ADVERTISEMENT

കാടു കയറി ചിന്തിച്ച്  വെറുതെ ആധിപിടിച്ച്, അശുഭമായതെന്തെങ്കിലും സംഭവിക്കുമെന്ന് ഭയക്കുന്ന ചില നിമിഷങ്ങൾ പലരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ഒരു വിദേശയാത്രയ്ക്കിടെ വിമാനത്താവളത്തിൽ വച്ചുണ്ടായ അത്തരമൊരു അനുഭവത്തെക്കുറിച്ച് പറയുകയാണ് ആലപ്പുഴയിൽ എക്സ്പോർട്ടിങ് കമ്പനി മാനേജരായി ജോലിചെയ്യുന്ന കെ. എം. റിയാസ്. മോശം ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് തന്റെ മനസ്സിലെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയ ബാഗിലെ വസ്തുവിന് നന്ദി പറഞ്ഞുകൊണ്ട് റിയാസ് പങ്കുവച്ച അനുഭവമിങ്ങനെ...

 

ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ ഒരു എക്സ്പോർട്ടിങ് കമ്പനിയിൽ എക്സ്പോർട്ട് മാനേജരാണ് ഞാൻ. ജോലിയുടെ ഭാഗമായി ചില വിദേശ രാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ഞങ്ങളുടെ കമ്പനിയുമായി ബിസിനസ് നടത്തുന്ന ഇംഗ്ലണ്ടിലുള്ള ഒരു സ്ഥാപനം ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അവരുടെ ബിസിനസ് പങ്കാളികളുടെ മീറ്റിങ് ശ്രീലങ്കയിൽ വച്ച് നടത്തിയപ്പോൾ അതിൽ പങ്കെടുക്കാൻ ശ്രീലങ്കയിൽ പോകാനുള്ള അവസരം എനിക്ക് ലഭിച്ചു . 

 

കൊച്ചിയിൽനിന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത് വീസയുടെ നടപടിക്രമങ്ങൾക്കായി വരിയിൽ നിൽക്കുമ്പോൾ വളരെ പതുക്കെയുള്ള ഒരു ബീപ് ശബ്ദം എന്റെ കാതിൽ എത്തി. ഒപ്പം പണ്ടെങ്ങോ വായിച്ച ഒരു പത്രവാർത്തയും ഉടൻ മനസ്സിൽ മിന്നിമറഞ്ഞു. വാർത്ത ഇതാണ്: ഇംഗ്ലണ്ടിലെ ഒരു എയർപോർട്ടിൽ വന്നിറങ്ങിയ ഒരു യാത്രക്കാരന്റെ ലഗേജിൽ ലഹരിമരുന്നോ മറ്റോ ഉണ്ടെന്ന് അവിടത്തെ കസ്റ്റംസിന് സംശയം തോന്നി. എന്നാൽ കസ്റ്റംസ് യാത്രക്കാരനോട് ഒരു ചോദ്യവും ചോദിക്കാതെ വിട്ടയച്ചു. പക്ഷേ അയാളുടെ ലഗേജിൽ അയാളറിയാതെ ഒരു ചിപ്പ് കസ്റ്റംസ് ഘടിപ്പിച്ചിരുന്നു. അങ്ങനെ ആ യാത്രക്കാരന്റെ വഴികൾ ട്രാക്ക് ചെയ്ത് ആ സംഘത്തെയാകെ അറസ്റ്റ് ചെയ്തു. 

 

Career Work Experience Series - K M Riyas Memoir
കെ. എം. റിയാസ്

ഇത് ഓർമയിൽ വന്നതും മനസ്സിൽ പല ചിന്തകളും മിന്നിമറഞ്ഞു. ആരോ ഒരാളുടെ ലഗേജിൽ ലഹരിമരുന്നോ മറ്റോ ഉണ്ടെന്നും അയാളെ പൊക്കാൻ കസ്റ്റംസ് ലഗേജിൽ ചിപ്പ് ഘടിപ്പിച്ചു എന്നും ഞാൻ ഉറപ്പിച്ചു. വീസ നടപടികൾ കഴിഞ്ഞു ഞാൻ വാഷ്‌റൂമിലേക്ക് പോയപ്പോൾ എന്റെ ലഗേജും കൂടെ കരുതി. അപ്പോഴും ആ ബീപ് ശബ്ദം കേൾക്കുന്നു. ഞാൻ ഒന്നു പേടിച്ചു. എന്തെങ്കിലും സംശയത്തിന്റെ പേരിൽ ഇനി എന്റെ ബാഗിൽ എങ്ങാനും ചിപ്പ് വച്ചോ?. ഓ! അതുണ്ടാവില്ല എന്ന് സ്വയം സമാധാനിച്ചു മുന്നോട്ട്. എങ്കിലും ചിന്തകൾ പല വഴിക്ക് സഞ്ചരിച്ചു.

 

ഒരു വിധം വാഷ്‌റൂമിൽനിന്ന് പുറത്തിറങ്ങി. നടക്കുമ്പോഴും ബീപ് ശബ്ദം എന്നെ പിന്തുടരുന്നു. ഭയം കൂടി വരുന്നു. അറിഞ്ഞുകൊണ്ട് ഒന്നും ചെയ്‌തിട്ടില്ല എങ്കിലും ആരെങ്കിലും ചതിച്ചതാണോ? മനസ്സിൽ തീയാണെങ്കിലും ഒരു കോമഡി ഡയലോഗ് മനസ്സിലേക്ക് ഓടി വന്നു. ‘ഫ്രാങ്കോ, നീ അറിഞ്ഞോ, ഞാൻ പെട്ടു.’

 

നടന്നു പോകുന്ന വഴി, കാലിയായ ഒരു കസേര കണ്ടപ്പോൾ കുറച്ചു വെള്ളം കുടിക്കാമെന്നു കരുതി അതിൽ ഇരുന്നു. ബാഗ് തുറന്നു വെള്ളക്കുപ്പി എടുക്കാൻ പോയപ്പോഴാണ് ഉള്ളിൽ വച്ചിരുന്ന ഷേവിങ് ട്രിമ്മറിന്റെ സ്വിച്ച് തനിയെ ഓണായി ഇരിക്കുന്നത് കണ്ടത്. അതിന്റെ ബീപ് ശബ്ദമായിരുന്നു എന്നെ കുറച്ചു നേരമായി പിന്തുടർന്നത്. ഒരുമണിക്കൂറോളം ഭ്രാന്തമായ ചിന്തകൾക്ക് വഴിയൊരുക്കിയ ട്രിമ്മർ ഓഫാക്കി ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. വെള്ളവും കുടിച്ചു സമാധാനമായി പുറത്തേക്ക് നടന്നു.

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com