ADVERTISEMENT

കെണിയിലകപ്പെട്ട സിംഹത്തിന്റെ കരച്ചിൽ കേട്ടാണ് ആട്ടിൻകുട്ടി എത്തിയത്. സിംഹം ചോദിച്ചു: എന്നെ രക്ഷിക്കാമോ? തന്നെ ഉപദ്രവിക്കില്ല എന്ന വ്യവസ്ഥയിൽ ആട്ടിൻകുട്ടി സിംഹത്തെ തുറന്നുവിട്ടു. പുറത്തെത്തിയ ഉടനെ സിംഹത്തിന്റെ മട്ടുമാറി. തന്നെ തിന്നാനൊരുങ്ങിയ സിംഹത്തോട് ആട് കരഞ്ഞപേക്ഷിച്ചു. വിവരമറിഞ്ഞ് മൃഗങ്ങളെല്ലാം എത്തി. എല്ലാവർക്കും കാര്യം മനസ്സിലായെങ്കിലും ആരും ഒന്നും മിണ്ടിയില്ല. സിംഹത്തെ പിണക്കുന്നതു ബുദ്ധിയല്ലെന്ന് എല്ലാവർക്കുമറിയാം. അവസാനം കഴുത പറഞ്ഞു: ഇവിടെ എന്താണു നടന്നതെന്ന് എനിക്കു മനസ്സിലായില്ല. കാണിച്ചുതരണം. സിംഹം കൂട്ടിനകത്തു കയറി. പുറത്തുനിന്ന് കൂട് പൂട്ടാനാവശ്യപ്പെട്ടു. അവരങ്ങനെ ചെയ്തപ്പോൾ സിംഹം പറഞ്ഞു: ഇവിടെനിന്നു ഞാൻ കരഞ്ഞപ്പോൾ ആട്ടിൻകുട്ടി എന്നെ രക്ഷിച്ചു. കഴുത പറഞ്ഞു: ഇനി ഈ കൂട് തുറക്കാൻ പോകുന്നില്ല. ആരും നിന്നെ രക്ഷിക്കുകയുമില്ല. 

 

മുൻവിധികളിലൂടെ മുദ്രകുത്തപ്പെടുന്നവരാണ് പിന്നീട് അദ്ഭുതങ്ങൾ സമ്മാനിക്കുന്നത്. കഴുത വിഡ്ഢിയും സിംഹം രാജാവുമാണെന്നതു ജീവശാസ്ത്രപരമായി തെളിയിക്കപ്പെട്ടതാണോ? അതോ പഴഞ്ചൊല്ലുകളുടെ പുനരാവർത്ത നത്തിലൂടെ  ഉറച്ചതാണോ? വംശവും വർഗവും അടിസ്ഥാനമാക്കിയുള്ള ഒരു വിലയിരുത്തലും നിഷ്പക്ഷമല്ല. സങ്കുചിതമനോഭാവവും സ്ഥാപിത താൽപര്യങ്ങളും ഊട്ടിയുറപ്പിക്കുക മാത്രമാണ് അവയുടെ ലക്ഷ്യം. 

 

ആരെങ്കിലുമൊക്കെ മെനഞ്ഞ കഥകൾമൂലം അന്തസ്സും അഭിമാനവും നഷ്ടപ്പെട്ടു ജീവിക്കുന്ന അനേകരുണ്ട്. അന്യരെ അകാരണമായി അപമാനിച്ച് തങ്ങളുടെ സിംഹാസനം ഉറപ്പിക്കുന്നവരുമുണ്ട്. അകറ്റി നിർത്തുന്നവർക്കുള്ള മറുപടി അവസരത്തിനൊത്തുയരുക എന്നതാണ്. ഒരിക്കൽ മണ്ടനെന്നു മുദ്ര കിട്ടിയാൽ പിന്നെ എന്തും പറയാനും പ്രവർത്തിക്കാനുമുള്ള അവകാശമുണ്ട്. ആ ആനുകൂല്യത്തിലൂടെ നടന്ന് തന്റേടവും തനിമയും നിലനിർത്തണം. മറ്റാരും ഒന്നും ചെയ്യാനാകാതെ മാറിനിൽക്കുന്ന ചില സന്ദർഭങ്ങൾ രൂപപ്പെടും. അവിടെ മികവു തെളിയിക്കണം. 

 

Content Summary : Best Ways To Handle Gossip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com