ADVERTISEMENT

ചങ്കൂറ്റത്തോടെ റിസ്ക് ഏറ്റെടുത്തവർ മാത്രമേ ജീവിതത്തിൽ രക്ഷപ്പെട്ടിട്ടുള്ളൂ എന്നൊക്കെയുള്ള ഡയലോഗുകൾ സിനിമയിൽ നിറയെ കൈയടി വാങ്ങിത്തന്നേക്കാം. പക്ഷേ ജീവിതത്തിൽ അത്തരം റിസ്ക്കുകൾ എടുക്കുമ്പോൾ നാലു ചീത്ത കേൾക്കാനോ വേണ്ടി വന്നാൽ രണ്ട് തല്ലു കൊള്ളാനോ തയാറാകണമെന്ന് ഓർമിപ്പിക്കുകയാണ് പ്രവാസിയായ അൻവർഷാ യുവധാര ദിബ്. അപ്പുറത്തു നിൽക്കുന്നയാൾ വളരെ മാന്യയായതുകൊണ്ടും ഏറ്റെടുത്ത റിസ്‌ക് സുഹൃത്തിന്റെ നന്മയ്ക്കു വേണ്ടിയായതുകൊണ്ടും പരുക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ട കഥ അൻവർഷാ യുവധാര പങ്കുവയ്ക്കുന്നതിങ്ങനെ...

 

പ്രവാസത്തിന്റെ ആരംഭം യുഎഇയിലെ ഫുജൈറയിലുള്ള ടൈപ്പിങ് സെന്ററിൽ നിന്നായിരുന്നു. അക്ഷരങ്ങൾ നോക്കി അറബി ടൈപ്പ് ചെയ്യാനും സമയമെടുത്ത് ബുദ്ധിമുട്ടി വായിക്കാനും അറിയാം എന്നതല്ലാതെ വായിക്കുന്നതും ടൈപ്പ് ചെയ്യുന്നതുമായ കാര്യങ്ങളുടെ അർഥമൊന്നും അറിയാത്തകാലം .

 

വീസ അനുബന്ധ ജോലികളും മറ്റ് ഓൺലൈൻ ആപ്ലിക്കേഷനുകളും തയാറാക്കി കൊടുക്കുന്ന ജോലിയായതുകൊണ്ട് ചുമ്മാ അക്ഷരം നോക്കി ടൈപ്പ്  ചെയ്‌താൽ മതി. ഗവൺമെന്റ് ഓഫിസിലെ ഓഫിസ് ബോയ് ആയ സുഹൃത്തിന് ശമ്പളം വർധിപ്പിച്ചു കിട്ടാൻ വേണ്ടി ഓഫിസിലെ മാനേജർക്ക് ഒരു ലെറ്റർ തയാറാക്കി കൊടുക്കണം എന്ന ആവശ്യമായി അവൻ എന്റെ അടുത്തു വന്നു. ലെറ്റർ അറബിയിൽത്തന്നെ വേണം. എനിക്ക് അറിയില്ല എന്ന് അവനോട്  പറയാൻ എന്റെ അഭിമാനം എന്നെയനുവദിച്ചില്ല .

 

ഒരു ദിവസത്തെ സമയം അവനോട് ചോദിച്ചു. ഗൂഗിൾ ട്രാൻസലേഷനും മറ്റുമൊന്നും സജീവമല്ലാതിരുന്ന കാലമായിരുന്നതു കൊണ്ട് കത്തിന്റെ ഉള്ളടക്കമെല്ലാം നമ്മൾ സ്വയം ഉണ്ടാക്കണം. കൂടെ ജോലി ചെയ്യുന്ന ജോർദാൻ സ്വദേശി റാമിയോടോ അമ്മാവനോടോ സഹായം ചോദിക്കേണ്ട എന്നും തീരുമാനിച്ചു. റിസ്ക് എടുത്തവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ. കൂട്ടുകാരന്റെ കാര്യത്തിൽ സ്വയം റിസ്ക് എടുക്കാൻ തീരുമാനിച്ചു .

 

അടുത്ത ദിവസം അവൻ എത്തുമ്പോഴേക്കും കത്ത് റെഡിയാക്കി. കത്തു കണ്ട് അവനും ഹാപ്പി. അറബിയിൽ മനോഹരമായ ഫോണ്ടിൽ മൂന്ന് പാരഗ്രാഫിൽ തകർത്തെഴുതിയ കത്ത് കണ്ടപ്പോൾത്തന്നെ അവൻ തീരുമാനിച്ചു, ഉറപ്പായും സാലറി കൂട്ടി കിട്ടും. ഇരുനൂറ് ദിർഹം ആണ് കൂടുതൽ ചോദിച്ചിരിക്കുന്നത്. കത്തിലെ ഉള്ളടക്കത്തിന്റെ പവർ കൊണ്ട് അഞ്ഞൂറ് ദിർഹം വരെ കൂടുതൽ കിട്ടാൻ സാധ്യതയുണ്ട്. കത്തുമായി അവൻ സന്തോഷത്തോടെ ഓഫിസിലേക്കു പോയി. സാലറി കൂട്ടിക്കിട്ടിയാൽ എല്ലാമാസവും ഫുജൈറയിലെ സഫ്രോണിൽനിന്നു നല്ല മസാല ദോശ ഓഫറുണ്ട് .

 

വൈകുന്നേരം ഓഫിസിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവൻ പറന്നു വന്നു .

‘‘എന്ത് പറ്റിയെടാ’’

‘‘മാനേജരുടെ മൂഡ് ശരിയല്ല എന്ന് തോനുന്നു. അയാൾ ഞാൻ കൊടുത്ത ലെറ്റർ വലിച്ചെറിഞ്ഞു. മേലാൽ ഇനി നേരിൽ കണ്ടുപോകരുത് എന്നും പറഞ്ഞു. ഉള്ള സാലറി കുറയ്ക്കുമോ എന്നാണ് ഇപ്പോൾ പേടി’’.

Manorama Online Career Work Experience Series Shah Youvadhara Memoir Representative Image Shutterstock
അൻവർഷാ യുവധാര ദിബ്

‘‘ലെറ്ററിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലേ?’’ ഞാൻ ചോദിച്ചു.

‘‘നിന്റെ മൊബൈൽ നമ്പർ വാങ്ങിയിട്ടുണ്ട്’’.അവന്റെ മറുപടി കേട്ട് ഞാൻ ഞെട്ടി .

തൊട്ടടുത്ത ദിവസം കാലത്തുതന്നെ എനിക്ക് പരിചയമില്ലാത്ത നമ്പറിൽനിന്നു വിളി വന്നു.

കരുതിയിരുന്നതു പോലെ അവന്റെ മാനേജർ തന്നെയാണ്. എങ്കിലും പുള്ളി ദേഷ്യപ്പെട്ടില്ല. ഒരു ഓഫിസിലേക്ക് ലെറ്ററുകൾ തയാറാക്കുമ്പോൾ ഉപയോഗിക്കേണ്ട ഭാഷയും രീതിയും പുള്ളി പറഞ്ഞു തന്നു.

പൊലീസിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു വലിയ മനുഷ്യൻ ഒട്ടും ദേഷ്യപ്പെടാതെ എത്ര മാന്യമായാണ് എന്നോട് സംസാരിച്ചത് എന്നു ചിന്തിച്ചപ്പോൾ ആശ്ചര്യം തോന്നി. ആഴ്ചകൾക്കു ശേഷം സഫ്രോണിൽനിന്നു സുഹൃത്ത് മസാല ദോശ വാങ്ങി തരുമ്പോൾ അവന്റെ മുഖത്തും വാക്കുകളിലും ശമ്പളം കൂട്ടിക്കിട്ടിയ സന്തോഷമുണ്ടായിരുന്നു

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Shah Youvadhara Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com