കടിക്കാൻ വന്ന ‘ബ്രിട്ടോ’യെ പട്ടിയെന്നു വിളിച്ചു; കുപിതയായി ഉടമസ്ഥ
Mail This Article
ചില പ്രതികരണങ്ങളെയോർത്ത് നമുക്ക് ചിലപ്പോൾ പശ്ചാത്താപം തോന്നാറുണ്ട്. പെട്ടെന്നുണ്ടാകുന്ന സങ്കടമോ ദേഷ്യമോ കൊണ്ടു പുറത്തു വരുന്ന വാക്കുകൾ പലപ്പോഴും അപ്പുറത്തു നിൽക്കുന്നയാളിന്റെ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്താറുമുണ്ട്. മീറ്റർ റീഡിങ്ങിനു പോയപ്പോൾ നായ കുരച്ചുചാടിയതിനെത്തുടർന്നുണ്ടായ തർക്കവും ഒടുവിൽ സത്യം മനസ്സിലാക്കിയപ്പോൾ തനിക്കുണ്ടായ വികാരവും പങ്കുവയ്ക്കുകയാണ് കെഎസ്ഇബി ജീവനക്കാരനായ കിരൺ തുളസീധരൻ പിള്ള. തന്റെ കരിയറിലെ മറക്കാനാകാത്ത അനുഭവത്തെപ്പറ്റി കിരൺ പറയുന്നു:
മീറ്റർ റീഡർമാരെപ്പോലെ ഇത്രയും ജീവിതങ്ങൾ അവരുടെ ചുറ്റുപാടിൽ കാണുന്നവർ വേറെ ഉണ്ടാവില്ല. ആളുകളുടെ ജീവിത പരിസരങ്ങളിൽ എത്തിച്ചേർന്നു മാത്രമേ മീറ്റർ റീഡർമാരുടെ ജോലി സാധ്യമാകുകയുള്ളൂ. പുൽത്തകിടികൾ വിരിച്ച മുറ്റങ്ങളിൽ മാത്രമല്ല ചെളിയും വെള്ളവും നിറഞ്ഞ പരിസരങ്ങളിലും കരിയും പുകയും നിറഞ്ഞ അടുക്കളകളിലും മാറാലയും കടന്നലുകളും നിറഞ്ഞ വരാന്തകളിലും ഭിത്തികളിലും ഒട്ടിച്ചേർന്നു പച്ചവെളിച്ചം കത്തിച്ചു വീടിനു വെളിച്ചമേകാൻ ഉണർന്നിരിക്കുന്ന മീറ്റിറുകളെത്തേടി ഓരോ റീഡറും എത്തിച്ചേരാറുണ്ട്.
മാസത്തിൽ കുറഞ്ഞത് 2000 ജീവിതങ്ങളെ ഞങ്ങൾ ഓരോരുത്തരും കാണുന്നുണ്ട്. വഴക്കുകൾ, യാതനകൾ, പ്രണയങ്ങൾ, വിലങ്ങിൽ നിന്ന് സ്വതന്ത്രരാകാൻ കേഴുന്ന ജന്മങ്ങൾ അങ്ങനെ പല കാഴ്ചകളും കാണാറുണ്ട്. അത്തരം കാഴ്ചകൾ കണ്ട് കണ്ണുനിറഞ്ഞ് ചിലപ്പോൾ രാത്രിയിൽ ഉറങ്ങാൻ പോലുമാകാതെ വന്നിട്ടുണ്ട്. രസകരായ ചില സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കരിയറിൽ തുടക്കക്കാരെ സംബന്ധിച്ച് നായ്ക്കളുള്ള വീടുകൾ തിരിച്ചറിയുന്നത് ഒരു വെല്ലുവിളിയാണ്. അടഞ്ഞ ഗേറ്റിനുള്ളിൽ വീടിന്റെ കാവൽക്കാരനായി അവൻ ഇങ്ങനെ ചുറ്റിക്കറങ്ങുന്നുണ്ടാകും. ഗേറ്റിന്റെ ഓടാമ്പൽ വലിയ ശബ്ദത്തിൽ തട്ടുകയോ വീട്ടുകാരെ വിളിക്കുകയോ ചെയ്യുമ്പോൾ അഴിച്ചു വിട്ടിരിക്കുന്ന നായ്ക്കൾ ഗേറ്റിന് മുന്നിൽ വന്നു കുരക്കും. വീട്ടുകാർ വന്നു നായയെ പൂട്ടിയതിനു ശേഷമേ ഞങ്ങൾ കയറൂ. കൂട്ടിനുള്ളിലാണ് നായ്ക്കളെങ്കിൽ ‘പോടാ പുല്ലേ’ എന്ന് പുച്ഛം വാരിവിതറി വീട്ടുകാർ വരാൻ കാത്തു നിൽക്കാതെ പോസ്റ്റിലെ സർവീസ് വയർ പോയഭാഗം നോക്കി മീറ്റർ കണ്ടു പിടിച്ച് മീറ്റർ റീഡിങ് എടുത്തു സിറ്റൗട്ടിലോ ഡോറിന്റെ വിടവിലോ ഡോറിന്റെ പൂട്ടിന്റെ ദ്വാരത്തിലോ ബില്ല് വച്ചു മടങ്ങും.
ഒരു ദിവസം രാവിലെ തന്നെ വീടുകൾ കയറിയിറങ്ങി നടന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു വീടിന്റെ ഗേറ്റിനു വെളിയിൽ നിന്ന് ശബ്ദമുണ്ടാക്കി വിളിച്ചു. നായ്ക്കളില്ല എന്നുറപ്പായപ്പോൾ ഗേറ്റ് തുറന്നു അകത്തു കടന്നു. വീടിന്റെ വാതിൽ തുറന്ന് ആരോ ഇറങ്ങുന്ന ശബ്ദം കേട്ടു. എങ്കിൽപ്പിന്നെ അവരോടു പറഞ്ഞിട്ട് മീറ്റർ റീഡിങ് എടുക്കാം എന്ന് കരുതി. ഒരു സ്ത്രീ വാതിൽ തുറന്നതും ഘടാഗഡിയനായ ഒരു നായയും കൂടെ ഇറങ്ങി വന്നു. എന്നെ കണ്ടതും നായ കുരച്ചുകൊണ്ട് എന്റെ നേരെ ചാടി.
നായ കുരച്ചു ചാടിയതും ബില്ലിങ് മെഷീൻ എടുത്ത് അതിനെ എറിഞ്ഞ ശേഷം ഞാൻ നിലവിളിച്ചുകൊണ്ട് ഓടി. റോഡിൽ ഇറങ്ങി ഗേറ്റ് ചാരി പുറത്തെ കുറ്റിയും ഇട്ട് റോഡിലിരുന്നു. പേടിച്ചു വിറച്ച് വിയർത്ത് റോഡിൽ ഇരുന്ന എന്നെ പച്ചയ്ക്ക് തിന്നാനെന്ന മട്ടിൽ നായ ഗേറ്റിനു മുന്നിൽ വന്നു നിന്ന് ഉറക്കെ കുരയ്ക്കുകയാണ്. ആ സ്ത്രീ ഒരു വിധം അതിനെ വീടിനുള്ളിൽ കയറ്റി വാതിലടച്ചശേഷം എന്നോട് റീഡിങ് എടുത്തുകൊള്ളാൻ പറഞ്ഞു. പക്ഷേ അപ്പോഴും എന്റെ കിതപ്പും പേടിയും മാറിയില്ല. നായയുടെ കുരയേക്കാൾ എന്റെ നിലവിളിയും ഗേറ്റ് വലിച്ചടച്ച ശബ്ദവും ഒക്കെ കേട്ട് അകത്തുനിന്ന് ഒരാൾ കൂടി പുറത്തു വന്നു.
‘‘ഈ നായ്ക്കളെയൊക്കെ കൂട്ടിൽ പൂട്ടിയിട്ടൂടെ, മനുഷ്യനെ കൊല്ലാനായി ഇങ്ങനെ വളർത്താതെ’’ കിതച്ചു കൊണ്ട് ചോദിച്ച ശേഷം പതുക്കെ എഴുന്നേറ്റ് ഗേറ്റ് തുറന്നു. നായയെ എറിഞ്ഞ മെഷീനെടുത്ത് റീഡിങ്ങും എടുത്തു ഡോറിനടുത്തു നിന്ന ചേച്ചീടെ കയ്യിൽ കൊടുത്തു. അപ്പോൾ ചേച്ചി എന്നോടു പറയുകയാണ് ‘‘അവനോട് അപമാര്യാദയായി പെരുമാറിയത് മോശമായിപ്പോയി’’ എന്ന്.
ഞാൻ : ആരോട്?
ചേച്ചി : ബ്രിട്ടോയോട്
ഞാൻ : ആ പുള്ളിക്കാരനോട് ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ ഓടി റോഡിൽ ഇരുന്നപ്പോഴാ ആ ചേട്ടനെ കണ്ടതു തന്നെ. ഓടിയ വെപ്രാളത്തിൽ ഞാൻ വല്ലോം പറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചു ‘അമ്മേ പട്ടി കൊല്ലാൻ വരുന്നേ’എന്ന് മാത്രമാണ് ഞാൻ ആ വെപ്രാളത്തിൽ പറഞ്ഞത്.
‘‘ഞാൻ ഒന്നും പറഞ്ഞില്ല’’ ഞാൻ ആവർത്തിച്ചു.
‘‘ബ്രിട്ടോയെ പട്ടി എന്ന് വിളിച്ചു’’ ചേച്ചി ആകെ കലിപ്പിലാണ്.
ഞാൻ പറഞ്ഞു. ‘‘ഞാൻ പട്ടിയെയാണ് പട്ടി എന്ന് വിളിച്ചത്’’.
ഞങ്ങളുടെ ബ്രിട്ടോയെ എന്തിനു പട്ടി എന്ന് വിളിച്ചു. ചേച്ചി നാഗവല്ലിയെ പോലെ ‘വിടമാട്ടെ’ മോഡിലായി.
ഞാൻ ആകെ കിളി പോയി നിന്നു.
പിന്നീടാണ് സംഭവം മനസ്സിലായത്. ആ നായയുടെ പേരാണ് ബ്രിട്ടോ. അതിനെ ഞാൻ പട്ടി എന്നു വിളിച്ചതാണ് പ്രശ്നം. ചേച്ചി ഓഫിസിൽ റിപ്പോർട്ട് ചെയ്യും എന്നൊക്കെ പറഞ്ഞ് മുട്ടൻ കലിപ്പിലാണ്. ഞാൻ ചോദിച്ചു ‘‘പട്ടിയെ പട്ടി എന്നല്ലാതെ എന്ത് വിളിക്കും?’’
അപ്പോഴേക്കും ചേച്ചീടെ നില ആകെ തെറ്റി ആകെ പ്രശ്നമായി. അണ്ണൻ വന്നു ചേച്ചിയെ ഒരു വിധം അകത്തു കൊണ്ടു പോയി. ഞാൻ ഗേറ്റ് കടന്നു പുറത്തിറങ്ങി. വിളറി വെളുത്ത എന്നോട് ഒരു നല്ല വാക്ക് എങ്കിലും പറയുന്നതിന് പകരം അവർ എന്നോട് ചൂടായതും കൂടി കേട്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി. ചേച്ചിയെ വീടുനുള്ളിൽ വിട്ട് വീട്ടുടമസ്ഥൻ ഗേറ്റിനു മുന്നിൽ വന്ന് എന്നോടു പറഞ്ഞു. ‘‘അനിയാ സോറി’’.
‘‘അണ്ണാ ഞാൻ ഭാഗ്യം കൊണ്ടാണ് ആ പട്ടിയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത് എന്നിട്ട് അവർ’’... പറഞ്ഞതു മുഴുമിപ്പിക്കാനാകാതെ എന്റെ വാക്കുകൾക്ക് ഇടറി.
‘‘അനിയാ, അകാലത്തിൽ പൊലിഞ്ഞു പോയൊരു മകൾ ഞങ്ങൾക്കുണ്ടായിരുന്നു. ആ ഷോക്ക് അവൾക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല. ഞാൻ ജോലിയിലേക്കും തിരക്കുകളിലേക്കും മാറിയപ്പോൾ അവൾ ഇവിടെ ഒറ്റയ്ക്കായി. അതിനൊരു റിലീഫ് ആകാൻ വേണ്ടി അന്നൊരു നായക്കുട്ടിയെ വാങ്ങിയതാണ്. മെല്ലെ മെല്ലെ അത് അവളുടെ എല്ലാമെല്ലാം ആയി. അവൾ ബ്രിട്ടോയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു.’’
‘‘സോറി അണ്ണാ, ചേച്ചിയോടും സോറി പറഞ്ഞേരെ’’ ഞാൻ കൂടുതൽ കേൾക്കാൻ നിൽക്കാതെ അടുത്ത വീട് ലക്ഷ്യമാക്കി നടന്നു. വീടുകളിൽ നാം കാണുന്ന പട്ടിയും പൂച്ചയും കിളികളും ഒക്കെ പുറത്തു നിന്നുള്ളവർക്ക് വെറും ജീവികൾ മാത്രം ആയിരിക്കും. പക്ഷേ അതിനെ വളർത്തുന്നവർക്ക് ഒരു പക്ഷേ അത് നഷ്ടപ്പെട്ട മകനോ മകളോ പിറക്കാതെ പോയ മക്കളോ ഒക്കെ ആയിരിക്കും. അവരുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രാണവായു ആണ് അത്തരം ഓമനമൃഗങ്ങൾ. അത്രമേൽ ഹൃദയം പരസ്പരം ചേർന്ന് ബന്ധിച്ചിരിക്കും അവർ തമ്മിൽ.
പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Career Work Experience Series - Kiran Thulaseedharan Pillai Memoir