ADVERTISEMENT

പരസ്പരമുള്ള സ്നേഹവും ബഹുമാനവും ഒട്ടും ചോർന്നു പോകാതെ ദീർഘകാലം സൗഹൃദം നിലനിർത്താൻ കഴിയുന്നത് ഭാഗ്യമാണെന്ന് ഈ സൗഹൃദകഥ പറഞ്ഞു തരും. തൊഴിലിടങ്ങളിൽ ലഭിക്കുന്ന അത്തരം സൗഹൃദങ്ങൾ ജീവിതത്തിന്റെ നിർണായക ഘട്ടത്തിൽ തുണയാകുന്നതെങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ഒരു അനുഭവം സൗഹൃദ ദിനത്തിൽ  തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. കരിയറിന്റെ തുടക്കത്തിൽ സഹപ്രവർത്തകനായിരുന്ന സുഹൃത്ത് തന്റെ ഭക്ഷണശാലയിലെ റസ്റ്റന്റ് മാനേജരായ കഥ ഹൃദയസ്പർശിയായി അദ്ദേഹം പങ്കുവച്ചതിങ്ങനെ :- 

 

ഈ രണ്ട് ചിത്രങ്ങൾ പറയുന്നത് അത്മബന്ധത്തിന്റെയും രുചിയുടെയും കഥ കൂടിയാണ്. ബാഗ്ലൂർ കോകനട്ട്‌ ഗ്രോവ്‌ റെസ്റ്റോറന്റിൽ 99-04 എന്നോടൊപ്പം അഞ്ച്‌ വർഷം വെയ്റ്ററായി ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശിയായ രൂപേഷ്‌. എച്ച്‌എഎൽ അന്നസന്ദ്രപാളയയിലെ വാടക വീട്ടിലെ കുടുസ്സുമുറിയിൽ പത്തോളം കൂട്ടുകാരോടൊപ്പം ഒരേ പായിൽ കിടന്നുറങ്ങിയവർ. കാര്യം ഭയങ്കര കൂട്ടുകാരനാണെങ്കിലും ജോലിയിൽ എന്നും വഴക്കിടും!  രാവിലെ 8 മുതൽ 3 വരെ കിച്ചണിലും വൈകിട്ട് 7 മുതൽ 11 വരെ സർവീസിലുമാണ് ‍ഞാൻ. അവൻ നോക്കുന്ന ഗസ്റ്റിന്റെ ഭക്ഷണം താമസിച്ചാലോ, അല്ലങ്കിൽ അപ്പം തണുത്തുപോയാലോ അശുവാണെങ്കിലും മുണ്ടും മടക്കികുത്തി നേരെ കിച്ചണിലേക്ക് പാഞ്ഞുവന്നു എന്നോട് ബഹളം വെയ്ക്കും.

 

അതിഥികളെ വരവേൽക്കുന്ന യുണിഫോമായ  പച്ച ജുബ്ബയുടെയും കസവു മുണ്ടിന്റെയും ചന്ദക്കുറിയുടൊയുമൊന്നും സൗമ്യത അപ്പോളുണ്ടാവില്ല. പുള്ളിയുടെ നിഘണ്ടുവിലെ ഏറ്റവും വലിയ തെറി ‘‘പോടാ പുല്ലേയാണ്’’ അതിന് ഞങ്ങളുടെ മറുപടി മുട്ടൻ ‘ചുരുളി’കളാണ്! വരുന്ന ഗെസ്റ്റുകളെ ഏറ്റവും നന്നായി സെർവ് ചെയ്യുന്ന ആളായത് കാരണം ഒരുപാട് ടിപ്സും കിട്ടുമായിരുന്നു.

 

ഞങ്ങൾ രണ്ടു പേർക്കും ചൊവ്വാഴ്ചയാണ് അവധി ദിവസം. വീട് വൃത്തിയാക്കലും പ്ലാസ്റ്റിക് കുടത്തിൽ കുറേ ദൂരെനിന്ന് പൈപ്പു വെള്ളം കൊണ്ടുവരുന്ന ജോലി അദ്ദേഹത്തിനും പാചകം എനിക്കും. ഒരു ചായ പോലും ഇടാനറിയാത്ത രൂപേഷിലായിരുന്നു മീനും ഇറച്ചിയും വാങ്ങിക്കൊണ്ടു വന്ന ശേഷമുള്ള എന്റെ  ആദ്യകാല പാചക പരീക്ഷണങ്ങളെല്ലാം  അരങ്ങേറിയിരുന്നത്. അങ്ങനെ അഞ്ചു വർഷങ്ങൾക്ക് ശേഷം ഞാൻ ലണ്ടനിലേക്ക് പോയി. അവൻ കല്യാണം കഴിഞ്ഞു കുട്ടിയൊക്കെയായി കുറേ വർഷങ്ങൾ അതേജോലി തുടർന്നു. പിന്നീട് എപ്പോഴോ ആ  ജോലി മടുത്തു നാട്ടിലേക്ക് പോയി  ചെറിയ ജോലിയൊക്കെ ചെയ്ത ജീവിക്കുകയായിരുന്നു.

 

ബാംഗ്ലൂരിൽ  റെസ്റ്റോറന്റ് തുടങ്ങുന്ന പ്ലാനുമായി പാർട്ട്ണർ സനീഷുമായി ഒരിക്കൽ കണ്ണൂരിൽ പോകേണ്ടിവന്നു, അങ്ങനെ ഒരുപാട് നാളുകൾക്ക് ശേഷം രൂപേഷിനെ കാണാൻ അവന്റെ വീട്ടിൽ പോയി. കുടുംബത്തെയൊക്കെ കണ്ട് കാര്യങ്ങളൊക്ക പറഞ്ഞു ഊണു കഴിച്ച് സന്തോഷമായി മടങ്ങി. നാട്ടിലവൻ പെയിന്റിങ്  ജോലിക്ക് പോകുന്നുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് മുതൽക്കൂട്ടായ അവൻ എന്നോട് ജോലി ചോദിച്ചില്ല. ഞാനൊട്ട് വിളിച്ചതുമില്ല പക്ഷേ RCP യുടെ അദ്യ എഗ്രിമെന്റ് എഴുതിയ മുതൽ കൂടെയുണ്ട്.

 

റെസ്റ്റോറന്റിന്റെ പണി നടക്കുന്നതിനിടയിൽ പലവട്ടം എന്നോട് ചോദിച്ചു എന്താടാ എന്റെ പണി? ഞാനൊന്നും മിണ്ടിയില്ല, വിളക്ക് കൊളുത്തുന്നതിന് രണ്ടു നാൾ മുൻപ് അവന്റെ അളവിൽ ഒരു കോട്ടും കയ്യിലൊരു വിസിറ്റിങ് കാർഡും കൊടുത്തു. കഴുത്തിലൊരു ടൈയും കെട്ടിക്കൊടുത്തു. ആ ടൈയുടെ കഥ പിന്നാലെ പറയാം.

Roopesh M  Restaurant Manager, RCP Bengaluru. അതു കണ്ട്  അവന്റെ കണ്ണ് നനയുന്നത് അവനെന്നെ  കാണിക്കാതെ തിരിഞ്ഞു നടന്നു. ഞാനും അവന് മുഖം കൊടുക്കാതെ നിന്നു.

 

കാര്യം ഇപ്പോൾ അവന്റെ മുതലാളിയാണെങ്കിലും ഇപ്പോഴും ഗസ്റ്റിന്റെ ഭക്ഷണം താമസിച്ചാൽ പഴയതിനേക്കാൾ ചൊറയുമായി കിച്ചണിൽ ഞാനുണ്ടെങ്കിൽ എന്റടുത്തേക്ക് പാഞ്ഞടുക്കും. പഴപോലെ തെറി വിളിക്കാറില്ല. പകരം പോടാ പുല്ലേന്ന് പറഞ്ഞു നാലഞ്ച് ചൂടപ്പം പെട്ടന്ന് ഞാനങ്ങ് കൊടുത്തുവിടും. അല്ലങ്കിൽ ചങ്ങായി വലിയ ചൊറയാണ്.

 

ഒരേ മനസുള്ള ഞങ്ങൾക്ക് രണ്ടു പേർക്കും ഒരേ പ്രായമാണ്. അവന്റെ വിരമിക്കൽ സമ്മാനമായി ഞാനൊരു ഊന്നുവടി വാങ്ങി വെച്ചിട്ടുണ്ട്. അത് അവന്‌ കുത്തിപോകുന്ന പ്രായത്തിൽ അവന് RCP യിൽ നിന്ന് വിരമിക്കാം.

 

Content Summary : Chef suresh pillai Share wonderful experience with his beloved friend rupesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com