ്ടപ്പോൾ അതുവരെ ശമ്പളം ചെക്ക് ആയി വാങ്ങിയിരുന്ന അദ്ദേഹം ഒന്ന് പകച്ചു. ഞാൻ അദ്ദേഹത്തിന് എടിഎം കാർഡ് കൊടുത്ത് അറിയാവുന്ന ഹിന്ദി/ഉറുദു ഭാഷയിൽ, ‘ഇനിമുതൽ ശമ്പളം ചെക്ക്‌ അല്ല, അക്കൗണ്ടിൽ വരും. ഈ കാർഡ് വച്ച് എടുത്താൽ മതി’ എന്ന പറഞ്ഞു. ഉപയോഗിക്കണ്ട രീതിയും പറഞ്ഞുകൊടുത്തു. ‘ഠീക്ക് ഹേ ബേട്ട ഠീക് ഹേ’ എന്നു പറഞ്ഞ് അങ്ങേരെന്നോട് ചോദിച്ചു: ‘‘അപ്പോൾ എന്റെ സാലറി എവിടെ?’’ ഞാൻ പറഞ്ഞത് ഒന്നും അദ്ദേഹത്തിന് മനസ്സിലായില്ല എന്നെനിക്കു മനസ്സിലായി. ഞാൻ മേൽപറഞ്ഞതെല്ലാം ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞു കൊടുത്തു. വീണ്ടും അദ്ദേഹം ഠീക്ക് ഹേ ബോട്ട ഠീക് ഹേ എന്നുപറഞ്ഞിട്ട് പറഞ്ഞു, ഇതിനകത്ത് എന്റെ സാലറി ഇല്ലല്ലോയെന്ന്. എന്റെ ഭാഷയുടെ പ്രശ്നം ആവും എന്ന് കരുതി ഞാൻ ഒരു പാകിസ്ഥാനി സഹപ്രവർത്തകനെ വിളിച്ചു. പുള്ളിക്കാരൻ വന്ന് ഞാൻ പറഞ്ഞതുതന്നെ വീണ്ടും പസ്‌തു ഭാഷയിൽ റിപീറ്റ്‌ അടിച്ചു. അപ്പോഴേക്കും നമ്മുടെ പാക്കിസ്ഥാനി ചേട്ടന്റെ ക്ഷമ നശിച്ചിരുന്നു. പുള്ളി ദേഷ്യത്തിൽ ചോദിച്ചു ‘‘എന്റെ സാലറി എവിടെ?’’. ഞങ്ങൾ പറഞ്ഞു, ഈ കാർഡിൽ ഉണ്ട് എന്ന്. ഉടനെ ആ എടിഎം കാർഡ് എടുത്തു മേശപ്പുറത്തിട്ടു പുള്ളി പറഞ്ഞു: ‘‘ഇതാ നിങ്ങടെ കാർഡ്, ഇതിൽ എവിടെ പൈസ ഉണ്ട് എന്നാണ് നിങ്ങൾ പറയുന്നേ എടുത്തു കാണിക്കൂ’’. പകച്ചു പോയി ഞങ്ങൾ!

പിന്നീട് കുറച്ചു ദിവസത്തേക്ക് ഓഫിസിൽ ഞങ്ങൾക്കു ചിരിക്കാനുള്ള വകയായി ഈ സംഭവം. അവസാനം എല്ലാം മനസ്സിലാക്കി അദ്ദേഹം പൈസ എടുത്തു തിരിച്ചു വന്ന് ‘ബേട്ടാ ഇത്ര വലിയ ടെക്നോളജി ഒക്കെ ഉണ്ടല്ലേ’ എന്ന് ഒരു കുഞ്ഞിനെപ്പോലെ എന്റെ മുന്നിൽനിന്ന് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇന്നും എടിഎം കാർഡ് കണ്ടാൽ എനിക്ക് ഈ സംഭവം ഓർമ്മവരും.

വാൽകഷ്ണം: നമ്മുടെ പാക്കിസ്ഥാനി ചേട്ടന് ചുമ്മാ മനസ്സിലായതല്ലാട്ടോ. മേൽപറഞ്ഞ എന്റെ പാക്കിസ്ഥാനി സഹപ്രവർത്തകൻ അങ്ങേരെയും കൂട്ടി എടിഎമ്മിൽ പോയി പഠിപ്പിച്ചു കൊടുത്തതാണ്.

Manorama Online Career Channel Work Experience Series Sruthi Subramannian Memoir
ശ്രുതി സുബ്രമഹ്ണ്യൻ

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Sruthi Subramannian Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com