ADVERTISEMENT

അഞ്ചാം ക്ലാസിലെ കുട്ടികളിൽ അവനു മാത്രമാണു സൈക്കിളില്ലാത്തത്. ഒരു ദിവസം കുട്ടികളോടു ജീവിതാഭിലാഷം എഴുതാൻ ടീച്ചർ ആവശ്യപ്പെട്ടു. എല്ലാ കുട്ടികളും തങ്ങൾക്കു ലഭിക്കേണ്ട ജോലിയെക്കുറിച്ച് എഴുതിയപ്പോൾ അവൻ മാത്രമെഴുതി: എനിക്കൊരു സൈക്കിൾ വാങ്ങണം. അതുകണ്ടു വിഷമം തോന്നിയ ടീച്ചർ ഇക്കാര്യം അവന്റെ അച്ഛനോടു പറഞ്ഞു. മകൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ ചോദിച്ചു: നിനക്കു സൈക്കിൾ വേണമെങ്കിൽ എന്നോടു പറഞ്ഞാൽ പോരായിരുന്നോ?. അവൻ പറഞ്ഞു: സൈക്കിൾ വാങ്ങാനുള്ള പണമൊന്നും അച്ഛന്റെ ചെറിയ ജോലിയിൽനിന്നു കിട്ടുന്നില്ല എന്നെനിക്കറിയാം. 

 

പ്രായമാകുമ്പോഴല്ല; പരിസരമറിഞ്ഞു പ്രതികരിക്കുമ്പോഴാണു പക്വതയുണ്ടാകുന്നത്. പക്വതയെത്തിയ കുട്ടികളും പ്രായപൂർത്തിയാകാത്ത മുതിർന്നവരും രൂപപ്പെടുന്നതു തങ്ങളുടെ വൈകാരിക നിലവാരത്തിൽനിന്നാണ്. പ്രായമാകുന്ന എല്ലാവരും വളരുന്നില്ല. പ്രായമാകാൻ അടിസ്ഥാനാവശ്യങ്ങളിലൂടെ മാത്രം സഞ്ചരിച്ചാൽ മതി. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തുന്നവർക്കും വയസ്സാകും. വളരണമെങ്കിൽ തന്റേതായ തീരുമാനങ്ങളും സ്വയം തുടങ്ങിയ നടപടിക്രമങ്ങളും വേണം. പൂർണവളർച്ചയെത്തുന്നത് ഒരു ശാരീരിക പ്രക്രിയ മാത്രമല്ല; മാനസിക, ബൗദ്ധിക പ്രക്രിയകൂടിയാണ്. 

 

ആഗ്രഹ പൂർത്തീകരണത്തിലൂടെ മാത്രം ഒരാളും വളരുന്നില്ല. അതിനു പോരായ്മകളുടെയും പൊരുത്തപ്പെടലിന്റെയും ബാലപാഠങ്ങളിലൂടെ സഞ്ചരിക്കണം. സ്വന്തം ഇഷ്ടങ്ങളെ കൂടെനിൽക്കുന്നവരുടെ സാഹചര്യങ്ങളോടു ചേർത്ത് കൂട്ടിവായിക്കാനറിയില്ലാത്തവർ തങ്ങളുടെ പിടിവാശിയുടെ ലോകത്തു മാത്രമാണു ജീവിക്കുന്നത്. തണലാകുന്നവർ കൊള്ളുന്ന വെയിലിന്റെ കാഠിന്യം നിഴലിൽ നിൽക്കുന്നവരറിയണം. എന്നും തണലിൽ വളരുന്നവരെക്കാൾ പക്വത മഴയും വെയിലുംകൊണ്ട് വളരുന്നവർക്കുണ്ടാകും. വളരുന്നുണ്ടോ എന്നറിയാൻ ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ മതി: അപരന്റെ പരിമിതികളെ ബഹുമാനിക്കാറുണ്ടോ, സ്വന്തം സമൃദ്ധിയിൽ അഹങ്കരിക്കാറുണ്ടോ, പരാതികളില്ലാതെ ജീവിക്കാൻ കഴിയുന്നുണ്ടോ, ആഗ്രഹങ്ങൾക്കനുസരിച്ചു പരിശ്രമങ്ങളെ ബലപ്പെടുത്താറുണ്ടോ. ചുറ്റുപാടുകളെയും സഹജീവികളെയും ബഹുമാനിക്കുക എന്നതാണ് പക്വതയുടെ തെളിമയുള്ള അടയാളം.

 

Content Summary : How to handle adamant behaviour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com