തിരുത്തപ്പെടേണ്ടത് അത്തരം ശീലങ്ങൾ, ആകസ്മികതയിലും ഉത്തരവാദിത്തങ്ങൾ മറക്കാതിരിക്കാം
Mail This Article
ഗുരു വളരെ പ്രശസ്തനാണ്. അച്ചടക്കത്തോടെയും ശ്രദ്ധയോടെയും മാത്രമേ ആളുകൾ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കൂ. ഒരു ദിവസം പ്രസംഗത്തിനിടെ ഒരാൾ ചാടിയെഴുന്നേറ്റ് ഓടിയത് ഗുരുവിനെയും മറ്റു ശ്രോതാക്കളെയും അസ്വസ്ഥരാക്കി. പിറ്റേന്ന് അയാൾ പ്രസംഗം കേൾക്കാനെത്തിയപ്പോൾ എല്ലാവരും മുന്നറിയിപ്പു നൽകി – ‘‘ഇന്നലത്തേതുപോലെ ഇടയ്ക്കിറങ്ങി ഓടാനാണെങ്കിൽ കയറണമെന്നില്ല’’. അയാൾ പറഞ്ഞു: ‘‘ഇതുവഴിയുള്ള ബസ് വന്നപ്പോഴാണ് ഞാൻ ഇന്നലെ പോയത്. ആ ബസിലാണ് എനിക്കുള്ള പാഴ്സൽ വരുന്നത്. അതിലുള്ള കത്തുകൾ വിതരണം ചെയ്യുക എന്റെ ഉത്തരവാദിത്തമാണ്. ഞാൻ ഇവിടത്തെ പോസ്റ്റ്മാനാണ്’’.
എത്രസമയം ചെലവഴിച്ചു എന്നതിനെക്കാൾ എത്ര ഫലപ്രദമായി ചെലവഴിച്ചു എന്നതിലാണു കാര്യം. മുഴുവൻ സമയവും സാന്നിധ്യമറിയിച്ചിട്ടും ഒന്നും മനസ്സിലായില്ലെങ്കിൽ എന്തു പ്രയോജനം? എല്ലാം മനസ്സിലാക്കിയിട്ടും ഒന്നും പ്രയോഗത്തിൽ കൊണ്ടുവരുന്നില്ലെങ്കിൽ എന്തു നേട്ടം? കാര്യക്ഷമതയെക്കുറിച്ചുള്ള പ്രഭാഷണത്തിൽ മുഴുകിയിരിക്കുന്നതുകൊണ്ട് ആ ദിവസം ചെയ്തു തീർക്കേണ്ട കർമങ്ങൾ അവഗണിക്കപ്പെട്ടെങ്കിൽ അത്തരം ശീലങ്ങളാണു തിരുത്തപ്പെടേണ്ടത്. ഏത് ആകസ്മികതയിലും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ മറക്കാത്തവരാണ് യഥാർഥ പ്രചോദകർ. പ്രസംഗകരിൽനിന്നു പഠിക്കുന്നതിനെക്കാൾ കൂടുതൽ പാഠങ്ങൾ അത്തരം പ്രവർത്തകരിൽനിന്നു പഠിക്കാനുണ്ടാകും.
Content Summary : How to plan and respond to the unexpected